Wednesday, March 20, 2024

കുമ്പിടി

 


കഴിഞ്ഞ ദിവസം ഞാനൊരു കുമ്പിടിയെ കണ്ടു. എം.ജി റോഡിലുള്ള സെന്റര്‍ സ്‌ക്വയര്‍ മാളിലെ ഫുഡ് കോര്‍ട്ടിലിരിക്കുമ്പോഴാണത്. അവിടെ പോയിരുന്ന് എഴുതുന്നത് ഇപ്പോള്‍ സ്ഥിരമാക്കിയിട്ടുണ്ട് ഞാന്‍. കൊച്ചീലേക്ക് മാറിയതിനു ശേഷം ഞാന്‍ ഏറ്റവും ബുദ്ധിമുട്ടിയത് ഒരിടം കിട്ടാതെയാണ്. നോര്‍ത്ത്, സൗത്ത്, തൃപ്പൂണിത്തുറ റെയില്‍വേ സ്‌റ്റേഷനുകള്‍, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി സ്ഥലത്തുള്ള കഫേകള്‍, ഗ്രൗണ്ടുകള്‍ പാര്‍ക്കുകള്‍ അങ്ങനെ മൂടമര്‍ത്തിയിരുന്ന് എഴുതാനുള്ള മൂഡ് വരുന്ന ഇടം കിട്ടാത്തതായിരുന്നു എന്റെ പ്രശ്‌നം. ഒട്ടുമുക്കാല്‍ വരുന്ന മഹാന്‍മാരും ശാന്ത സുന്ദര ഭൂമികകള്‍ തേടി പോകുമ്പോള്‍ ഞാന്‍ നടക്കുന്നത് ഒച്ചയും ബഹളവും തിരക്കും നിറഞ്ഞ ഇടനാഴികകളോ ചായക്കടകളോ ആണ്. ഞാനും ഒരു നാള്‍ ബല്യ എഴുത്തുകാരിയായിക്കഴിയുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രശസ്തമാകാന്‍ പോകുന്നത് തൃശ്ശൂരിലെ റെയില്‍വേ സ്‌റ്റേഷനും, മുന്‍പുണ്ടായിരുന്ന ഡബിളെക്‌സ് ഹോട്ടലുമാണ്. ഈ രണ്ടു സ്ഥലങ്ങളിലുമിരുന്നാണ് ഏറ്റവുമധികം എഴുതിയിട്ടുള്ളത്. ചുറ്റും ബഹളമയമാകുമ്പോള്‍ ഏകാഗ്രമാകുന്ന ഒരു തലതിരിഞ്ഞ തലയാണ് എന്റേത്. 


അങ്ങനെ ഫുഡ് കോര്‍ട്ടിലെ വലിയ ടി വിയുടെ കീഴെ ആരും ശ്രദ്ധിക്കാത്ത ഒരിടത്തിരുന്ന് എഴുതി നോക്കി. ആഹാ...ആഹാഹാ.....അനര്‍ഗനിര്‍ഗളമൊഴുകുന്ന ഭാവനകള്‍ കണ്ട് ഞാന്‍ കോരിത്തരിച്ചു. അതങ്ങ് ശീലമാക്കി. വലിയ ടി വിയില്‍ നിന്നുള്ള ശബ്ദവും ചുറ്റും വന്നിരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ സംസാരങ്ങളും ബിസിനസ് മീറ്റിംഗുകളും ചേര്‍ന്ന് എനിക്ക് വേണ്ടത്ര chaos  ഉണ്ടാക്കി തന്നു. ടി. വിയിലേയ്ക്ക് നോക്കുമെന്നല്ലാതെ എന്നെ ശ്രദ്ധിക്കില്ല എന്നതും സന്തോഷിപ്പിച്ചു. അങ്ങനെ സുഖസുന്ദരമായി എഴുതിക്കൊണ്ടിരുന്ന ഒരു ദിവസം.

എഴുത്തിനിടയിലെ ചിന്തകള്‍ക്കിടയില്‍ തല പൊക്കിയതാണ്. ഒരാള്‍ എന്നെ നോക്കി ചിരിക്കുന്നു. എന്നെത്തന്നെയാണോ എന്ന സംശയത്തില്‍ ഞാന്‍ ചുറ്റും നോക്കി. തല ചെരിച്ച് ടി വി യിലേക്കും. ഇനി വല്ല തമാശയും അതില്‍ കണ്ടിട്ടാകുമോ എന്നറിയണമല്ലോ. എന്റെ സംശയം തീര്‍ക്കാനായി അവരെന്റെ അടുത്തു വന്നിരുന്നു. 


എഴുതുവാണോ?


ഞാന്‍ ചിരിച്ചതേയുള്ളൂ. അങ്ങനെ എഴുതുകയാണ് എന്ന് പറയാനുള്ള മാഹാത്മ്യം എനിക്കായിട്ടില്ലായെന്നാണ് എന്റെ ഒരു വിലയിരുത്തല്‍.


എന്റെ മനസ്സിലൊരു കഥയുണ്ട്. ഞാന്‍ പറഞ്ഞു തന്നാല്‍ എഴുതാമോ?


വീണ്ടും ഞാന്‍ ചിരിച്ചതേയുള്ളൂ. അങ്ങനെ അവരുടെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ മാത്രം കെല്പുള്ള ആളാണെന്നതില്‍ എനിക്ക് സംശയമുണ്ടേ. 


പിന്നെ ചോദ്യങ്ങളൊന്നുമല്ല. കഥകളാണ്. മുന്നേ പറഞ്ഞ മനസ്സിലുള്ള കഥയല്ല. സ്വന്തം കഥകള്‍. അനാഥത്വം, ദുരന്തമായിരുന്ന കുട്ടിക്കാലം, പ്രണയ പരാജയം, വീണ്ടെടുത്ത ആത്മാഭിമാനം, സന്തോഷങ്ങള്‍, നേട്ടങ്ങള്‍, നേടിയെടുത്ത ആത്മവിശ്വാസം, വാശികള്‍, സ്വപ്‌നങ്ങള്‍.. അങ്ങനെ മൂന്ന് മണിക്കൂര്‍ കൊണ്ട് അവളെന്നോടൊരു സിനിമാക്കഥ പറഞ്ഞു തന്നതു പോലെ. പതിവു പോലെ ഇതിന്നിടയ്ക്ക്  ഞാന്‍ എന്റെ പതിവ് രീതിയിലുള്ള ഉപദേശം, നിര്‍ദ്ദേശം, വിമര്‍ശനം, പരിഹാരം, മുന്നറിയിപ്പ്, സ്‌നേഹം എന്നിവ വാരിക്കോരി കൊടുത്തു കൊണ്ടിരുന്നു. പിരിയുമ്പോള്‍ ഞങ്ങള്‍ സെല്‍ഫി എടുക്കുകയും ഫോണ്‍ നമ്പര്‍ കൈമാറുകയും കെട്ടിപ്പിടിച്ച് സ്‌നേഹചുംബനങ്ങള്‍ കൈമാറുകയും ചെയ്തു. 


തിരിച്ച് വീട്ടിലേക്കുള്ള യാത്രയില്‍ മനസ്സില്‍ മുഴുവന്‍ അവളായിരുന്നു. ഭംഗിയുള്ള നീളമുള്ള മുടിയുള്ള നല്ല വിടര്‍ന്ന കണ്ണുള്ള വെളുത്തു സുന്ദരിയായ ഞാന്‍ ആയിരുന്നു അവള്‍. എന്റെ ജീവിതത്തിന്റെ പ്രതിബിംബം പോലെ. ഞാന്‍ പറഞ്ഞതൊക്കെയും ആലോചിച്ചു. എല്ലാം എനിക്കു നല്‍കേണ്ട ഉപദേശങ്ങളാണ്. ഞാന്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളാണ്. സ്വയം ചോദിക്കേണ്ട ചോദ്യങ്ങളാണ്. ശ്രദ്ധയോടെ പരിഹാരങ്ങള്‍ ചെയ്ത് മുന്നോട്ട് പോകേണ്ടത് ഞാനാണ്. ഞാന്‍ എന്നെ തന്നെ കൗണ്‍സില്‍ ചെയ്യുകയായിരുന്നു എന്ന് തോന്നി. എന്റെ മുന്നിലുണ്ടായിരുന്ന പെണ്‍കുട്ടി ശരിക്കും എന്റെ ഭാവനയായിരുന്നോ എന്ന് വരെ തോന്നി. 


ആ ദിവസം മുതല്‍ ഞാനവളെ വീണ്ടും കാണാന്‍ ശ്രമിക്കുകയാണ്. സന്ദേശങ്ങള്‍ക്കോ വിളികള്‍ക്കോ മറുപടിയില്ല. അന്നെടുത്ത സെല്‍ഫി പോലും അയച്ചു തന്നിട്ടില്ല. ഒടുക്കം ക്ഷമ കെട്ട് ഇന്ന് രാവിലെ ഞാനവള്‍ക്കൊരു സന്ദേശമയച്ചു.


ശെരിക്കും കുമ്പിടിയായിരുന്നോ??


Tuesday, March 19, 2024

 എന്റെ തമ്പുരാന്റെ അമ്മേ! 



ഭരണങ്ങാനത്തെ കപ്പൂച്ചിന്‍ ആശ്രമത്തിന്റെ ചെറിയ കുന്ന് നടന്നു കയറുമ്പോള്‍ എന്റെ പിന്നാലെ ഓടി വരുന്ന മേക്കരയച്ചനെയാണ് ഓര്‍മ വന്നത്. ഞാന്‍ രണ്ടാം ക്ലാസ്സിലോ മറ്റോ പഠിക്കുമ്പോഴാണ് ഓര്‍മ്മയിലെ ആദ്യത്തെ മേക്കരക്കൂട്ട് തുടങ്ങുന്നത്. ശരിക്കും അതിനും മുന്നേ പല തവണ മേക്കരയച്ചന്‍ വീട്ടില്‍ വന്നിട്ടുണ്ടെന്നും എന്റെ കൂടെ കുറേ കളിച്ചിട്ടുണ്ടെന്നും കൈ നിറയെ കളിപ്പാട്ടങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്നും അമ്മ പറഞ്ഞ് തന്നിട്ടുണ്ട്. പക്ഷേ കുഞ്ഞായ എനിക്ക് അതൊക്കെ എങ്ങനെ ഓര്‍മ്മയിലുണ്ടാവാനാണ്. അതുകൊണ്ട് രണ്ടില്‍ പഠിക്കുമ്പോഴാണ് ഞാന്‍ മേക്കരയച്ചനെ ആദ്യമായി കാണുന്നത്. 


മേക്കരയച്ചന്‍ വരുന്നതുമായി ബന്ധപ്പെട്ട് എല്ലാവരും ഓരോ പണികളിലായിരിക്കും. ഞാന്‍ പക്ഷേ ഇടയ്ക്കിടയ്ക്ക് കുത്തനെയുള്ള കല്‍ നടകളിറങ്ങി റോഡില്‍ ചെന്ന് വലത്തോട്ടും ഇടത്തോട്ടും നോക്കി ആരുമില്ലെന്നു കാണുമ്പോ തിരിച്ച് വീട്ടിലേക്ക് കയറി വരും. പിന്നെയും ഒരു പത്തു മിനിട്ട് കഴിയുമ്പോള്‍ മെയ്മാസ റാണി പൂവിന് ചുറ്റും പല നിറത്തിലുള്ള പൂക്കള്‍ അടുക്കി വച്ച് കൂട്ടിപ്പിടിച്ച പൂച്ചെണ്ടുമായി പോകും. വലത്തോട്ടും ഇടത്തോട്ടും നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുമ്പോള്‍ വീട്ടിലേക്ക് വരും. പൂച്ചെണ്ടിലെ പിടി വിട്ടാല്‍ ഇനിയും അങ്ങനെ ഭംഗിയില്‍ അടുക്കി വയ്ക്കാന്‍ പറ്റിയില്ലെങ്കിലോ എന്ന ആശങ്കയില്‍ അങ്ങനെ തന്നെ പിടിച്ചിരിക്കും. കൈക്കുള്ളില്‍ വിയര്‍പ്പ് തോന്നിയാല്‍ ഇടത്തേ കൈയ്യിലേക്ക് മാറ്റി പിടിക്കും എന്നല്ലാതെ നിലത്ത് വയ്ക്കില്ല.  ഇതുവരെ കാണാത്ത ഒരാളെ സ്വാഗതം ചെയ്യാന്‍ എനിക്കാകുന്ന എല്ലാ ആഡംബരവും ഞാന്‍ പരീക്ഷിച്ചു.  അപ്പന്‍ പറഞ്ഞതു വെച്ച് നോക്കിയാല്‍ ഈ ഭൂമിയില്‍ എന്നെ ഇത്രയധികം സ്‌നേഹിക്കുന്ന മറ്റാരുമില്ല.


സന്ധ്യയായപ്പോള്‍ ഒടുക്കം പോയ നോട്ടത്തില്‍ റോഡിന്റെ വളവ് തിരിഞ്ഞ് ഒരു കാപ്പിക്കുപ്പായം കണ്ടു. കയ്യിലിരുന്ന പൂവും കൊണ്ട് ഓടി. പക്ഷേ അടുത്തെത്തിയപ്പോള്‍ പടത്തിലൊക്കെ വരുന്ന ഡ്രാക്കുളയുടെ കുപ്പായവും വരിഞ്ഞ് കെട്ടിവച്ചിരിക്കുന്ന പോലെ കയറും കണ്ടതോടെ പേടിച്ചു. അലറിക്കരഞ്ഞ് അതേ വേഗതയില്‍ തിരിച്ചോടി എന്നു മാത്രമല്ല, നടകള്‍ ഓടിക്കയറുന്നതിനിടെ കാല് തട്ടി വീണ് കൈയ്യിലിരുന്ന പൂക്കളൊക്കെയും ഇരുട്ടില്‍ എവിടെയോ നഷ്ടപ്പെട്ട് ഒരു പരുവത്തിലിരിക്കുമ്പോഴാണ് മേക്കരയച്ചന്‍ വീട്ടിലേക്കു കയറി വരുന്നത്. മുഖം മുഴുവന്‍ കണ്ണീരും മൂക്കില്‍ നിന്നും മൂക്കളയും ഒലിപ്പിച്ച് നില്‍ക്കു എന്നെ നോക്കി മേക്കരയച്ചന്‍ ചിരിച്ചതിന് കയ്യും കണക്കുമില്ല. പേടിച്ച് വിരണ്ട് കണ്ണുമടച്ചിരുന്ന ഞാന്‍ കണ്ണു തുറന്നത് ലുങ്കിയും ബനിയനുമിട്ട്  വന്ന മേക്കരയച്ചനാണ് മുന്നിലെന്ന് അപ്പായി ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമാണ്. എന്നെ സോപ്പിട്ട്് കൂട്ട്  കൂടിക്കാനായി ആ രാത്രി മുഴുവന്‍ മേക്കരയച്ചന്‍ കഷ്ടപ്പെട്ടു. അത്താഴം കഴിക്കാന്‍ വിളിക്കുക, വെള്ളം വേണോയെ്ന്ന് ചോദിക്കുക, തോര്‍ത്ത് വേണോയെന്ന് ചോദിക്കുക, രണ്ടു ദിവസം ഇവിടെ നിന്നിട്ട് പോയാല്‍ മതിയെന്ന് പറയുക തുടങ്ങി അപ്പായിയും അമ്മയും ചേര്‍ന്ന് ഞങ്ങള്‍ക്ക് സംസാരിക്കാനുള്ള വിഷയങ്ങള്‍ ഇട്ടു തരാനും മറന്നില്ല. പിറ്റേന്ന് രാവിലെ ഉറക്കമുണര്‍ന്ന് ആദ്യം പോയി നോക്കിയത് അച്ചന്‍ റൂമില്‍ തന്നെയില്ലേയെന്നാണ്. ആളെ കണ്ടില്ലെങ്കിലും ബാഗ് കണ്ടതോടെ സമാധാനമായി. അന്നത്തെ ദിവസം മുഴുവന്‍ ഞാന്‍ മേക്കരയച്ചന്റെ വാലായി നടന്നു. ഞങ്ങള്‍ കൂട്ടുകാരായി. പോകാന്‍ ദിവസം ഞാന്‍ ചങ്കു പൊട്ടി കരഞ്ഞു. അച്ചന്‍ പോകാതിരിക്കാന്‍  ഞാന്‍ അച്ചന്റെ പല്ലു തേയ്ക്കുന്ന ബ്രഷ് പാത്തു വച്ചു. കള്ളത്തരം കണ്ടു പിടിച്ചതോടെ ബ്രഷ് കൊടുക്കാതിരിക്കാനായി അതും പിടിച്ച് ഓടും. വീടിന്റെ പിന്നിലെ ചെറിയ കുന്ന് ഞാന്‍ അനായാസം ഓടി കയറും. മേക്കരയച്ചനും സംഘവും പിന്നാലെയും. പിന്നെ എന്റെ കുഞ്ഞാങ്ങളയാണ് എന്നെ പിടിച്ചു നിര്‍ത്തി ബ്രഷ് ബലമായി പിടിച്ചു വാങ്ങി മേക്കരയച്ചന് കൊടുക്കുന്നത്.


ഞാന്‍ വളരുന്ന മുറയ്്ക്ക് ഞങ്ങളുടെ സൗഹൃദവും വളര്‍ന്നു. എല്ലാ വര്‍ഷത്തെയും വേനലവധിക്ക് കാപ്പിക്കുപ്പായത്തില്‍ വരുന്ന ചങ്കിനേയും കാത്തിരിക്കുന്നത് പതിവായി. ഞാന്‍ പ്ലസ്ടു കഴിഞ്ഞതോടെ പിന്നെ എന്റെ കല്യാണത്തിലായി മുഴുശ്രദ്ധയും. അതു കഴിഞ്ഞ് കണ്ടപ്പോഴൊക്കെയും ഇവളെ നല്ലൊരാളെ കൊണ്ട് കെട്ടിക്കണ്ടേ നമുക്ക് എന്നും പറഞ്ഞ് ആരംഭിക്കും. തെക്കു ഭാഗത്ത് എവിടെയെങ്കിലും ഉള്ള ഒരു കുടുംബ പേരും പറഞ്ഞ്, അവര് നല്ല കൂട്ടക്കാരാ എന്നും പറയും. ഓരോ തവണയും ഞാന്‍ പഴുത്തു പാകമാകാന്‍ കാത്തിരിക്കുന്ന പോലെ കല്യാണ വിശേഷങ്ങള്‍ക്ക് പദ്ധതിയിടും. അപ്പായിയെ കൂടാതെ എന്നെ മുത്തേ എന്നു വിളിക്കുന്ന അപൂര്‍വ്വം ചിലരില്‍ ഒരാളാണ് മേക്കരയച്ചന്‍. എനിക്ക് അപ്പായിയെ കൂടാതെ അപ്പനെ പോലെ തോന്നിയ ഒരാളും


ആശ്രമത്തിന്റെ സ്വാഗതമുറിയില്‍ കുറച്ചു നേരം കാത്തിരിക്കേണ്ടി വന്നു. ഒരു മധ്യവയസ്‌കനായ അച്ചന്‍ വന്ന് മുറിയിലേക്ക് ചെന്നോളാന്‍ പറഞ്ഞു. അപ്പായി മുന്നിലും അമ്മ പിന്നിലും ഞാന്‍ അതിനും പുറകിലായി നടന്നു. മുറിയിലേക്ക് വാതില്‍ തുറന്ന് അപ്പായി നടന്നു കയറി ' ഈശോ മിശിഹായ്ക്ക് സുഖമായിരിക്കട്ടെ' എന്നു പറഞ്ഞു'.

ഒരു കൈ ഉയര്‍ത്തി തല കുലുക്കി മറുപടി പോലെ മേക്കരയച്ചന്‍ പറഞ്ഞു - ' മത്തായീടാടു പെറ്റു'. 


അപ്പായി ഒ്ന്നും മനസ്സിലാകാതെ മേക്കരയച്ചനെ നോക്കി.


അപ്പന്‍ ചോദിച്ചു '' എന്നെ മനസ്സിലായോ?'


തലയാട്ടിക്കൊണ്ട് മേക്കരയച്ചന്‍ പറഞ്ഞു 'മത്തായീടാടു പെറ്റു'.

അമ്മ ചോദിച്ചു 

എന്നെ മനസ്സിലായോ? 

അമ്മയെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു 'മത്തായീടാടു പെറ്റു.' 


എന്നാ പിന്നെ ഇതാരാന്നു പറ. അമ്മ കൂടെയുള്ള എന്റെ സഹോദരനെ ചൂണ്ടിയാണ് ചോദിച്ചത്. കുറച്ചു നേരം മിണ്ടാതെയിരുന്നിട്ട് അമ്മയോട് ചോദ്യഭാവത്തില്‍ 'മത്തായീടാടു പെറ്റു?' 


ഞാനപ്പോഴും പിന്നില്‍ തന്നെ ചെറിയൊരു വിറയലുമായി നില്‍ക്കുകയായിരുന്നു. ഞാനങ്ങനെയാണ്. ഒരുപാട് സ്‌നേഹമുള്ളവരെ കുറേ നാളുകള്‍ക്കു ശേഷം കാണുമ്പോള്‍ വിറയ്ക്കാന്‍ തുടങ്ങും. സന്തോഷവും സങ്കോചവും എന്തെല്ലാമോ വികാരങ്ങള്‍ ഒരേ സമയം വന്ന് മസ്തിഷ്‌കത്തെ കുഴപ്പിക്കുന്നതുകൊണ്ടായിരിക്കാമത്. 


ആദ്യം കണ്ട മധ്യവയസ്‌കനായ അച്ചന്‍ രണ്ടാമത്തെ സ്‌ട്രോക്കിനു ശേഷം മത്തായീടാടു പെറ്റു എന്ന വാക്കുകള്‍ മാത്രമാണ് മേക്കരയച്ചന്‍ പറയുന്നത് എന്ന് പറഞ്ഞു. അതു കേട്ടപ്പോള്‍ അപ്പായീടെ ചങ്കൊന്നു പിടഞ്ഞു. കട്ടിലിന്റെ അരികിലിരുന്ന് തന്റെ പ്രീയപ്പെട്ട കൂട്ടുകാരന്റെ കൈ പിടിച്ച് പറഞ്ഞു 'പ്രാര്‍ത്ഥിക്കാം.' ഇനിയെന്തു സംസാരിക്കാനാണ് എന്ന നിരാശ അപ്പായിക്കുണ്ടായിരുന്നു. 


മേക്കരയച്ചന്‍ തൃപ്തിയോടെ അപ്പായീടെ കൈ മുറുക്കെ കുലുക്കി കൊണ്ട് പറഞ്ഞു 'മത്തായീടാടു പെറ്റു'(നീ പ്രാര്‍ത്ഥിക്കണം). 


അമ്മയും അടുത്ത് ചെന്ന് 'പ്രാര്‍ത്ഥിക്കാം. എല്ലാം ശെരിയാകും' എന്ന് പറഞ്ഞു.


മേക്കരയച്ചന്‍ അമ്മയെ ആശ്വസിപ്പിച്ചു കൊണ്ട് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു 'മത്തായീടാടു പെറ്റു' (എല്ലാം നല്ലതിന്)


ഞാന്‍ പതിയെ എല്ലാവരെയും മറികടന്ന് മുന്നില്‍ പോയി നിന്നു. പഴയ രൂപവും ഭാവവുമല്ല എനിക്ക്. നീളമുള്ള മുടി പിന്നിയിട്ട്, ചുരിദാറിടുന്ന വലിയ പെണ്ണാണ് ഞാന്‍. 


മേക്കരയച്ചന്റെ കണ്ണിലേക്ക് നോക്കി ഞാന്‍ ചോദിച്ചു. സുഖമാണോ?


അപ്പായിയുടെ മുഖത്തു നിന്നും എന്നിലേക്കു മുഖം തിരിക്കുന്ന നിമിഷാര്‍ദ്ധങ്ങള്‍ക്കുള്ളില്‍ എന്റെ ശബ്ദം തിരിച്ചറിഞ്ഞുവെന്ന് മനസ്സിലായി. വാ തുറന്ന് ഉറക്കെ അതിശയത്തോടെ ചിരിച്ച്, അത്യാഹ്‌ളാദത്തില്‍ പറഞ്ഞു 

'മത്തായീടാടു പെറ്റു. മത്തായീടാടു പെറ്റു മത്തായീടാടു പെറ്റു' (അയ്യോ എന്റെ കുഞ്ഞു വന്നോ. സുഖം സുഖം. എന്റെ പൊന്നേ)


എന്റെ കയ്യില്‍ പിടിച്ച് നിയന്ത്രിക്കാനാവാത്ത സന്തോഷത്തില്‍ എന്റെ തലയില്‍ തൊട്ട് പറഞ്ഞു - 'എന്റെ തമ്പുരാന്റെ അമ്മേ!'...ആ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഇത്രയും നേരം വിശേഷം പറയാന്‍ മത്തായീടാടു പെറ്റു മാത്രം മതിയായിരുന്നു. പക്ഷേ ഇനി പോരാ. മേക്കരയച്ചന്‍ വാ തോരാതെ പറയാന്‍ തുടങ്ങി. കണ്ടു നിന്നവര്‍ അത്ഭുതത്തില്‍ മരവിച്ചിരുന്നു. 


എന്റെ കുഞ്ഞീ, ഇത്രയും കാലം എവിടെയായിരുന്നു. അപ്പായി പറഞ്ഞായിരുന്നു ബയോടെക്‌നോളജിയാണ് പഠിക്കുന്നതെന്ന്. പഠിപ്പൊക്കെ കഴിഞ്ഞില്ലേ?. ഓ. എന്നാലും എന്റെ ദൈവമേ. എന്റെ കുഞ്ഞിയെ എനിക്ക് കാണാന്‍ കഴിഞ്ഞല്ലോ. എന്താ ഇപ്പോ മുടി മുറിച്ചു കളയാറില്ലേ? പണ്ടേ ഞാന്‍ പറയുന്നതാ മുടിയുള്ളതാ കുഞ്ഞിക്ക് ഭംഗിയെന്ന്. ഓ എന്റെ ദൈവമേ. സുന്ദരിയായിരിക്കുന്നു. വല്യ കുട്ടിയായി. കല്യാണം കഴിക്കാറായി ഇപ്പോ. ഇപ്പോ എവിടെയാ? അപ്പ പറഞ്ഞല്ലോ ജേര്‍ണലിസ്റ്റാണെന്ന്. അതെന്താ അങ്ങനെ? തൃശ്ശൂരാല്ലേ. മാതൃഭൂമിയിലാന്ന് പറഞ്ഞ്. വല്യ പത്രക്കാരിയായി. ഓ എന്റെ ദൈവമേ എന്റെ കുഞ്ഞി മിടുക്കിയായി. വല്ലോം കഴിച്ചായിരുന്നോ? ഞാന്‍ ഇപ്പോള്‍ എന്നും കഞ്ഞിയാ കുടിക്കാറ്. എന്റെ അസുഖമൊക്കെ ഇപ്പോ നല്ല ഭേദമുണ്ട്. ഇടയ്ക്ക് നടക്കും. ആരേലും പക്ഷേ കൈ പിടിച്ച് സഹായിക്കണം...

വളരെ കാലങ്ങള്‍ക്ക് ശേഷം സംസാരിക്കുന്നതു കൊണ്ടാവണം മേക്കരയച്ചന് പെട്ടന്ന് ക്ഷീണം തോന്നി. ശ്വാസം തടസ്സപ്പെട്ടതു പോലെ തോന്നിയപ്പോള്‍ കെയര്‍ ടേക്കര്‍ അച്ചന്‍ വന്ന് പറഞ്ഞു - അച്ചാ ഇനി കുറച്ചു കഴിഞ്ഞിട്ട് സംസാരിക്കാം. ഒന്ന് കിടക്കൂ. ഭക്ഷണം കഴിഞ്ഞുള്ള സ്ഥിരം വിശ്രമം ഇന്നുണ്ടായില്ലല്ലോ. മേക്കരയച്ചന്‍ നല്ല കുട്ടിയെപ്പോലെ കട്ടിലില്‍ പൊക്കി വച്ചിരിക്കുന്ന തലയിണകള്‍ക്കു മുകളിലേക്ക് ചെരിഞ്ഞു. ഞാന്‍ കാലെടുത്ത് മുകളിലേക്ക് കയറ്റി വച്ചു കൊടുത്തപ്പോള്‍ എന്നോട് ചിരിച്ചു കൊണ്ടു പറഞ്ഞു. 


'പ്രായമായി. കാലിനൊന്നും ബലമില്ലന്നേ.' 


ഞാനും ചിരിച്ചു കൊണ്ട് പറഞ്ഞു - ഉറങ്ങിക്കോ, ഞാന്‍ പുറത്തുണ്ടാകും. 


പുറത്തേക്ക് വന്ന് സ്വാഗതമുറിയിലെ സെറ്റിയിലിരുന്ന അപ്പനോട് ഞാന്‍ ചോദിച്ചു - അപ്പായി ഇതിനു മുന്നേ മേക്കരയച്ചനെ കാണാന്‍ വന്നിരുന്നോ?


'ആദ്യത്തെ സ്‌ട്രോക്ക് കഴിഞ്ഞപ്പോള്‍ ഞാനും അമ്മയും കൂടെ വന്ന് കണ്ടിരുന്നു.' അപ്പായി പറഞ്ഞു. 'എന്തേ?'


''അല്ലാ.....ബയോടെക്‌നോളജി കഴിഞ്ഞതും മാതൃഭൂമിയില്‍ ജോലി ചെയ്യുന്നതുമെല്ലാം അച്ചന്‍ കൃത്യമായി ഓര്‍ക്കുന്നുണ്ടേ..'' 



ങ്‌ഹേ!!.......എല്ലാവരും ഒരുമിച്ച് അങ്ങനെയൊരു ശബ്ദം പുറപ്പെടുവിച്ചു. അസ്വാഭാവികമായ നിശബ്ദത ശീലിച്ച ആശ്രമത്തിനകത്ത് അതൊരു ഇടിമുഴക്കമുണ്ടാക്കി. ഞാനും ഞെട്ടി. 


മത്തായീടാടു പെറ്റു, എന്റെ തമ്പുരാന്റെ അമ്മേ ഈ രണ്ടു വാക്കുകളല്ലാതെ മറ്റൊന്നും ഞങ്ങള്‍ കേട്ടില്ലല്ലോ.


ഞാന്‍ തരിച്ചിരുന്നു....ഞാന്‍ കേട്ടത് മുഴുവന്‍ നല്ല സ്ഫുടമായ വ്യക്തതയുള്ള വാക്കുകളായിരുന്നു. 


അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങള്‍ ഹൃദയം കൊണ്ട് സംസാരിക്കുകയായിരുന്നുവെന്നോ!!!!


Thursday, April 4, 2019

എന്നെ തിരഞ്ഞെത്തിയ കരുതല്‍



രാത്രി പത്തേമുക്കാലിന് തൃശ്ശൂര്‍ കെ എസ് ആര്‍ ടി സി യില്‍ നിന്നും അരണാട്ടുകരയിലേക്ക് നടക്കാന്‍ തന്നെ തീരുമാനിച്ചു. സന്തോഷമുള്ള ദിവസങ്ങളിലൊക്കെ അങ്ങനെയാണ്. നടന്നു കൊണ്ടേയിരിക്കാന്‍ തോന്നും. ഹരം പിടിപ്പിക്കുന്ന ഈ രാത്രികളില്‍ വഴികള്‍ക്കൊന്നും അവസാനമുണ്ടാകരുതേയെന്നും പകല്‍ തെളിയരുതേയെന്നും മാത്രമാണ് ആഗ്രഹിക്കാറ്. ചെവിക്കുള്ളില്‍ തിരുകി വച്ചിരിക്കുന്ന ഇയര്‍ ഫോണിലൂടെ താളത്തിലുള്ള പാട്ടും കേട്ടാണ് നടക്കാറ് പതിവ്. രണ്ടുണ്ട് കാര്യം അനാവശ്യമായ കമന്റുകള്‍ എന്റെ മൂഡ് കളയാതിരിക്കുന്നതിനും പിന്നെ എന്റെ ലോകം താളമയമാകുന്നതിനും.

വേനല്‍പ്പുഴുക്കിനൊരാശ്വാസമായി ഇന്ന് പെയ്ത മഴ തണുപ്പിച്ച ചുറ്റുപാടുകളാണ്. പിരിമുറുക്കം ഒഴിഞ്ഞു പോയ കാറ്റും ആര്‍ത്തിയോടെ കുടിച്ചു വറ്റിച്ച മണ്ണും പിന്നെ കൊടും ചൂടില്‍ നിന്നും കുട പിടിച്ചിറങ്ങിയ മുഖങ്ങളുമാണ് എങ്ങും. നടക്കാന്‍ എന്തു രസം.

എന്നെ ശ്രദ്ധിച്ചവരെയെല്ലാം ഞാന്‍ കണ്ടില്ലായെന്ന് നടിച്ചു. ഇത്ര കാലമായിട്ടും ഈ തുറിച്ചു നോട്ടത്തിനൊരു കുറവുമില്ലാലോ!! പോട്ടെ പോട്ടെ.....വഴി മാറി നടന്ന മനസ്സിനെ ശാസിച്ച് വീട്ടിലേക്കുള്ള വഴിനടത്തത്തിന്റെ രസത്തിലേക്ക് തിരിച്ച് വിട്ട് ഞാന്‍ നടന്നു.
തോപ്പിന്റെ മൂല ജംഗ്ഷന്‍ എത്തുന്നതിനു കുറച്ച് മുന്‍പ് എന്നെ കടന്നു പോയ ബൈക്ക് കണ്ടിരുന്നു. അതങ്ങനെയാണ്, എത്ര സുഖാലസ്യത്തിലായാലും ജാഗ്രതയുടെ ഒരു കണ്ണ് തുറന്നങ്ങനെ നില്‍ക്കും. പെണ്ണായി ജീവിക്കുമ്പോള്‍ സ്വായത്തമാകുന്ന ചില കഴിവുകളില്‍ ഒന്നാണത്. കടന്നുപോകുന്ന വാഹനങ്ങളും മുഖങ്ങളും കടകളും എല്ലാം അവ ഞാനറിയാതെ തന്നെ കുറിച്ചിടാറുമുണ്ട്. തോപ്പിന്റെ മൂല ജംഗ്ഷനില്‍ ആ ബൈക്ക് നിര്‍ത്തിയിട്ടിട്ടുണ്ട്. ബൈക്കില്‍ നിന്നുമിറങ്ങാതെ തന്നെ അയാള്‍ ഫോണിലെന്തോ നോക്കിയിരിക്കുന്നു. ഞാന്‍ കടന്നു പോയതും അയാളെന്നെ ഒന്നു തലയുയര്‍ത്തി നോക്കി. വീക്ഷണവ്യാസ പരിധിയിലുള്ള കാര്യമായതു കൊണ്ട് അങ്ങോട്ട് നോക്കിയില്ലെങ്കിലും ഞാനത് കണ്ടു. പക്ഷേ, എനിക്കുറപ്പായിരുന്നു അയാളൊരു വഷളനല്ല. എന്നെ പിന്തുടര്‍ന്നതുമല്ല. അതുകൊണ്ട് ലവലേശം ഭാവവ്യത്യാസമില്ലാതെ അതേ താളത്തില്‍ ഞാന്‍ മുന്നോട്ട് നടന്നു. മുന്നോട്ട് പോയി കുറച്ച് ചെന്നതും വലിയൊരു വീട്ടിലെ പട്ടി ഗെയ്റ്റില്‍ വന്ന് കുരച്ചു ചാടി. പട്ടികളെ പേടിയുള്ള ഞാന്‍ നടത്തത്തിന്റെ വേഗതയും കൂട്ടി. അപ്പോഴുണ്ട് അതേ ബൈക്കും ബൈക്കുകാരനും എന്നെ കടന്ന് പോകുന്നു. അരണാട്ടുകര ജംഗ്ഷനെത്തുമ്പോള്‍ അതേ പോലെ തന്നെ അയാള്‍ ബൈക്ക് നിര്‍ത്തി നില്‍ക്കുന്നു. എന്നിട്ടും എനിക്ക് അപായമണി മുഴങ്ങിയില്ല. അത്ര വ്യക്തമായിരുന്നു അയാളുടെ ശരീരഭാഷ.
ഞാന്‍ നടന്ന് അയാള്‍ക്ക് കാണാന്‍ പാകമെത്തിയപ്പോള്‍ പെട്ടെന്ന് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് തിരിച്ച് എന്റെ നേരേ വന്നു. വഴിവിളക്കിന്റെ നല്ല വെളിച്ചത്തു ഞങ്ങള്‍ രണ്ടു പേരുമെത്തിയപ്പോള്‍ വണ്ടി പതിയെ നിര്‍ത്തി ചോദിച്ചു ' എങ്ങോട്ടാണ് പോകേണ്ടത്?' ആ ചോദ്യത്തിന്നടിയില്‍ ഒളിഞ്ഞു കിടന്ന സബ്‌ടെക്‌സ്റ്റ് ഇങ്ങനെയായിരുന്നു - എന്തൂട്ട് മണ്ണാങ്ങട്ടിക്കാടി ഈ രാത്രി നടന്നു പോകുന്നത് - ഞാന്‍ ചിരിച്ചു കൊണ്ട് ചോദിച്ചു ' എന്തു പറ്റി?' നിഷ്‌ക്കളങ്കമായ എന്റെ ചോദ്യം കേട്ട് ദേഷ്യം വന്നതു നിയന്ത്രിച്ച് അയാള്‍ ചോദ്യം ആവര്‍ത്തിച്ചു. കാര്യങ്ങള്‍ ഏറെക്കുറേ മനസ്സിലായ ഞാന്‍ അയാളെ കൂടുതല്‍ പ്രകോപിപ്പിക്കാതെ പറഞ്ഞു - 'ഇത്തിരി കൂടിയേ നടക്കാന്‍ ഉള്ളൂ'. ഇരുത്തിയൊന്നു മൂളിക്കൊണ്ട് അയാളെന്നെ ഓര്‍മ്മിപ്പിച്ചു ' സെയ്ഫായി ഇരിക്കൂട്ടോ'. അധികാര ശബ്ദത്തോടെ എന്നാല്‍ കരുതലില്‍ ശങ്കയില്ലാതെയാണ് അയാളതെന്നോട് പറഞ്ഞത്. സ്‌നേഹത്തോടെ ഞാന്‍ പറഞ്ഞു - ആയിക്കോട്ടെ.
പൊതുവേ ആണ്‍ സുരക്ഷ ഇഷ്ടമില്ലാത്ത മൂത്ത അഹങ്കാരിയായ ഞാന്‍ പക്ഷേ രണ്ടാമതൊന്നു കൂടെ മഴ നനഞ്ഞ പോലെ തണുത്തു പോയി നിന്നു. അയാള്‍ തിരിഞ്ഞ് പോയ വഴിയേ ഞാന്‍ നോക്കി. ചിലപ്പോള്‍ ഏറെ സ്‌നേഹിക്കുന്ന ആരെയെങ്കിലും പോലെ എന്നെ അയാള്‍ക്ക് തോന്നിയിരിക്കണം. പെണ്ണിനെ സംരക്ഷിക്കേണ്ട ചുമതല തന്റേതാണെന്ന എനിക്കിഷ്ടമില്ലാത്ത ആണ്‍ ഭാവവുമാകാം അത്. എന്തു തന്നെയായാലും ഒന്നു കൂടി നിങ്ങളെ കണ്ടാല്‍ ഞാന്‍ പറയാന്‍ മാറ്റി വച്ചിരിക്കുന്ന ഒന്നുണ്ട് - നിങ്ങളെപ്പോലുള്ളവരുണ്ടെന്നുള്ളതു തന്നെയാണ് വീണ്ടുമീ വഴിയേ നടക്കാനെനിക്ക് സുഖം തരുന്നത് -

Wednesday, March 27, 2019

ഒരു കുടം കരുതല്‍



ഗുഡ് മോര്‍ണിങ് മാഡം... മാഡം എന്ന് വിളിക്കരുതെന്ന് എത്ര പറഞ്ഞിട്ടും കേള്‍ക്കാത്തതിന്റെ പരിഭവത്തോടെ ലാപ്‌ടോപ്പില്‍ നിന്നും തലയുയര്‍ത്തി ഞാന്‍ മോഹന്‍ദാസേട്ടനെ നോക്കി...ആ കറുത്ത മുഖത്ത്, എനിക്കതു മാറ്റാനാവില്ലെന്ന ക്ഷമാപണവും അങ്ങനെയേ ഞാന്‍ വിളിക്കൂ എന്ന വാശിയും ഒരു പോലെ തെളിഞ്ഞു നിന്നു. വേറൊന്നും പറയാതെ ചോദിച്ചു ' ഞാന്‍ കുറച്ച് മാങ്ങ അച്ചാറിടാന്‍ തരട്ടെ. വാങ്ങുവോ?'...വാങ്ങുവോ എന്ന ചോദ്യത്തില്‍ മുന്നിട്ടു നിന്ന അപകര്‍ഷത എന്നെ വല്ലാതെ വേദനിപ്പിച്ചു. അച്ചാറിടാന്‍ അറിയില്ലാത്ത ഞാന്‍ ഉറപ്പായും വേണം എന്നു പറഞ്ഞു. എന്നാല്‍ ഇപ്പോ വരാം എന്നും പറഞ്ഞ് മോഹന്‍ദാസേട്ടന്‍ പോയി.
2014 ല്‍ കെ എഫ് ആര്‍ ഐ യില്‍ വരുമ്പോള്‍ പരിചയപ്പെട്ടതാണെങ്കിലും ഈ വര്‍ഷമാണ് ഞാനയാളെ കേള്‍ക്കാന്‍ തുടങ്ങിയത്. ഡയറക്ടറുടെ ഓഫീസിലെ അറ്റന്‍ഡര്‍ എന്നതിനപ്പുറം ഞാനയാളെ കേട്ടിട്ടുണ്ടായിരുന്നില്ല. മോഹന്‍ദാസേട്ടന്‍ പറഞ്ഞു വരുന്ന കഥകളിലെപ്പോഴും അപമാനത്തിന്റെ കനല്‍ക്കട്ടകള്‍ നെഞ്ചിലിരുന്ന് ഉരുക്കുന്ന ഓര്‍മ്മകളാണുണ്ടാവുക. പകുതി ആകുമ്പോഴേക്കും കണ്ണു നറഞ്ഞും വാക്കുകള്‍ വിറച്ചും എന്റെ കൂടെ നെഞ്ചിലേക്ക് ആ ചൂട് പകര്‍ന്നു വയ്ക്കും. മൂന്നാം വട്ടം പത്താം ക്ലാസ്സെഴുതി പാസ്സായതിന്റെ മധുരവുമായി എന്റെയടുത്ത് വന്ന ദിവസം മാത്രമാണ് അഭിമാനത്തിന്റെ തിരിവെട്ടമായി ആ ചൂട് മാറിയത്. റിട്ടയര്‍ ചെയ്യാന്‍ മൂന്ന് മാസം മാത്രം ബാക്കിയുള്ളപ്പോള്‍ അയാള്‍ നേടിയെടുത്ത 'എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്' അയാളുടെ ആത്മാഭിമാനത്തിനുള്ള എ പ്ലസ് ഗ്രേഡായിരുന്നു.

ഓര്‍മ്മ തീരും മുന്‍പേ മോഹന്‍ദാസേട്ടന്‍ സഞ്ചിയിലാക്കിയ മാങ്ങയുമായി എത്തി. അച്ചാറ് വയ്ക്കുന്ന രീതി കൂടി പറഞ്ഞു തന്നു. വീട്ടിലെ ചെറിയ ചില മരങ്ങളേക്കുറിച്ചും പച്ചക്കറി കൃഷിയേക്കുറിച്ചും പറയുന്നതിനിടെയാണ് ചീര വയ്ക്കാന്‍ പേടിയാണെന്ന് മോഹന്‍ദാസേട്ടന്‍ പറയുന്നത്. പേടിയോ?
- ചീരയ്ക്ക് നല്ല വെള്ളമൊഴിക്കണം. ഇതിപ്പോ അടുത്ത വീട്ടിലെ കിണറിലൊക്കെ വെള്ളം ഏതാണ്ട് പറ്റിക്കഴിഞ്ഞു. നമ്മുടെ കിണറ്റിലാകട്ടെ വെള്ളവുമുണ്ട്. അവര്‍ നമ്മളോട് വെള്ളം ചോദിച്ചാല്‍ കൊടുക്കാന്‍ ഉണ്ടാകേണ്ടതല്ലേ. അതുകൊണ്ട് ഞാനെന്റെ ഭാര്യയോട് പറഞ്ഞിട്ടുണ്ട് ചീര വയ്ക്കണ്ടായെന്ന്. -
ഈ ചുട്ടുപഴുത്ത വെയിലത്ത് എന്നെയങ്ങു തണുപ്പിച്ചു ആ മനുഷ്യന്‍.
ഹോ മനുഷ്യാ...കരുതലിന്റെ അങ്ങേയറ്റമാണ് നിങ്ങള്‍. വേനലായതോടെ രണ്ടും മൂന്നും ടാങ്ക് വാങ്ങി വെള്ളം കരുതി സൂക്ഷിക്കുന്നവര്‍ക്കു മുന്നില്‍ നിങ്ങള്‍ ഒരു കുടം നന്മയാണ്. വേനല് പൊള്ളിച്ചാലും എരിഞ്ഞു തീര്‍ക്കാത്ത നന്മയുള്ളവര്‍.


Wednesday, November 1, 2017

നന്മയുടെ പുകച്ചുരുളുകള്‍

                   
            അപരിചിതരില്‍ നിന്നും സ്‌നേഹം കിട്ടാറുള്ളത് മിക്കവാറും യാത്രകള്‍ക്കിടയിലാണ്. വഴികാട്ടികളായും, ഉപദേശികളായും, വെള്ളമായും, ഭക്ഷണമായുമൊക്കെ ആ സ്‌നേഹം നമുക്ക് പങ്കുവയ്ക്കപ്പെടും. അങ്ങനെ, അപൂര്‍വ്വമായൊരു പങ്കുവയ്ക്കലായിരുന്നു ബാബുവേട്ടന്റേത്. പാലാ കെ എസ് ആര്‍ ടി സി സ്റ്റേഷനില്‍ ജീവനക്കാരനായ ബാബുവേട്ടന് ഞാന്‍ തീര്‍ത്തും അപരിചിതയും അപ്രസക്തവുമായിരുന്നു.
   ഇലവീഴാപൂഞ്ചിറയ്ക്കു മുകളില്‍ ചെന്ന് നോക്കെത്താ ദൂരത്തേക്ക് നോക്കിയിരിക്കണമെന്നായിരുന്നു ആഗ്രഹം. തൃശ്ശൂരില്‍ നിന്നും കൂട്ടുകാരന്റെ വീടു വരെ ബസില്‍ പോയി അവിടെ നിന്നും രണ്ടുപേരും ബൈക്കില്‍ യാത്ര തുടര്‍ന്നു. കുന്നിനു താഴെ ബൈക്ക് വച്ച് ഞാനും അമിതും മുകളിലേക്ക് നടന്നു കയറി. മൊട്ടക്കുന്നെന്ന് തോന്നുമെങ്കിലും കയറ്റം കയറുന്നതിന്നിടയ്ക്ക് ഞങ്ങള്‍ക്ക് മനസ്സിലായി അതൊരു ഒന്നൊന്നര കുന്നാണെന്ന്. മുകളിലേക്ക് ജീപ്പുകള്‍ പോകുന്നുണ്ടായിരുന്നെങ്കിലും നടന്നു തന്നെ കയറണമെന്ന് വാശിയിലായിരുന്നു.
    കുന്നിന്‍ മുകളില്‍ ചെന്ന് ചുറ്റും നോക്കി. നീലാകാശത്ത് പൂപ്പല് പിടിച്ചപോലെ വെള്ളിമേഘങ്ങള്‍, അവ വട്ടം ചുറ്റി പറക്കുന്നത് താഴെ തടാകത്തില് മുഖം നോക്കാനാണെന്ന് തോന്നും. കരിംപച്ച കുന്നുകളാണ് ചുറ്റിലും. ആനക്കോട്ടയിലെ ആനകളെ ഒരു മതിലിന്നു മുകളിലൂടെ പടം പിടിച്ചാല്‍ കിട്ടുന്ന പോലെ മലകള്‍ നിരന്നു കിടക്കുകയാണ്. ഇലവീഴാപൂഞ്ചിറയുടെ അറ്റത്തുള്ള പാറയില്‍ കയറി ചാറ്റല്‍ മഴയത്തും ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞിരുന്നു. ഉച്ചമയങ്ങിയതോടെ മഞ്ഞിറങ്ങിത്തുടങ്ങി. വേദികളിലെ തിരശ്ശീല താഴ്ന്നു വരുന്ന പോലെ പതിയെ പതിയെ വെള്ള കമ്പളിപുതപ്പ് കുന്നിനെ മൂടിവന്നു.
   മനസ്സില്ലാമനസ്സോടെ സന്ധ്യയായപ്പോള്‍ ഞങ്ങള്‍ തിരിച്ചിറങ്ങി. അമിത് കൂത്താട്ടുകുളത്തേക്കും ഞാന്‍ തൃശ്ശൂരിലേക്ക് ബസ് കയറാനായി പാലാ കെ എസ് ആര്‍ ടി സി സ്റ്റാന്റിലേക്കും പിരിഞ്ഞു. ഏതാണ്ട് രാത്രി പതിനൊന്നു മണിയും കഴിഞ്ഞാണ് ഞാന്‍ പാലായിലെത്തിയത്. അടുത്ത തൃശ്ശൂര്‍ ബസ്സിന്റെ സമയമറിയാന്‍ ഓഫീസില്‍ ചെന്നു ചോദിച്ചപ്പോഴാണ് മൂന്ന് മണിക്കൂറിനു ശേഷം മാത്രമേ ബസ്സുള്ളൂവെന്ന് പറഞ്ഞത്. അതിനു മുന്‍പുള്ളതെല്ലാം ഇടയിലെവിടെയെങ്കിലും ഇറങ്ങേണ്ടി വരുന്ന ബസുകള്‍.
   ഓഫീസിന്റെ ഗ്രില്ലിട്ട കൗണ്ടറിനുള്ളില്‍ നിന്നും കരുതലോടെ എന്നോടു സംസാരിച്ചയാളെ അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്. മൂന്ന് മണിക്കൂറിന് ശേഷം നേരെ തൃശ്ശൂര്‍ക്ക് പോകുന്ന ബസ്സില്‍ തന്നെ പോയാല്‍ മതിയെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് അയാള്‍ പറയുകയാണ്. ' ഇവിടെ കിടന്നുറങ്ങിക്കോളൂ. ഇടയ്ക്കിറങ്ങി ബസ് മാറി കയറുന്നതൊഴിവാക്കാമല്ലോ. ഞാന്‍ വിളിച്ചെഴുന്നേല്‍പ്പിച്ചോളാം' എങ്ങാനും ഞാന്‍ എഴുന്നേല്‍ക്കാതിരുന്നാലോ എന്നതായിരുന്നു എന്റെ ആശങ്കയും. സ്ത്രീകള്‍ക്കായുള്ള വിശ്രമസ്ഥലത്തെ സിമന്റ് ബഞ്ചില്‍ അഞ്ചു മിനിട്ട് കിടന്നപ്പോഴേക്കും മനസ്സിലായി എന്റെ വലിയ പ്രശ്‌നം വട്ടം ചുറ്റി ആക്രമിക്കുന്ന കൊതുകുകളാണെന്ന്. പക്ഷേ, കുറേ കാലത്തിനു ശേഷം മല കയറാന്‍ പോയതും മഴയും മഞ്ഞും കൊണ്ടതും തലേന്ന് ഉറക്കമിളച്ചതുമെല്ലാം കൂടി എന്നെ ഉറക്കിക്കളഞ്ഞു.
സമയത്ത് തന്നെ, എന്നെ വിളിച്ചെഴുന്നേല്‍പ്പിക്കാന്‍ അയാള്‍ മറന്നില്ല. തട്ടിവിളിച്ചെഴുന്നേല്‍പ്പിച്ച് ബസ് വന്നു എന്ന് പറഞ്ഞു. ഞാന്‍ ചാടിയെഴുന്നേറ്റ് ബാഗുമെടുത്ത് ഓടാന്‍ തുടങ്ങുമ്പോള്‍ അഞ്ചു മിനിട്ട് കഴിഞ്ഞേ ബസ് എടുക്കൂ തിരക്കിടണ്ടായെന്നും അയാള്‍ പറഞ്ഞു. ചെരുപ്പിടുന്നതിന്നിടയിലാണ് ഞാന്‍ കിടന്നതിനു താഴെയായി എരിഞ്ഞു തീരാറായ കൊതുകുതിരി കണ്ടത്. എന്റെ സുഖകരമായ ഉറക്കത്തിന് കാരണം ആ കൊതുകുതിരിയായിരുന്നു. എന്റെ ക്ഷീണം കൊണ്ട് കൊതുകുകടി ഞാനറിയാതെ പോയതായിരിക്കും എന്നതായിരുന്നു എന്റെ വിചാരം.
ഞാന്‍ അത്യപൂര്‍വ്വമായ ആ സ്‌നേഹപ്രകടനം കണ്ട് ചിരിച്ചു കൊണ്ട് അയാളെ നോക്കി. ' ഓഫീസിലിതു സ്റ്റോക്കാ. എപ്പോഴും ആവശ്യമുണ്ടേ'. വളരെ ലാഘവത്തോടെയാണ് പറഞ്ഞതെങ്കിലും, ഒരു മൊസ്‌കിറ്റോ കോയിലിന് അത്ര പൈസയില്ലെങ്കിലും, ആ മനുഷ്യനങ്ങനെ പെരുമാറാന്‍ തോന്നിയത് അയാള്‍ക്കുള്ളില്‍ അപ്പോഴും എരിഞ്ഞു തീരാത്ത ഒരു നന്മ വെളിച്ചത്തിന്റെ തെളിവാണെന്ന് എനിക്കറിയാമായിരുന്നു. ഏട്ടന്റെ പേരെന്താ? ആ മനുഷ്യന്റെ പേര് ഞാനൊരിക്കലും മറക്കരുതെന്ന് എനിക്ക് തോന്നി. ബാബു, പേരു പോലെ തന്നെ സാധാരണക്കാരനായ ഒരു മനുഷ്യന്‍. പക്ഷേ സാധാരണത്തിലുമധികമുണ്ട് ആ മനസ്സില്‍ സഹജീവികളോടുള്ള കരുതല്‍. പിന്നീടൊരിക്കല്‍ അപ്പായിക്കൊപ്പം പാലായില്‍ പോയപ്പോള്‍ ഞാന്‍ ബാബുവേട്ടനെ അപ്പായിക്കും പരിചയപ്പെടുത്തിക്കൊടുത്തു. അയാളെന്നോടു കാണിച്ച കരുതലിന്റെ പുകച്ചുരുളുകള്‍ എന്നും എന്റൊപ്പമുണ്ടാവുക തന്നെ ചെയ്യും.

Sunday, March 29, 2015

ദൈവരൂപിയാകാന്‍ നമ്മള്‍ മനഃപൂര്‍വ്വം മറക്കുകയാണ്


                   കൈയ്യും കാലും നീറിപ്പുകയുകയാണ്...രാവിലെ, അഹങ്കാരത്തിന്റെ കൂടുതലുകൊണ്ട് സംഭവിച്ച അപകടത്തിന്റെ ബാക്കി വേദനയാണത്. കൈ മുഴുവന്‍ ചിരവകൊണ്ട് വരഞ്ഞപോലെയായി..കാല്‍മുട്ടിലെ തൊലിയും പൊളിഞ്ഞു...ജീന്‍സിനുള്ളില്‍ അതിരുന്ന് കുത്തുകയാണ്..ഒപ്പം മനസ്സിനുള്ളില്‍ അസ്വസ്ഥതയുടെ കൂമ്പാരത്തിലേക്ക് തീ പാറിപ്പിടിച്ചിരിക്കുന്നു..മാലിന്യക്കൂമ്പാരങ്ങള്‍ കത്തുന്നപോലെ, തീനാളങ്ങളില്ലാതെ, പുകച്ചുരുളുകള്‍ മാത്രമായി ദുര്‍ഗന്ധം വമിപ്പിച്ചങ്ങനെ പുകയുന്നു..കണ്ണുകളില്‍ വരുന്ന നനവ് അപ്പപ്പോള്‍ തുടച്ചു നീക്കുകയാണ്..അതിനും സമ്മതിക്കാതെ ചിലപ്പോള്‍ പെട്ടന്ന് നറയുമ്പോള്‍ തലകുനിച്ചു പിടിച്ച്, എവിടേയും കണ്ണുനീരിന്റെ തുള്ളിപോലും പറ്റിക്കാതെ ഭൂമിയിലേക്ക് തുളുമ്പിച്ച് കളയും...ഇടയ്ക്കിങ്ങനെ ചെയ്യുന്നതിനിടയിലാണ് തലയില്‍ ഒരു വിരലുകൊണ്ടുള്ള മാന്ത്!!

തലയുയര്‍ത്തി നോക്കുമ്പോള്‍ ഒരു പിച്ചക്കാരി..പഴകിയ പച്ചസാരി മാത്രം വ്യക്തമാണ്...അതിനുള്ളില്‍ ശരീരമുണ്ടെന്ന് ഊഹിച്ചെടുക്കേണ്ടി വരും..ബ്ലൗസിന്റെ വട്ടക്കഴുത്തിനു പുറത്തേക്ക് ആമക്കഴുത്തുപോലെ ഒരു കറുത്ത തലയുമുണ്ടെന്ന് തോന്നുന്നു..സൂക്ഷിച്ച് നോക്കി, അത്ര ദയനീയമല്ലാത്ത മുഖം!!.....
എല്ലാ ഭിക്ഷക്കാരേയും പോലെ എനിക്കു നേരെ വിരലുകള്‍ കൂട്ടിവച്ച കൈനീണ്ടു, അതിനുശേഷം അവരുടെ വായിലേക്കും പിന്നെ വയറിലേക്കും. വീണ്ടും എന്റെ നേര്‍ക്ക്, വായിലേക്ക് വയറിലേക്ക്..ഇത് ചില കംപ്യൂട്ടര്‍ ക്രിയകള്‍ നേരത്തേ ഫീഡ് ചെയ്തു വച്ചിരിക്കുന്ന പോലെയാണ്.. പണം-ഭക്ഷണത്തിന്- വിശപ്പകറ്റാന്‍ എന്നുള്ള പൊതുതത്വം..പതിവിലധികം തവണ കാണിച്ചിട്ടും ഞാന്‍ അനങ്ങുന്നില്ലെന്ന് കണ്ട് അവര്‍ അടുത്തിരുന്ന മധ്യവയസ്‌കന്റെ അരികിലേക്ക് നീങ്ങി....ശല്യങ്ങളെല്ലാം ഒഴിഞ്ഞതും കണ്ണ് വീണ്ടും മനസ്സിലേക്ക് ശ്രദ്ധിച്ചു തുടങ്ങി..വീണ്ടും ഈറനണിയിച്ച കണ്ണിനെ മറയ്ക്കാന്‍ ഞാന്‍ തലകുനിച്ചു. രണ്ടു നിമിഷം, അതേപോലെ തന്നെ വീണ്ടും തോണ്ടല്‍!!......പണ്ടാരം.....#@*&%....തലയുയര്‍ത്തി നോക്കി അതേ പച്ച സാരി, കറുത്ത മുഖം.....ഇതും പതിവാണ്..ശുഭാപ്തിവിശ്വാസം കൂടിയവരാണിവര്‍, എത്ര പ്രാവശ്യം വേണമെങ്കിലും തളരാതെ തങ്ങളുടെ ആവശ്യം നിറവേറുന്നതുവരെ, അല്ലെങ്കില്‍ നമ്മള്‍ ദേഷ്യപ്പെടുന്നതുവരെ ഇവര്‍ ഇങ്ങനെ തോണ്ടിക്കൊണ്ടേയിരിക്കും....

പക്ഷേ, ഇത്തവണത്തെ നില്‍പ്പിലും ഭാവത്തിലും ആകെയൊരു മാറ്റമുണ്ട്..മുഖത്ത് അപേക്ഷയല്ല, ചോദ്യഭാവമാണ്..ഞാന്‍ അവരുടെ മുഖത്തേക്ക് നോക്കി.  എന്നെ വീണ്ടും തലയില്‍ തോണ്ടി അവര്‍ ചോദിച്ചു'എന്തു പറ്റി?'.....ചോദ്യം ആഞ്ഞ് വന്ന് തറച്ചത് എന്റെ ചെവിയിലേക്കായിരുന്നില്ല..എന്റെ ഒറ്റപ്പെടലെന്ന തോന്നലിന്റെ ഭിത്തിയിലേക്കായിരുന്നു..തറച്ചയുടനെ ഭിത്തിയില്‍ നിന്നും ചോര പൊടിഞ്ഞു..ആ വേദനയില്‍ അത്യാവശ്യം നന്നായി ചിരിച്ചു കൊണ്ടു പറഞ്ഞു 'ഒന്നുമില്ല'..കൂടുതലൊന്നും ചോദിക്കാതെ അവര്‍ തിരിഞ്ഞു നടന്നു...ഞാന്‍ പറഞ്ഞതവര്‍ കേട്ടിട്ടുണ്ടാവില്ല, പക്ഷേ എന്നെ വഞ്ചിച്ച് എന്റെ കണ്ണുകളില്‍ നിന്നും ഊര്‍ന്നിറങ്ങിയ കണ്ണുനീര്‍ നല്‍കിയ മറുപടി അവര്‍ക്ക് ധാരാളമായിരുന്നിരിക്കണം...

എന്റെ ആത്മത്തോട് ചേര്‍ന്നു നില്‍ക്കുന്നവരോടെല്ലാം, ഞാന്‍ പറഞ്ഞ (അല്ല, വിശദീകരിച്ച) എന്റെ അസ്വസ്ഥതകളേക്കുറിച്ച് അവര്‍ക്കിതുവരെ മനസ്സിലായിട്ടില്ല...

ജീവിതത്തില്‍ പലതവണ ദൈവത്തെ കണ്ടുമുട്ടിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നവളാണ് ഞാന്‍...കുറച്ചധികകാലം എനിക്ക് എന്റെ സമീപത്തെ ദൈവത്തെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല..ബ്ലോഗിലൂടെ ആ ദൈവങ്ങളേക്കുറിച്ച് പറയാന്‍ ഞാന്‍ ശ്രമിച്ചതുമില്ല...വീണ്ടും, വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ മുന്നിലെത്തിയ മരിച്ചവരുടെ കുര്‍ബ്ബാനയിലെ മാലാഖയേപ്പോലെ, ഇന്ന് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്നകത്ത് ചോദ്യവുമായൊരു മാലാഖയേക്കണ്ടു - മുന്നിലിരിക്കുന്ന വിഷാദമുഖത്തേക്ക് നോക്കി ഒന്ന് ചിരിക്കാന്‍, അവരുടെ മുന്നിലേക്ക് എന്താ പറ്റിയേ എന്നൊരു ചോദ്യമെറിഞ്ഞ് ദൈവരൂപിയാകാന്‍ ഞാനും മറക്കുന്നു എന്നൊരു ഓര്‍മ്മപ്പെടുത്തലുമായി ആ മാലാഖ വന്ന് പോയി....

Monday, December 2, 2013

ചിലപ്പോഴെങ്കിലും ചില വഴക്കുകള്‍ നല്ലതാണ്


'നോ, രാവിലെ തന്നെ ഒരു ഡിബേറ്റിനു ഞാനില്ല'.

 സച്ചിന്‍ തെണ്ടുല്‍ക്കറിന് ഭാരതരഖ്‌ന കൊടുക്കേണ്ടിയിരുന്നോ എന്നതിനെ ഞാന്‍ ന്യായീകരിച്ചും അവള്‍ സംശയിച്ചും  സംസാരിക്കുകയായിരുന്നു. സച്ചിന് മറ്റാര്‍ക്കുമില്ലാത്ത അത്ര ബാക്ക് അപ്പ് ഉണ്ടായിരുന്നുവെന്ന് അവള്‍.. ബാക്കപ്പ് ഉണ്ടായാലും കഴിവില്ലെങ്കില്‍ കാര്യമില്ലല്ലോയെന്ന് ഞാന്‍... അതു കുറച്ചുകൂടി വിശദീകരിക്കാനുള്ള ശ്രമമാണ് അവള്‍ തടുത്തത്. തിരിച്ചു വന്ന് കട്ടിലില്‍ നീണ്ടുനിവര്‍ന്ന് കിടന്നപ്പോള്‍ ഓര്‍മ്മ വന്നത് മറ്റൊന്നാണ്.


സ്വീകരണമുറിയിലെ തടിക്കസ്സേരയില്‍ അപ്പായി ശാന്തനായി ഇരിക്കുകയാണ്. ഇടിവെട്ടി പെയ്യുന്ന മഴയൊന്ന് ശമിച്ചിട്ട് പുറത്തേക്കിറങ്ങാമെന്ന് കരുതിയിരിക്കുന്ന ഒരാളെപ്പോലെ നിസ്സംഗനായി..മുറിയിലേക്ക് മുഖം തിരിച്ച് നിന്ന മറ്റു മൂന്ന് മുറികളുടേയും ഓരോ വാതിലിലായി ഞങ്ങള്‍ മക്കളും സ്ഥാനം പിടിച്ചിരുന്നു. കാണുകയാണ്. മലയാളപാഠപുസ്തകത്തിലെ നായികമാര്‍ അമ്മയുടെ ഏകാഭിനയത്തിലൂടെ  മുന്നിലവതരിക്കുന്നത് ആസ്വദിക്കുകയാണ്. അലറിച്ചിരിക്കുന്ന ഭ്രാന്തിയും, മകനെ തള്ളാനും കൊള്ളാനും പറ്റാത്ത വ്യഥയുമായി കുന്തിയും, അമ്മയെന്ന വിളി കേട്ട് മരിക്കാന്‍ കിടക്കുന്ന വൃദ്ധയുടെ ദീനതയും, ഭാരമേറുമ്പോഴും കുനിയാത്ത തോളുമായി നില്‍ക്കുന്ന ശക്തിയുള്ള നായികയും അങ്ങനെ പലരും.....കുറച്ചെങ്കിലും അസ്വസ്ഥത രണ്ടാമത്തെ ചേട്ടന് മാത്രമാണ്.
അവസാനം അമ്മ പറയും - ഒന്ന് വാ തുറക്കാവോ, എന്തു പറഞ്ഞാലും കമാന്നൊരക്ഷരം പറയാതിരുന്നാല്‍ മതിയല്ലോ....മക്കള് നോക്കുമ്പോഴെന്താ ഒച്ചപ്പാടുണ്ടാക്കുന്നത് എപ്പോഴും ഞാനാണല്ലോ...അപ്പന്‍ പാാാാാാാവംംംം.....                 

 ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ 39 വര്‍ഷം തികച്ച കുടുംബജീവിതത്തില്‍ ഒരിക്കലും അമ്മയ്ക്ക് മറുപടി ലഭിച്ചിരുന്നില്ല.. ഒരു വഴക്കിലും അപ്പായിയുടെ ശബ്ദം ഞങ്ങള്‍ കേട്ടില്ല. അമ്മ  പറയുന്നത് ശരിയുമായിരുന്നു..ഞങ്ങളുടെ മനസ്സില്‍ അപ്പായിയോടുള്ള ബഹുമാനം വര്‍ഷം തോറും കൂടിവന്നു. ഒപ്പം അമ്മയെന്താ ഇങ്ങനെ എന്ന നീരസവും..

                      എന്റെ ജീവിതത്തില്‍ നിന്നും തര്‍ക്കങ്ങളും വഴക്കുകളും ഇല്ലാതാകുന്നതു വരെ ഞാനും അറിഞ്ഞിരുന്നില്ല - അമ്മയെന്തായിരുന്നു ആ വഴക്കുകള്‍ കൊണ്ട് ഉദ്ദേശിച്ചിരുന്നതെന്ന്. ഞാനുമെപ്പോഴും പറയാറുണ്ടായിരുന്നു - ഒന്നുകില്‍ പറഞ്ഞുതീര്‍ക്കണം, ഇല്ലെങ്കില്‍ തല്ലിത്തീര്‍ക്കണം. അങ്ങനെ സാധിക്കാതെ വരുമ്പോള്‍ ഞാന്‍ വല്ലാതെ ശ്വാസംമുട്ടല്‍ അനുഭവിക്കുമായിരുന്നു.
സ്‌നേഹത്തേക്കുറിച്ച് ഏറെ പറയാറുള്ളത് അപ്പായിയായിരുന്നു. പക്ഷേ അമ്മയോളം സ്‌നേഹിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് തോന്നുന്നു...അമ്മയുടെ വഴക്കുകള്‍ മുഴുവന്‍ അപ്പായിയോട് മാത്രമായിരുന്നു. അപ്പായിയെ അമ്മ സ്‌നേഹിച്ചതുപോലെ ആരും സ്‌നേഹിച്ചിട്ടുമില്ല. ഞാന്‍ പോലും..!! അമ്മ എന്നും ഒരു വഴക്കായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അതായിരുന്നു അമ്മയ്ക്ക് സന്തോഷവും.
                   മഴക്കാറ് വന്നു മൂടി ഇരുണ്ട ആകാശം...കുറച്ച് കഴിഞ്ഞ് പ്രകാശം വരുമായിരിക്കും. പക്ഷേ അതൊരു മഴയായി പെയ്‌തൊഴിഞ്ഞിട്ടാണെങ്കില്‍ തോന്നുന്ന സുഖത്തോളം വരില്ലല്ലോ...അതുപോലെ തന്നെ....
തര്‍ക്കങ്ങള്‍ നഷ്ടപ്പെടുമ്പോള്‍, വഴക്കുകള്‍ നഷ്ടപ്പെടുമ്പോള്‍ ഉപരിതലത്തില്‍ നിന്ന് എല്ലാം നന്നാക്കാന്‍ അടക്കിപ്പിടിക്കുമ്പോള്‍, എല്ലാം സമ്മതിച്ചു വിട്ടുകൊടുക്കുമ്പോള്‍ നഷ്ടപ്പെടുന്ന ആത്മബന്ധം തിരിച്ചറിയുകയാണ് ഞാന്‍. മനസ്സില്‍ നിന്നും ഓരോ സൗഹൃദങ്ങളേയായി മടക്കി അയയ്ക്കുമ്പോഴാണ് ഞാനും മനസ്സിലാക്കുന്നത്, അടിപിടികള്‍ക്കു പിന്നിലുണ്ടായിരുന്ന നന്മ.....അവരെന്നെ നോവിക്കുമ്പോള്‍ അത് സഹിച്ച്, അവരെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുക്കുന്നതിനേക്കാള്‍ വലുതാണ് കരണം നോക്കി ഒന്നു പൊട്ടിച്ചിട്ട് മേലാലിത് ആവര്‍ത്തിക്കരുതെന്ന് പറയാനുള്ള അവകാശം നമുക്കുണ്ടാകുന്നത്. ആ ബന്ധത്തിന് മാത്രം ചില പ്രത്യേകതകളുണ്ടാകും...നന്മയുണ്ടാകും....



Related Posts Plugin for WordPress, Blogger...