Wednesday, December 19, 2012




പക്വതയുള്ള നന്മ


       എം.ജി റോഡിലെ വാഹനത്തിരക്കും ആള്‍ത്തിരക്കും കൂടുന്നത് രാത്രി 8 മണിയോടെയാണ്. പ്രൈവറ്റ് ബസുകളുടെ എണ്ണം കുറഞ്ഞ് സ്വകാര്യ വാഹനങ്ങളുടെ നീണ്ട നിരയേറുന്ന സമയം. മുഖത്തോടു മുഖം നോക്കിയിരിക്കുന്ന  പെട്രോള്‍ ബങ്കുകളിലേക്ക് ദാഹിച്ചെത്തുന്ന വാഹനങ്ങളുടെയും തിരക്കും സാധാരണം. കാല്‍നട യാത്രക്കാരും, രാംദാസ് തിയ്യറ്ററിനു മുന്നിലെ ബജിക്കടയിലേക്കെത്തുന്നവരും, ജോലി കഴിഞ്ഞ് ലേറ്റ് നൈറ്റ് ഷോപ്പിങ്ങിന് ഓടിപ്പിടഞ്ഞെത്തുന്നവരും, കൂട്ടം കൂട്ടമായി നിന്നും നടന്നും കൂട്ടുകാരുമൊത്ത് സൊറ പറഞ്ഞ് രസിക്കുന്നവരും ഒക്കെ ചേര്‍ന്ന് എം.ജി. റോഡ് കൊഴുത്തിരിക്കും. ഇവരെയൊക്കെ കൊതിപ്പിക്കാന്‍ നടപ്പാതയ്ക്കരുകില്‍  പൊളിഞ്ഞു വീഴാറായ ഭിത്തിയെ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന തട്ടുകടയാണ് പ്രധാന ശ്രദ്ധാ കേന്ദ്രം. നാനാത്വത്തില്‍ ഏകത്വമെന്തെന്ന് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ ഏറ്റവും പറ്റിയ ഉദാഹരണമാണ് ഈ തട്ടുകട. കാറിലും ബൈക്കിലും എത്തുന്ന എക്‌സിക്യൂട്ടീവ് ചെറുപ്പക്കാരും, എന്‍ഫീല്‍ഡിന്റെ മുതുകത്തു നിന്നും രാജകീയമായി ഇറങ്ങുന്ന തിളങ്ങുന്ന ബിസിനസുകാരന്‍ അച്ചായനും, വിദ്യാര്‍ത്ഥികളും, വെറുതേക്കാരും, ചെമ്പിച്ച മുടിയും കറയുള്ള പല്ലും പൊടി മൂടിയ മുഖവുമുള്ള മെല്ലിച്ച ശരീരം ഓറഞ്ച് ബനിയനുള്ളിലാക്കിയെത്തുന്ന പരദേശിക്കാരും, ഭിക്ഷക്കാരും ചേര്‍ന്ന് മഹത്തായ ഇന്ത്യന്‍ പാരമ്പര്യത്തിന്റെ പുനരവതരണം ദിവസവും നടത്തുന്നു. 


എം.ജി റോഡിലെ ഓവര്‍ ബ്രിഡ്ജിനടിയിലൂടെ പോകാറുള്ള ട്രയിനുകള്‍ക്കുവേണ്ടി കാത്തു നിന്ന ദിവസങ്ങളുമുണ്ട്. ഒരിക്കല്‍ അതിലേ പോയ പോലീസ് ജീപ്പ് നിര്‍ത്തിച്ച് എന്നെ ചൂണ്ടി കാണിച്ച ചേട്ടനോട് ഇപ്പോഴും ദേഷ്യമാണ്. ചോദ്യ ഭാവത്തില്‍ അടുത്തേക്കു വന്ന പോലീസിനോട് ' ഇവിടുന്നു ചാടി തന്നെ മരിക്കാന്‍ എനിക്കെന്താ വട്ടുണ്ടോ?' എന്നു തറുതല പറഞ്ഞു തടിതപ്പുകയായിരുന്നു. അന്നു നിര്‍ത്തി പരിപാടി. എല്ലാ പ്രധാന നഗരങ്ങളിലും എം.ജി. റോഡ് എന്ന പേരില്‍ റോഡും, അതില്‍ എല്ലാ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ ഷോപ്പും ഉണ്ടാകുമെന്ന അലിഖിത നിയമം ഇവിടെയും പാലിക്കപ്പെട്ടു.
ഉമ്പായിയുടെ ഗസലും കേട്ട് നിശ്ചിത വേഗത്തില്‍ വായില്‍ നോക്കി നടക്കാന്‍ ഒരു പ്രത്യേക രസമാണ്.

 ഇന്നലെയും പതിവു തെറ്റിച്ചില്ല. ചില പിരിമുറുക്കങ്ങള്‍ മനസ്സിലുണ്ടെന്നതൊഴിച്ചാല്‍ ഒന്നും പുതുതല്ല. ആരെയും ശ്രദ്ധിക്കാതെ നടക്കുന്നതിനിടയ്ക്ക് എന്റെ നേരെ വരുന്ന മെലിഞ്ഞ ശരീരം കണ്ണില്‍ പെട്ടു. റോഡില്‍ കൂടി Z വരച്ചു നടക്കുന്ന അയാള്‍ പന്തിയല്ലെന്ന് പറഞ്ഞ് ആറാമിന്ദ്രിയം സടകുടഞ്ഞു. നിലയുറപ്പിക്കാന്‍ കഴിയാതെ പറിച്ചെറിയപ്പെടുന്ന കാലുകളെ അവഗണിച്ച് അയാള്‍  എന്നെ തന്നെ നോക്കി വേഗത കൂട്ടുകയാണ്. ഞാനും വേഗത കൂട്ടി. കാരണം അയാളും ഞാനും അടുത്തെത്തുന്നത് പെട്രോള്‍ ബങ്കിന്റെ മുന്നിലാകണമെങ്കില്‍ 5/hr വേഗതയെങ്കിലും ഞാന്‍ കൂട്ടണം. ഏതൊരു പ്രതിരോധത്തിനും ആളും വെളിച്ചവും പ്രഥമമാണ്. പരമാവധി വശത്തേക്ക് നീങ്ങുന്നതു കണ്ടതും അയാളുടെ ആട്ടത്തിനും വണ്ണം വച്ചു. ഇതവന്‍ വാങ്ങും എന്നെന്റെ മനസ്സു പറഞ്ഞു.

 അടുത്തെത്തിയതും ആട്ടത്തിന്റെ വ്യാസം കൂട്ടി എന്റെ മേലേക്ക് വീണ അവന്റെ കൈ വലത്തേ കൈ കൊണ്ട് തടഞ്ഞ്, ഇടത്തേ കൈ കൊണ്ട് അവനെ തള്ളി മാറ്റിയതും അടിതെറ്റി അയാള്‍ വീണത് കാറിന്റെ മുന്നിലേക്ക്. ഉരപ്പിച്ച് നിര്‍ത്തിയ കാറിന്റെ ശബ്ദവും വീണു കിടക്കുന്ന അവനും, ക്രൂദ്ധമായ എന്റെ നോട്ടവും ചുറ്റും നിന്നവരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കി. ദേഷ്യത്തോടെ മുന്നോട്ട് നടന്നു. ഓവര്‍ ബ്രിഡ്ജിന്റെ ഒത്ത നടുവിലെത്തിയതും മുടിയിലൊരു  പിടി വീണു. ശരിക്കും ഞെട്ടിപ്പോയി. തിരിഞ്ഞു നോക്കുമ്പോള്‍ വയസ്സായൊരു സ്ത്രീ. നീയെന്തിനാടീ അവനെ തള്ളിയിട്ടത്. അവനെ ഞങ്ങള്‍ക്കറിയാം, അവനൊരു മോശവും ചെയ്തിട്ടില്ല...തുടങ്ങി കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്തതൊക്കെ അവരെന്നോടു പറഞ്ഞു. പിടി വിടണമെങ്കില്‍ തിരിച്ചും പറഞ്ഞേ മതിയാകൂ എന്നു വന്നപ്പോള്‍ ഞാനും പറഞ്ഞു. ചിലര്‍ വേഗത കുറച്ചും ചിലര്‍ വണ്ടി നിര്‍ത്തിയും ചുറ്റും കൂടാന്‍ തുടങ്ങി. സ്ത്രീ വിടാനുള്ള ഭാവമില്ല. എന്റെയും നിയന്ത്രണം വിട്ടു തുടങ്ങിയിരുന്നു. പെട്ടന്നൊരാള്‍ വന്നു. തൊട്ടടുത്ത കടയിലെങ്ങാണ്ടു ജോലി ചെയ്യുന്ന ഒരാളെ പോലെ തോന്നിച്ചു. എന്റെ അടുത്തു വന്ന് വളരെ ശാന്തമായി പറഞ്ഞു വിട്ടേക്ക് മാഡം, അവര്‍ക്കൊപ്പം പറഞ്ഞു നില്‍ക്കാന്‍ പറ്റില്ല. ചളമാകും., സംഭവിച്ചതെന്താണെന്നും ഇവര്‍ പറയുന്നതിന്റെ പൊള്ളത്തരവും എന്താണെന്നും അയാളോട് പറയാന്‍ തുടങ്ങി. മനസ്സിലായി മാഡം, മാഡം പൊക്കോളൂ, ഇതു ഞങ്ങള്‍ തീര്‍ത്തോളാം എന്നു പറഞ്ഞ് എന്റെ മുന്നില്‍ വഴി തെളിച്ചു തന്നു. മറുത്തൊന്നും പറയാന്‍ തോന്നിയില്ല. ഞാന്‍ മുന്നോട്ട് നടന്നു പോയി. പിന്നീട് അവിടെ നടന്നതിനേക്കുറിച്ച് ഇപ്പോഴും എനിക്കറിയില്ല. 


അറിഞ്ഞത്, വികാര പ്രക്ഷോഭത്തിനിടയ്ക്ക് ഞാന്‍ അറിയാതെ പോയ സ്ഥലകാല ബോധവും സഹായമായ ഒരാളുടെ പക്വതയുള്ള പെരുമാറ്റവുമാണ്. ഒരു ഇടപെടലിലൂടെ എന്നെ സഹായിക്കാന്‍ ശ്രമിച്ച ഒരാളുടെ നന്മയും. മുന്‍പൊരിക്കല്‍ പോലീസിന് എന്നെ ചൂണ്ടിക്കാണിച്ചയാള്‍ക്കും ഇയാള്‍ക്കും സാദൃശ്യമില്ലേ എന്ന സംശയം എന്നെ കൂടുതല്‍ സന്തോഷിപ്പിച്ചു.



Friday, November 23, 2012


തുണ്ടുകടലാസ്സിലെ നന്മ


          മനുഷ്യരോടുള്ള നന്മ മാത്രം കാണാന്‍ ശീലിച്ച കണ്ണുകള്‍ക്കു മുന്നിലേക്ക് ഒറ്റമുറിയുടെ ജനാല കമ്പികള്‍ക്കും ചില്ലുകള്‍ക്കും ഇടയില്‍ ഭംഗിയില്‍ അടുക്കി വച്ച കടലാസ്സു തുണ്ടുകള്‍ ഇട്ടു തന്ന ദിവസം മറക്കാനാവില്ല. എനിക്കറിയാത്ത പലതരം നന്മകള്‍ ഇനിയും ഈ ലോകത്തിലുണ്ടെന്ന തിരിച്ചറിവായിരുന്നു അത്.

           കുട്ടന്‍ ചേട്ടനെ പരിചയപ്പെട്ട് മാസങ്ങള്‍ക്കു ശേഷമാണ് അയാള്‍ താമസിക്കുന്ന വീട്ടിലേക്ക് ക്ഷണം കിട്ടിയത്. ഞാനും എന്റെ സുഹൃത്തും കൂടിയാണ് വീട്ടിലേക്ക് ചെന്നത്. വീടെന്ന് പറയാന്‍ കഴിയില്ല, കുട്ടന്‍ ചേട്ടന്റെ ചെറുകിട ഫാക്ടറിയോട് ചേര്‍ന്ന് ഒരാള്‍ക്കു മാത്രം താമസിക്കാന്‍ പറ്റുന്ന മുറിയും  അടുക്കള പോലെയെന്ന് വിശേഷിപ്പിക്കണമെന്ന് കുട്ടന്‍ ആഗ്രഹിക്കുന്ന ഒരു സംവിധാനവും. സ്റ്റീല്‍ അലമാരയ്ക്കുള്ളില്‍ കുത്തിനറച്ചു വച്ചിരിക്കുന്ന പുസ്തകങ്ങള്‍ കണ്ട് കണ്ണു തള്ളിയിരിക്കുകയായിരുന്നു ഞാന്‍. കെ.പി. അപ്പന്റെ തിരഞ്ഞെടുത്ത കൃതികള്‍ വായിക്കാനായി എടുത്ത്, കട്ടിലില്‍ ഇരുന്ന് ഭിത്തിയോട് ചാരിയിരിക്കാന്‍ ശ്രമിക്കുകയായിരുന്നു ഞാന്‍. തുറന്നിട്ട ജനാലയ്ക്കു പുറത്ത് തകര്‍ത്തു പെയ്യുന്ന മഴയില്‍ പൂര്‍ണ നഗ്നയായി നനയുന്ന മാവിന്‍ പൂക്കളെ നോക്കി കളിയാക്കി. ചൂണ്ടുവിരല്‍ കൊണ്ട് മൂക്കിന്റെ അറ്റത്ത് ഞോണ്ടി 'നാണം, നാണം' എന്നു പറയുന്ന എന്നെ നോക്കി അവ കുലുങ്ങിയാടി. കണ്ണുകള്‍ പിന്‍വലിക്കുന്ന വഴി ജനാലച്ചില്ലിലുടെ വരുന്ന ഇത്തിരി പ്രകാശത്തെ മറച്ച് പൊങ്ങി വളര്‍ന്ന കടലാസ്സു കഷണങ്ങള്‍ കൗതുകമുണര്‍ത്തി. ഓയിന്‍മെന്റിന്റെ കവറുകള്‍, അതിനുള്ളില്‍ അഞ്ചിഞ്ചു നീളത്തില്‍ മടക്കി വയ്ക്കാറുള്ള ഇത്തിരി കുഞ്ഞന്‍ നിര്‍ദ്ദേശക്കടലാസ്സുകള്‍, നെയിംസ്ലിപ്പുകള്‍, കീറിത്തെറിച്ചു വീണ തുണ്ടുകടലാസ്സുകള്‍, അങ്ങനെ കടലാസ്സുതുണ്ടുകളുടെ ചെറിയൊരു കൂന പോലെ. 


  പലതരം ഹോബികളുള്ളവരെ പരിചയപ്പെട്ടിട്ടും, ഇത്തരമൊരു ശേഖരണം ആദ്യമായിട്ടാണ് കാണുന്നത്. തുണ്ടുകടലാസ്സുകള്‍ക്കിടയില്‍ വിരലിട്ടു പരിശോധിക്കുന്ന എന്നെക്കണ്ട് കുട്ടന്‍ ചേട്ടന് കാര്യം പിടികിട്ടി. ശേഖരത്തിന്റെ ഉദ്ദേശ്യത്തേക്കുറിച്ച് പറഞ്ഞതു കേട്ട് ഞാന്‍ കോരിത്തരിച്ചു. ഈ കൂട്ടിവയ്ക്കുന്ന കടലാസ്സു തുണ്ടുകള്‍ ചിലരുടെ ആയുസ്സു നീട്ടുമെന്നറിഞ്ഞപ്പോള്‍ ചെറിയ കുട്ടികളേപ്പോലെ കണ്ണു മിഴിച്ചു. ഈ കൂട്ടിവച്ചിരിക്കുന്ന കടലാസ്സുകഷണങ്ങള്‍ ഒരു മരത്തിന്റെ ആയുസ്സ് നീട്ടിക്കൊടുക്കും. പേപ്പറുണ്ടാക്കാന്‍ വെട്ടിവീഴ്ത്തുന്ന മരങ്ങളോട് കുട്ടന്‍ കാണിച്ച അനുകമ്പയ്ക്ക് എങ്ങനെ പ്രതികരിക്കണമെന്നറിയാതെ നിന്നു. ഇങ്ങനെ ശേഖരിക്കുന്ന കടലാസ്സു തുണ്ടുകള്‍ റീസൈക്കിള്‍ ചെയ്ത് വീണ്ടും കടലാസ്സാക്കുമ്പോള്‍, രക്ഷപെട്ട നൂറിലധികം വൃക്ഷങ്ങളുടെ അനുഗ്രഹമുണ്ടാകണേ കുട്ടേട്ടന് എന്ന് പ്രാര്‍ത്ഥിച്ചു. വീട്ടിലെത്തി ചവറ്റു കുട്ടയിലേക്ക് ചുരുട്ടിയെറിഞ്ഞ കടലാസ്സു പെറുക്കി നിവര്‍ത്തി, മടക്കി, അടുക്കി, അടുക്കളയുടെ ജനാലക്കമ്പിക്കും ചില്ലിനുമിടയിലേക്ക് വയ്ക്കുമ്പോള്‍ എനിക്കു മുകളില്‍ ഒരു വൃക്ഷത്തിന്റെ തണല്‍ പടര്‍ന്ന പോലെ തോന്നി. 


Thursday, November 1, 2012

ഒരു ചെറുപുഞ്ചിരി


മെഡിക്കല്‍ കോളേജ് വരാന്തകള്‍ അസ്സഹനീയമാണ്. വേദനയും ദാരിദ്ര്യവും കൈകോര്‍ത്ത് നടക്കുന്ന സ്ഥലമാണത്. കാഴ്ചകള്‍ക്കെല്ലാം ഒരുതരം കറുത്തനിറവും അവയോടൊപ്പം പേരില്ലാത്ത ഒരുതരം മണവും. മെഡിക്കല്‍ കോളേജില്‍ ചെന്നാല്‍ ദൈവത്തോടും ചിലപ്പോള്‍ കെറുവു തോന്നും. മാരകമായ അസുഖങ്ങളൊക്കെ പാവങ്ങള്‍ക്കു മാത്രമായിട്ടാണോ വീതിക്കുന്നതെന്ന് ചോദിച്ചു പോകും. നാട്ടിലെ  സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരിക്കലെങ്കിലും കയറിയതായി ഓര്‍മ്മയില്ല. നടുവിലെയും തളിപ്പറമ്പിലെയും സര്‍ക്കാര്‍ ആശുപത്രികള്‍ക്കു മുന്നിലെ നീണ്ട നിരയും, പേരെഴുതുന്നിടത്തെ തിക്കും കണ്ട് എന്റെ വിചാരം നാട്ടിലെ ഏറ്റവും നല്ല ആശുപത്രി അതാണെന്നായിരുന്നു. എന്നിട്ടും എന്നെ ഒരിക്കലും അങ്ങോട്ട് കൊണ്ടുപോകാത്തതില്‍ വിഷമവുമുണ്ടായിരുന്നു. മാത്രമല്ല, ആശുപത്രി വരെയെത്തുന്നതിന് മുമ്പ് ചില കടമ്പകള്‍ കടക്കേണ്ടതുമുണ്ട്. രാജ്യത്തെ രണ്ട് പ്രമുഖ ഭിഷഗ്വരന്‍മാര്‍ തോറ്റാലേ ആശുപത്രിയിലേക്കുള്ളൂ. അസുഖം വന്നാല്‍ ആദ്യം പൂവേലി വൈദ്യരുടെ അടുത്തേക്ക്. ചെമ്പേരി ടൗണിലെ രണ്ടാം നിലയുടെ മുകളിലുള്ള വൈദ്യരുടെ അടുത്തേക്ക് പോകാന്‍ ഇഷ്ടമായിരുന്നു. ടൗണിന്റെ ഭംഗി കെട്ടിടത്തിന്റെ മുകളില്‍ നിന്നു കാണുന്നതിന്റെ സുഖം ആണ് ഇഷ്ടത്തിനുള്ള ഒന്നാം കാരണം. വൈദ്യരെ കണ്ട് വിവരമൊക്കെ പറഞ്ഞു കഴിഞ്ഞ് ' ഇരിക്ക്' എന്നും പറഞ്ഞ് വൈദ്യര് അകത്തേക്ക് പോകും. അഞ്ചോ പത്തോ മിനിട്ടു കഴിഞ്ഞ് വിളിക്കും ' സോണിയ ഇങ്ങ് വാ' തുള്ളിച്ചാടിയായിരിക്കും ഞാന്‍ അകത്തേക്ക് ചെല്ലുന്നത്. ഔണ്‍സ് ഗ്ലാസ്സു പോലൊന്നില്‍ നല്കുന്ന പഞ്ചാരപ്പാനി പോലൊരു മരുന്ന്. ഒറ്റവലിക്ക് അകത്താക്കി ഗ്ലാസ് തിരിച്ചു കൊടുക്കുമ്പോ പതിവു പോലെ ചോദിക്കും ' ഇഞ്ഞീമുണ്ടോ?'  ഇനി അടുത്ത പനിക്ക് എന്നു മറുപടിയും പല്ലി മുട്ടായീടെ മധുരമുള്ള കുഞ്ഞന്‍ ഗുളികകളും കുപ്പീലാക്കി കിട്ടും. മൂന്നാം കാരണമാണ് പരമപ്രധാനം. സൂചി വയ്ക്കില്ലെന്ന നൂറ്റിപ്പത്ത് ശതമാനം ഉറപ്പ്. കടുംവെട്ടവിടെയൊന്നുമല്ല കിടക്കുന്നത്. മരുന്ന് കഴിയുന്നിടം വരെ കട്ടന്‍കാപ്പി കട്ട്!  ദിവസത്തിലൊന്ന് ഒരു ഗ്ലാസ്സ് ചായ കിട്ടും. അതാര്‍ക്കു വേണം. കാപ്പിക്കാര്യം ഒഴിച്ചാല്‍ പൂവേലി വൈദ്യരുടെ ഹോമിയോ ചികിത്സയാണ് എനിക്കേറ്റവും പ്രീയപ്പെട്ടത്. വൈദ്യര്‍ക്കു പറ്റാത്തതാണെങ്കില്‍ ശ്രീകണ്ഠാപുരത്തെ മമ്മദ് ഡോക്ടറ്. മൂന്നേ മൂന്ന് കുപ്പിക്കുള്ളില്‍ നിന്നും മുപ്പതോളം അസുഖങ്ങളുടെ മരുന്ന് പെറുക്കുന്ന അത്ഭുത ഡോക്ടര്‍. വീട്ടിലെ പഞ്ചസാര പാത്രത്തിന്റെ വലിപ്പമുള്ള മൂന്ന് ഡപ്പികള്‍. അതില്‍ ചുവപ്പ്, വെള്ള ഗുളികകള്‍ മാത്രം. കരിനീല പഴന്തുണി മറയ്ക്കുന്ന കുടുസ്സു മുറിയിലേക്ക് കയറി നില്‍ക്കാന്‍ പറയും. ഇതിനോട് ചേര്‍ന്നുള്ള മുറിയില്‍ മുന്നേ കണ്ട രോഗികള്‍ക്ക് ചീട്ടെഴുതി നല്‍കി, കാശും വാങ്ങിക്കഴിഞ്ഞാല്‍ ഡോക്ടറെത്തും.
എന്താ?
പനി
ചെവിയില്‍ തിരുകി സ്‌തെതസ്‌കോപ്പിന്റെ അറ്റം നെഞ്ചില്‍ തട്ടിച്ച് പറയും... 'ശ്വാസമെടുക്ക്'...
എത്ര ദിവസമായി?
രണ്ടു
'വിട്'...(ശ്വാസമെടുക്ക്, വിട് മാത്രമാണ് എന്നോട്, ബാക്കി ചോദ്യങ്ങളെല്ലാം അമ്മയോടാണ്)
ശര്‍ദ്ദിച്ചോ?
ഉവ്വ്
'എടുക്ക്...'
'വിട്...'
എത്ര പ്രാവശ്യം?
ഒരു...രണ്ടു മൂ...
ജലദോഷം?
ഉ..
ചുമയോ?
ചെറു....
സ്‌കൂളില്ലേ?
ഉ..
മേലുവേദനയോ?
ഇ..
വെയിലൊള്ളണ്ട, തല നനയ്ക്കണ്ട, രണ്ടുസം സ്‌കൂളില്‍ പോകണ്ട, കഞ്ഞി മതി, ചൂടു മതി, തണുപ്പേണ്ട, രണ്ടുസം കഴിഞ്ഞ് കുറഞ്ഞില്ലെങ്കി വാ, ഇത് കാലത്തൊന്ന്..ഉച്ചയ്‌ക്കൊന്ന്..രാത്രിയൊന്ന്..ഇത് അര വീതം കാലത്തും രാത്രീലും.. ഇത് കാലത്തൊന്ന്..ഉച്ചയ്‌ക്കൊന്ന്.. രാത്രീലൊന്ന്...
എല്ലാം കൂടി ഒരൊറ്റ് കൂട്ടിലിട്ട് തരും. ചുവന്ന അടപ്പുള്ള ചെറിയ പ്ലാസ്റ്റിക് കുപ്പിയിലേക്ക് തട്ടിലിരുന്ന കന്നാസില്‍ നിന്നും റോസ് വെള്ളമൊഴിച്ചെടുത്തു തന്ന് 'ചുമച്ചാ കൊടുത്തോ' എന്നും പറയും. മമ്മദ് ഡോക്ടറുടെ അടുത്തേക്കാണെങ്കില്‍ അപ്പായി തടിയൂരും. മമ്മദ് ഡോക്ടര്‍ പറയുന്നതിന്റെ ഒപ്പമെത്താന്‍ പറ്റില്ലാന്നു തന്നെ കാരണം. ഡോക്ടറു തന്ന മരുന്നും കൈയ്യില്‍ പിടിച്ച് പുറത്തിറങ്ങീട്ട് അപ്പായി ചോദിക്കും ' ഡോക്ടറെന്താ പറഞ്ഞേ?' അപ്പോ ഇത്രേം നേരം ഉവ്വ്,ഉവ്വെന്നും പറഞ്ഞ് കേട്ടതൊക്കെ?? ഡോക്ടറോട് ചോദിക്കാന്‍ പറ്റില്ല. ഓടിക്കും..ഒരേയൊരു മാര്‍ഗം പുറത്തിട്ടിരിക്കുന്ന ബഞ്ചിലിരുന്ന് ഞങ്ങള്‍ രണ്ടു പേരും കൂടെ മരുന്നെണ്ണും. ഇനി വരാന്‍ പറഞ്ഞ ദിവസവും ഗുളികകളുടെ എണ്ണവും നോക്കി എപ്പോഴൊക്കെ കഴിക്കണം എന്ന് തിട്ടപ്പെടുത്തും. പക്ഷേ അമ്മ കൃത്യമായി ഡോക്ടറുടെ വാക്കുകള്‍ പിടിച്ചെടുക്കും. മമ്മദ് ഡോക്ടര്‍ക്കും മീതെ കാര്യങ്ങള്‍ പോകാറില്ല. ആശുപത്രിയില്‍ കിടക്കാനുള്ള കൊതി മൂത്ത് രോഗങ്ങളഭിനയിച്ചാലും ചെല്ലുന്നത് ബന്ധുകൂടിയായ ദേവസ്യാ ഡോക്ടറുടെ ആശുപത്രി വരെ. എന്നാലും ജില്ലാ ആശുപത്രി കാണാനുള്ള മോഹം അങ്ങനെ തന്നെ കിടന്നു. പിന്നെ കാണുന്നതും പരിചയപ്പെടുന്നതും പരിയാരം മെഡിക്കല്‍ കോളേജിനെയാണ്. പക്ഷേ ദൈന്യത തീരെക്കുറഞ്ഞ മെഡിക്കല്‍ കോളേജാണത്.
പിന്നീട് സര്‍ക്കാരാശുപത്രിയുടെ നിജസ്ഥിതി മനസ്സിലായതോടെ മോഹം മാാാ.....ാാ..ത്രം മതി എന്നും ഉറപ്പിച്ചു. മട്ടിലും ഭാവത്തിലും മാറ്റം വന്നെങ്കിലും മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കിന്നും ഒരേ സ്വഭാവമാണ്. ഒരു തവണ അപ്പായിയോട് ചോദിച്ചു ' ഇതെന്താ പാവങ്ങള്‍ മാത്രം മരത്തേന്നു വീഴണേ? '  അപ്പായി പറഞ്ഞു' എനിക്കു മരത്തേന്നു വീഴാന്‍ പറ്റില്ല. കാരണം ഞാന്‍ മരത്തേല്‍ കയറാറില്ല' പാവങ്ങളെന്നും ദുരിതത്തിലും പണക്കാരെന്നും സുഖത്തിലും കഴിയുന്നതിന്റെ ഒരു വശം എനിക്കന്ന് ഒറ്റ വാചകത്തില്‍ അപ്പായി ബോധ്യപ്പെടുത്തി. ഈ അവസ്ഥയ്ക്കിന്നും മാറ്റമില്ല. ഇതിനേക്കാള്‍ പ്രയാസം മെഡിക്കല്‍ കോളേജിലെ തൂപ്പുകാരന്റെ മുന്നില്‍ പോലും ഇവര്‍ വളഞ്ഞേ നില്‍ക്കൂ എന്നതാണ്. തിരിച്ച് ആശുപത്രി സൂപ്രണ്ടിനില്ലാത്ത അഹങ്കാരം കാണിക്കുന്ന തൂപ്പുകാരന്റെ നെഞ്ചത്തോട്ടൊന്ന് ചാര്‍ത്താന്‍ തോന്നും. വ്യാഴാഴ്ചയും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് തഥാസ്തു.
സ്‌കാനിങ് സെന്ററിന്റെ മുന്നില്‍ എന്റെ സ്‌കാന്‍ റിപ്പോര്‍ട്ടിന് വേണ്ടി ഭിത്തിയില്‍ ചാരി കാത്തു നില്‍ക്കുകയായിരുന്നു. മൊബൈലില്‍ സംസാരിച്ചു കൊണ്ടിരിക്കെ സ്പീഡില്‍ വന്ന അറ്റന്‍ഡറെ തട്ടി, എന്റെ കൈയ്യില്‍ നിന്നും മൊബൈല്‍ തെറിച്ചു വീണു. ശബ്ദം കേട്ട് എല്ലാവരും നിലത്തു കിടക്കുന്ന മൊബൈലിലേക്ക് നോക്കിയപ്പോള്‍ ഞാന്‍ മാത്രം അയാളെ നോക്കി. അതിരൂക്ഷമായി നോക്കി. വീശിയെടുക്കാന്‍ ഇത് നാലുവരിപ്പാതയൊന്നുമല്ലല്ലോ എന്നായിരുന്നിരിക്കാം ആ നോട്ടത്തിന്റെ അപ്പോഴുള്ള അര്‍ത്ഥം. അമ്പതിലേറെ പ്രായമുള്ള അയാള്‍ നോട്ടത്തില്‍ വല്ലാണ്ടായി. ഞാന്‍ പതിയെ മൊബൈലെടുത്ത് പുറത്തേക്ക് നീങ്ങി. ഞാന്‍ ഒന്നു കൂടി നോക്കുന്നതിനു വേണ്ടി അയാള്‍ നിന്നു. പിന്നെ അതേ സ്പീഡില്‍ പോയി. കുറച്ചു കഴിഞ്ഞ് എനിക്ക് തോന്നിത്തുടങ്ങി' സാരമില്ലയെന്നൊന്നു പറയാമായിരുന്നു. അല്ലേല്‍ ഒന്ന് ചിരിക്കാമായിരുന്നു എനിക്ക്. എന്റെ ശ്രദ്ധക്കുറവൂ മൂലം എത്ര തവണ മൊബൈല്‍ താഴെ വീണിരിക്കുന്നു. ഓ..അതിന്റെ ആവശ്യമില്ല. ഇനി അയാള്‍ സൂക്ഷിച്ച് നടക്കാന്‍ ഈ സംഭവം കാരണമാകും.' അയാള്‍ പോയ വഴിയെ തിരിഞ്ഞു നോക്കി മനസ്സില്‍ പലതും വിചാരിച്ച് പുറത്തേക്കിറങ്ങുന്നതിനിടയില്‍ മുന്നില്‍ വന്ന പയ്യനുമായി ഒറ്റയിടി. അവന്റെ കയ്യിലിരുന്ന ഹെല്‍മറ്റ് തെറിച്ചു പോയി. പോറിപ്പോയ ഹെല്‍മറ്റ് ഗ്ലാസ്സില്‍ തടവിക്കൊണ്ട് ഇരുപതു തികയാത്ത അവനെന്നെ നോക്കി. അതിരൂക്ഷമായി നോക്കി. നോക്കീം കണ്ടുമൊക്കെ നടക്ക് തള്ളേ എന്നൊന്നായിരിക്കാം ആ നോട്ടത്തിന്റെ അപ്പോഴുള്ള അര്‍ത്ഥം. അവനേക്കാള്‍ കുറഞ്ഞത് അഞ്ചു വയസ്സെങ്കിലും മൂത്ത ഞാന്‍ വല്ലാണ്ടായി. നോട്ടത്തിന്റെ കാഠിന്യം തെല്ലും കുറയ്ക്കാതെ അവന്‍ മുന്നോട്ട് നീങ്ങി. തിരിഞ്ഞു നോക്കുമെന്ന് പ്രതീക്ഷിച്ച് അവനേയും നോക്കി ഞാന്‍ നിന്നു. കുറച്ചു ദൂരം ചെന്ന് അവന്‍ തിരിഞ്ഞു. അവനേയും നോക്കി നിന്നിടത്തു നില്‍ക്കുന്ന എന്നെ കൗതുകത്തോടെ നോക്കി. കണ്ണിറുക്കി, മുഖം ചുളിച്ച് ഞാന്‍ വായുവില്‍ സോറി പറഞ്ഞു. തിരിച്ച് കൈ പൊക്കി കുഴപ്പമില്ലെന്ന് കാണിച്ച് അവന്‍ ചിരിച്ചു.
ആ ചിരിയില്‍ മാഞ്ഞുപോയ കുറ്റബോധത്തിന്റെ സുഖം ഞാനറിഞ്ഞു. ഒരുപക്ഷേ ഈയൊരു സുഖത്തിനു വേണ്ടിയാകാം മൊബൈല്‍ തട്ടിയിട്ട അയാളും എന്നെ നോക്കി നിന്നത്. വെറുതേയൊന്ന് അദ്ദേഹത്തെ നോക്കി സാരമില്ലെന്ന് പറഞ്ഞ് ചിരിച്ചാല്‍ എനിക്കൊന്നും നഷ്ടപ്പെടുമായിരുന്നില്ല. എന്നിട്ടും അങ്ങനെയൊന്ന് പ്രവര്‍ത്തിക്കാന്‍ എന്റെ അഹങ്കാരം സമ്മതിച്ചില്ല. ഒരു ചെറുപുഞ്ചിരിക്ക് ഇത്രയും മഹത്വമുണ്ടെന്ന് മനസ്സിലാക്കിത്തന്ന അനിയനോട് ഹൃദയാത്മനാ നന്ദി....


Wednesday, October 31, 2012

ഡെസ്പറേറ്റ്‌ലി വാസ് ഇന്‍ നീഡ് ഓഫ് എ മിറക്കിള്‍



      ഒരു റീ യൂണിയന്‍ എന്നതിനേക്കാള്‍ മറ്റു പല ഉദ്ദേശ്യങ്ങളുമുണ്ടായിരുന്നു എന്റെ ട്രിച്ചി യാത്രയ്ക്ക്. സാധാരണ പെണ്‍കുട്ടിയാകുകയെന്ന ബലഹീനതയ്ക്കുള്ളിലകപ്പെടുന്നതിന്റെ ഫലമായിരുന്നു അത്. മൂന്ന് ദിവസം മുമ്പുള്ള യാത്രയ്ക്കും മുമ്പ് രണ്ടു ദിവസം എന്റെ മനസ്സു നിറയെ ഒരു സിനിമയുടെ അവശിഷ്ടങ്ങള്‍ മാത്രമായിരുന്നു. മനസ്സില്‍ കിടന്ന് ചീഞ്ഞ് വമിച്ച ദുര്‍ഗന്ധത്തില്‍ നിന്നും രക്ഷപെടാന്‍ ഞാന്‍ പല മാര്‍ഗങ്ങളും പയറ്റി നോക്കി. ' എ മൊമന്റ് ടു റിമമ്പര്‍ ' എന്ന സിനിമ എനിക്കു സമ്മാനിച്ചത് എന്റെ അടുത്ത സുഹൃത്താണ്. പക്ഷേ ഒരു വര്‍ഷത്തോളം എന്റെ ലാപ്‌ടോപ്പിനകത്ത് തുറക്കാതെ കിടക്കുന്ന മുറി പോലെ അത് ഭദ്രമായി ഇരുന്നു. കഴിഞ്ഞ ദിവസം ഉള്‍വിളി കേട്ട് ആ മുറി ഞാന്‍ തുറന്നു. ഇരുപത്തിയേഴാം വയസ്സില്‍ ഓര്‍മ നഷ്ടപ്പെട്ട് പെണ്‍കുട്ടിയുടെ കഥ. പ്രണയവും കുടുംബവും തലച്ചോറില്‍ നിന്നും മാഞ്ഞു പോകുമെന്നറിയുമ്പോള്‍ നില തെറ്റുന്ന പെണ്‍കുട്ടി. പിന്നീട് ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയവയെ ഒക്കെ മറന്ന അവള്‍ക്കു ചുറ്റും നിസ്സഹായരാകുന്ന ഭര്‍ത്താവും, അവളുടെ കുടുംബവും. മുറി തുറന്ന എന്നിലേക്ക് പരകായപ്രവേശം ചെയ്ത പെണ്‍കുട്ടിയുടെ പ്രേതത്തെ എനിക്ക് കുടഞ്ഞെറിഞ്ഞു കളയാന്‍ കഴിഞ്ഞില്ല. അസ്വസ്ഥതയുടെ രണ്ടു ദിവസം. മെഡിക്കല്‍ കോളേജിലെ പ്രശസ്തനായ ന്യൂറോ സര്‍ജന്റെ അടുത്തേക്കോടിയ എന്റെ അസ്വസ്ഥത എനിക്കു പരിചിതമുള്ളതായിരുന്നില്ല. രണ്ടു മൂന്ന് വാചകങ്ങള്‍ക്കുടന്‍ വന്ന നിര്‍ദ്ദേശം സി.ടി. സ്‌കാന്‍ ചെയ്തു നോക്കാം എന്നായിരുന്നു. സ്‌കാനിങ് സെന്ററിലേക്കുള്ള വഴി അഞ്ചാറു തവണ തെറ്റിയപ്പോഴേക്കും പിടിച്ചാല്‍ കിട്ടാതെയായി.

 

      ഓര്‍മകളില്‍ ജീവിക്കുന്നവളാണ് ഞാന്‍. ആ ഓര്‍മകളെല്ലാം സൂക്ഷിച്ചിരിക്കുന്നത് ഞാന്‍ പഠിച്ച ഹൈസ്‌കൂളിന്റെ മുറ്റത്ത് നില്‍ക്കുന്ന വാകമരക്കൊമ്പുകളിലും. ഇടയ്ക്ക ഓര്‍മകളോട് ഒത്തിരി സ്‌നേഹം തോന്നുമ്പോള്‍ പുലിക്കുരുമ്പ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിന്റെ മുറ്റത്തെ വാകമരം ഞാന്‍ പിടിച്ചുലയ്ക്കും. വര്‍ഷം പോലെ ഉതിര്‍ന്നു വീഴുന്ന ചുവന്ന പൂക്കള്‍ക്കു മീതെ ഞാന്‍ ചെരുപ്പിടാതെ നടക്കും. ആ ഓര്‍മ്മ മരത്തിനു ചോട്ടില്‍ വച്ചുണ്ടായ ഒരപകടം എന്റെ ഓര്‍മകളെ മരക്കൊമ്പില്‍ നിന്നും വേരുകളിലേക്ക് വലിച്ചെടുക്കുകയാണെന്നു തോന്നിത്തുടങ്ങിയിരിക്കുന്നു. എന്റെ ഓര്‍മകള്‍ക്കു വേണ്ടി ഇനി ഞാനാ മണ്ണു കുഴിച്ചു നോക്കേണ്ടി വരുമെന്നും.

 

         'ലെ..സി..യ...അഗസ്റ്റിന്‍.. ഇതെന്തു പേരാ...' എന്റെ പേരു വായിക്കാന്‍ കഷ്ടപ്പെടുന്ന സിസ്റ്ററിന്റെ ശബ്ദം കേട്ടാണ് എനിക്ക് ബോധം വന്നത്. അവരുടെ അടുത്തേക്ക്ു ചെന്ന എന്നെ അവര്‍ തുറിച്ചു നോക്കി. എന്തേ സുഖമില്ലേ? ..ആ ചോദ്യത്തില്‍ ഞാനും അത്ഭുതപ്പെട്ടു. പെട്ടന്നവരുടെ മുഖത്തു കണ്ട സഹതാപത്തിന്റെ കാരണമെന്തെന്ന് അതിശയിച്ചു. അടുത്ത മാസം 14 ാം തിയതിക്ക് സ്‌കാനിങ്ങിനു തിയതി നിശ്ചയിച്ചു കുറിപ്പെഴുതി തന്നതും പിടിച്ച് പുറത്തേക്കു നടക്കുന്നതിനിടയില്‍, കുറിപ്പിലേക്ക് വീണ തുള്ളികള്‍ അവരുടെ സഹതാപത്തിന്റെ പൊരുളറിയിച്ചു. അടുത്ത സുഹൃത്തിനോട് എന്റെ പേടിയേക്കുറിച്ചും മറ്റും പറയാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. പ്രതീക്ഷയോടെയാണ് ട്രിച്ചിയിലുള്ള സുഹൃത്ത് ബാലയുടെ അടുത്തേക്ക് പോയത്. അരിയല്ലൂരില്‍ ബാലയുടെ വീട്ടില്‍ തങ്ങി. ഇടയ്ക്ക് സംസാരത്തിനിടയ്ക്ക് ഞാന്‍ എന്റെ ഓര്‍മത്തെറ്റുകളേക്കുറിച്ച് സൂചിപ്പിച്ചു. ' അങ്ങനെ വിചാരിക്കുന്നത് നിര്‍ത്ത് ' ആദ്യത്തെ പ്രതികരണം എന്റെ വായടപ്പിച്ചു. മൂന്നാം ദിവസം ടിക്കറ്റ് ബുക്ക് ചെയ്യാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ ക്യൂ നില്‍ക്കുമ്പോള്‍ എന്റെ വരവിന്റെ ഉദ്ദേശ്യം നടന്നില്ലല്ലോ എന്നു വേദനിച്ചു. കൗണ്ടറില്‍ ചെന്ന് ടിക്കറ്റ് ബുക്ക് ചെയ്ത് 261  രൂപയ്ക്കു വേണ്ടി പേഴ്‌സ് തുറന്ന ഞാന്‍ കരഞ്ഞുപോയി. പേഴ്‌സില്‍ ആകെ 150 രൂപ. അപ്രതീക്ഷിതമായ എന്റെ കരച്ചില്‍ കണ്ട് കൗണ്ടറിലുള്ളയാള്‍ പറഞ്ഞു' ഏ മാ, നീങ്കെ പോയി കാസെടുത്തിട്ട് വാങ്കെ...പറവാലേ'..എന്റെ കരച്ചിലിന് അതായിരുന്നില്ല കാരണം. പേഴ്‌സിലെ പണം തികയില്ലെന്നും ഇടയ്ക്ക് എ.ടി.എം ല്‍ നിന്നും പണമെടുക്കണമെന്നും ഞാന്‍ തീരുമാനിച്ചതാണ്. പക്ഷേ ഇടയ്ക്കതു മറന്നു. എല്ലാം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി ബാലയോട് ശാന്തമായി നടന്നത് പറയുമ്പോഴും കണ്ണുകളെ മാത്രം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. അടുത്തുള്ള ഡോക്ടറെ കാണാം എന്നു പറഞ്ഞ ബാലയുടെ അമ്മയോട് ഞാന്‍ പറഞ്ഞു ' ഏന്‍ ഊരിലും ഡോക്ടര്‍മാര്‍ ഇറുക്ക് അമ്മാ..എന്നെ കേക്കതുക്ക് ഒരു നല്ല ഫ്രണ്ട് താ ഇല്ലാമെ പോച്ച് '........

 

      തിരിച്ചുള്ള യാത്രയില്‍ പലയിടത്തു വച്ചും ഓര്‍മ്മത്തെറ്റുകള്‍ ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ മനസ്സുകൊണ്ട് ആഗ്രഹിച്ചു - ഒരു അത്ഭുതം - എന്തെങ്കിലും, എന്റെ വട്ടുകളിലേതെങ്കിലും ആയിക്കോട്ടെ...ബട്ട് ഐ വാസ് ഡെസ്പറേറ്റ്്‌ലി ഇന്‍ നീഡ് ഓഫ് എ മിറക്കിള്‍..ട്രയിനിന്റെ വാതില്‍പ്പടിയില്‍ നിന്ന് എന്റൊപ്പം ഓടുന്ന ചന്ദ്രനെ നോക്കി ഞാന്‍ പറഞ്ഞു. അക്കങ്ങളോടും പേരുകളോടും ദിശകളോടും എന്റെ തലച്ചോറു കാണിക്കുന്ന അകല്‍ച്ചയെപ്പറ്റി, പെട്ടന്ന് നഷ്ടപ്പെടുന്ന ഓര്‍മകളേപ്പറ്റി, വണ്ടിയോടിക്കുകയാണെന്ന് മറക്കുന്നതിന്റെയും, ഇന്റര്‍വ്യൂ നടത്തുമ്പോള്‍ മുന്നിലിരിക്കുന്ന വ്യക്തിത്വം ആരെന്ന് മറക്കുന്നതിന്റെയും അപകടത്തേപ്പറ്റി, മുപ്പതിലധികം തവണ ഇന്നെന്താ ദിവസം, എന്താ തിയ്യതി എന്നു ചോദിച്ച് ശല്യപ്പെടുത്തുമ്പോള്‍ അസ്വസ്ഥമായേക്കാവുന്ന സഹപ്രവര്‍ത്തകന്‍ രതീഷേട്ടനേപ്പറ്റി, രണ്ടു വര്‍ഷമായിട്ടും പരിചിതമല്ലാത്ത വഴികളേക്കുറിച്ച്...എന്റെ ഓര്‍മക്കുറവിന്റെ പേരില്‍ എനിക്കു നഷ്ടപ്പെട്ട നല്ല ബന്ധങ്ങളേക്കുറിച്ച്..വായിച്ച പുസ്തകങ്ങളെല്ലാം മറന്നതിനേക്കുറിച്ച്..മറവിയെ മറക്കാന്‍ പത്രവായന നിര്‍ത്തിയതിനേക്കുറിച്ച്..ഇടയ്ക്ക് സ്വയം മറക്കുന്നതിനേക്കുറിച്ച്.. ഒടുവില്‍ ഞാന്‍ പറയുന്നതൊന്നും ആര്‍ക്കും മനസ്സിലാകാത്തപ്പോള്‍ ഞാനനുഭവിക്കുന്ന നിസ്സഹായതയേക്കുറിച്ച്....ജീവന്‍ പോയാലും എന്റെ ഓര്‍മ്മകള്‍ മരിക്കല്ലേയെന്ന് പറഞ്ഞ് കണ്ണടച്ചു നിന്നു...തൃശ്ശൂരില്‍ ട്രയിനിറങ്ങുമ്പോഴും ഒരത്ഭുതത്തിനായി ഞാന്‍ കാത്തു. വീട്ടില്‍ എത്തി വാതില്‍ തുറന്ന്, ലൈറ്റിടാന്‍ പോകുന്നതിനിടയില്‍ എന്റെ കാലില്‍ തട്ടി തെറിച്ച പുസ്തകം കൈയ്യിലെടുത്തു. ലൈറ്റിട്ട് പുസ്തകത്തില്‍ തൊട്ട് നെറ്റിയില്‍ തൊട്ട് ഷെല്‍ഫിലേക്ക് തിരുകുന്നതിനിടയ്ക്ക് പുസ്തകത്താളിനുളളില്‍ നിന്നും പുറത്തേക്ക് നീണ്ടു നിന്ന കടലാസ്സു കഷണം ഞാന്‍ പുറത്തേക്കെടുത്തു. ബാംഗ്ലൂരിലായിരുന്ന സമയത്ത് എന്റെ മുറിക്കുള്ളില്‍ ഭിത്തിയില്‍ ഒട്ടിച്ചു വച്ചിരുന്ന ശകലമായിരുന്നു അത്. അവസാനത്തെ വരിയാണ് കണ്ണില്‍ പെട്ടത്...If God doesn't hear you - he thinks you can handle it.....കടലാസ്സു കഷണത്തിലെ വാക്കുകള്‍ക്കുള്ളില്‍ കിടന്നു ഞാന്‍ പിടഞ്ഞു. എന്റെ കഴുത്തില്‍ ചുറ്റിവരിഞ്ഞ് ശ്വാസം മുട്ടിച്ചു. പിന്നെ കരഞ്ഞു. ദൈവം എന്നോടു കാണിക്കുന്ന സ്‌നേഹത്തിനു പകരം നല്കാന്‍ ഒന്നുമില്ലാതെ ഞാന്‍ കരഞ്ഞു..ഇത് ദൈവം കാണിച്ച അത്ഭുതമെന്ന് വിശ്വസിക്കാനിയിരുന്നു എനിക്കും ഇഷ്ടം..എല്ലാം കഴിഞ്ഞ് ആശ്വാസത്തോടെ കിടന്നപ്പോള്‍ എന്നെ അചഞ്ചലമായ ദൈവവിശ്വാസിയാക്കാന്‍ നൂറ് ശതമാനവും കാരണമായ അപ്പനോടും അമ്മയോടും നന്ദി പറഞ്ഞു. മൊബൈലിന്റെ ഇന്‍ബോക്‌സില്‍ കിടന്ന ' സോറി ലെസ്..വി കാന്‍ മേക്ക് ഇറ്റ്' എന്ന ബാലയുടെ മെസേജ് സന്തോഷത്തോടെ ഡിലീറ്റ് ചെയ്ത് ഞാനുറങ്ങി.

Monday, October 22, 2012


പിടിച്ചൊതുക്കാത്ത ചില നന്മകള്‍


          ചായഗ്ലാസ്സുമെടുത്ത് പതിവു പോലെ ഞാന്‍ നടന്നു. ഓഫീസ് കാന്റീനു പുറത്തുള്ള ഇടനാഴിയില്‍ ചില്ലു ജനാലകള്‍ എന്നെയും പ്രതീക്ഷിച്ചെന്ന പോലെ തുറന്നു കിടന്നു. സ്‌നേഹത്തോടെയും ശാസിച്ചും എന്റെ ഈ ശീലത്തിന് തടയിടാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. ശീലത്തേക്കാള്‍ അതൊരു ഇഷ്ടമായിരുന്നു. മൂന്നാം നിലയ്ക്കും മുകളില്‍ നിന്ന് നേരെ കാണുന്ന ക്ഷേത്രത്തിലെ ഭഗവതി പ്രതിഷ്ഠയെ അവഗണിച്ച്, മനുഷ്യരുടെ പ്രത്യേകിച്ചും മലയാളിയുടെ കാണിക്കാനുള്ള ത്വരയെ പരമാവധി ചൂഷണം ചെയ്യുന്ന വസ്ത്രവ്യാപാര സൗധത്തെ മനഃപൂര്‍വ്വം മറന്ന്, കൗതുകമുണര്‍ത്തുന്ന പല രൂപങ്ങളേയും തുടരെ പരിചയപ്പെടുത്തുന്ന ചെറു ലോഡ്ജിലേക്ക് ശ്രദ്ധിക്കാതെ മുന്നിലെ റോഡിലേക്ക്, അതും ഒരു സ്ഥലത്തേക്കു മാത്രം നോക്കി ഞാന്‍ നില്‍ക്കും. റോഡിനു നടുവില്‍ വിട്ടുവിട്ടു വരച്ച വെള്ള വരയില്‍ മാത്രം നോക്കി അതിനെ മറച്ച് കടന്നു പോകുന്ന വാഹനങ്ങളുടെ പകുതി മാത്രം കണ്ണില്‍ പതിച്ച് നില്‍ക്കും. സ്റ്റീല്‍ ഗ്ലാസ്സിന്റെ തണുപ്പാദ്യവും ചായയുടെ ചൂട് പിന്നാലെയുമായി ചുണ്ടോടുരുമിക്കടന്നു പോകുമ്പോള്‍ ഇമകള്‍ കൂട്ടിയിടിക്കാന്‍ പോലും മറന്നു പോകും. 


          ഞായറാഴ്ച വൈകുന്നേരം എന്റെ പതിവില്‍ ഞാന്‍ സ്വയംമറന്നിരിക്കെ ഓര്‍ക്കാപ്പുറത്തൊരു ചാറ്റല്‍ മഴ പെയ്തു. അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കയറുന്നവര്‍. വശം ചേര്‍ത്ത് നിര്‍ത്തിയ ബൈക്കില്‍ നിന്നും ചാടിയിറങ്ങി റെയിന്‍കോട്ടണിയുന്നവര്‍, മുന്നറിയിപ്പില്ലാതെ നിര്‍ത്തിയ ബൈക്കുകള്‍ പിന്നാലെ വന്ന ഡ്രൈവര്‍മാര്‍ക്കു സമ്മാനിച്ച ഒരു നിമിഷത്തെ ആന്തല്‍...ഒരു ചാറ്റല്‍ മഴയ്ക്കു മുന്നില്‍ വെപ്രാളപ്പെട്ടോടുന്ന കുറേ പേര്‍. മഴത്തുള്ളികള്‍ വീണ ഷര്‍ട്ടു നോക്കി ശപിക്കുന്നവര്‍. എല്ലാ മുഖങ്ങളിലും ഉറഞ്ഞു കൂടിയ ദേഷ്യവും അസഹിഷ്ണുതയും കണ്ടപ്പോള്‍ വിഷമം തോന്നി. ഇതൊരു മഴ മാത്രമാണ്, രണ്ടോ മൂന്നോ തുള്ളിയോ, ഒരു കുടമോ വീണാല്‍ പോലും കുളിരുമെന്നല്ലാതെ പുകയില്ല. എപ്പോള്‍ മഴ പെയ്താലും സന്തോഷം മാത്രം തോന്നുന്നത് ബാല്യത്തില്‍ മാത്രമേ പാടുള്ളൂ എന്ന നിയമം ഉണ്ടോ..കൈ നീട്ടി താഴേയ്‌ക്കോടുന്ന മഴത്ത്ുള്ളികളെ തടഞ്ഞു നിര്‍ത്തി കുറുമ്പു കാണിച്ചു നില്‍ക്കുന്നതിനിടയില്‍ മഴയുടെ ശക്തി കൂടി. നിന്നിടത്തു നിന്നും അനങ്ങാന്‍ മറന്ന് ചൂടുള്ള ടാറിലേക്ക് വീണ് പുകയുന്ന മഴത്തുള്ളികളോട് സഹതപിച്ച് ഞാന്‍ നിന്നു. 


            എത്ര  പെട്ടന്നാണ് മനുഷ്യര്‍ എന്തിനോടും സമരസപ്പെടുന്നത്. കൂട ചൂടി നടക്കുന്നവരും, കോട്ടിട്ട ഇരുചക്ര വാഹനക്കാരും, മാത്രമേയുള്ളൂ റോഡിലിപ്പോള്‍. അപ്പോഴാണ് കുടകള്‍ക്കിടയിലൂടെ വളരെ പതുക്കെ നീങ്ങുന്ന ഒരു കടലാസ്സ് കഷണം കണ്ണില്‍ പെട്ടത്. തെല്ല് പരിഭ്രമത്തോടെ തലയ്ക്കു മുകളില്‍ പിടിച്ചിരിക്കുന്ന കടലാസ്സ് കഷണത്തിലേക്ക് ഇടയ്ക്കിടെ നോക്കി ഏന്തി വലിയുന്ന ഒരു എഴുപതുകാരന്‍. പ്രായാധിക്യം വെല്ലുവിളികളുയര്‍ത്തി പിന്നോട്ടു വലിക്കുമ്പോള്‍ മുന്നോട്ടോടാന്‍ ശ്രമിക്കുന്ന ശരീരത്തെ ബാലന്‍സ് ചെയ്യാന്‍ അയാള്‍ പാടുപെടുന്നുണ്ടായിരുന്നു. ദൂരവും വേഗതയും തമ്മിലുള്ള കണക്കുകൂട്ടലുകള്‍ പിഴച്ചപ്പോള്‍ മുന്നില്‍ വന്ന പലരുമായും അയാള്‍ കൂട്ടിമുട്ടി. ശരീരത്തിന്റെ പകുതി അപ്പോഴും ഇത്തിരി മുന്നിലേക്കു നിന്നു. ചരിച്ചു വച്ച പലക വലിച്ചു കൊണ്ടു പോകുന്ന പോലെ മുന്നിലുള്ള എന്തിലോ തൂങ്ങി വലിച്ചെടുത്ത പോലെ അയാള്‍ പോകുകയാണ്. മനസ്സിനൊപ്പം ശരീരമെത്താത്തതിന്റെ അസ്വസ്ഥതകള്‍ മുഖത്ത് വ്യക്തമാണ്.

 എന്നെ ദുഃഖിപ്പിച്ചത് അതൊന്നുമായിരുന്നില്ല. സാവധാനത്തിലും വേഗത്തിലും അയാളെ മറികടന്നു പോയ ആര്‍ക്കും ഈയൊരാളെക്കൂടി തന്റെ കുടയില്‍ കൂട്ടാന്‍ തോന്നിയില്ലല്ലോ എന്നോര്‍ത്തപ്പോള്‍ ഉള്ളില്‍ നിന്നൊരു വേദന തോന്നി. എതിരേ വന്ന പലരും അയാളെ നോക്കി നിസ്സാരമായി നടന്നകന്നു. റോഡിന്റെ മറുവശത്ത്  ഇയാളെ കൈ ചൂണ്ടി എന്തോ പറഞ്ഞ മകളുടെ കൈ പിടിച്ചൊതുക്കി അമ്മ മുന്നിലേക്കു വലിച്ചു. ഇവരുടെ മനസ്സിലെ നന്മയും ഒരുപക്ഷേ ആരെങ്കിലും ഇതുപോലെ പിടിച്ചൊതുക്കിയിട്ടുണ്ടാവണം. 


         അകലെ കാണുന്ന കടയുടെ വരാന്തയാണ് വൃദ്ധന്റെ ലക്ഷ്യമെന്ന് തോന്നി. മഴ കൂടാതെ മറ്റൊരു കടമ്പ കൂടിയുണ്ട്. പ്രധാന പാതയിലേക്ക് കയറുന്ന ഒരു റോഡ് മുറിച്ചു കടക്കണം. രണ്ടു മിനിട്ട് അയാള്‍ നിന്നു. പിന്നെ രണ്ടും കല്പിച്ച് രണ്ടടി മുന്നോട്ട്. അതിനേക്കാള്‍ സ്പീഡില്‍ നാലടി പിറകോട്ട്. രക്ഷയില്ല. അയാളുടെ ഉദ്ദേശ്യമെന്തെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ ഒരാള്‍ക്കു പോലും അതിനയാളെ അനുവദിക്കാനുള്ള സമയമില്ല. കൈയ്യിലിരുന്ന നനഞ്ഞു കുതിര്‍ന്ന കവറിലേക്ക് ദയനീയമായി അയാള്‍ നോക്കി. ഒരുപക്ഷേ ദിവസങ്ങളോളം അലഞ്ഞു ഒപ്പിട്ടു കിട്ടിയ അപേക്ഷാ ഫോമാകാം അതില്‍. അല്ലെങ്കില്‍ അതിനേക്കാള്‍ വേണ്ടപ്പെട്ട ചിലത്. പനി പിടിച്ചു കിടന്നാല്‍ ഉണ്ടായേക്കാവുന്ന ആസ്പത്രിച്ചിലവുകളും, പങ്കപ്പാടും ഓര്‍ത്താകാം അയാളത് തലയ്ക്കു മുകളില്‍ പിടിച്ചത്. മനസ്സിനെ മറികടന്ന് പല ചിന്തകളും കടന്നു പോയിട്ടും അയാള്‍ മാത്രം റോഡ് മുറിച്ചു കടന്നില്ല. നെഞ്ചിലാഴ്ന്നിറങ്ങുന്ന വേദനയ്ക്കിടെ ഞാന്‍ ഓര്‍ത്തു. ഈശ്വരാ ഒരാള്‍ക്കെങ്കിലും ഒന്നു തോന്നണേ.... അതങ്ങനെയാണ് എത്ര കാര്‍മേഘമുള്ള ആകാശവും മറികടന്ന് എന്റെ പ്രാര്‍ത്ഥന ദൈവം കേള്‍ക്കും.. ഒരു കുട വൃദ്ധന്റെ തലയ്ക്കു മുകളിലേക്ക് നീങ്ങി വന്നു. മെഡിക്കല്‍ റെപ്രസെന്റേറ്റീവ് എന്നു ഒറ്റ നോട്ടത്തില്‍ തോന്നുന്ന ചെറുപ്പക്കാരനാണ് കുടയുടെ ഉടമ. വൃദ്ധനോട് എന്തോ തിരക്കി. വൃദ്ധനേയും മറുവശത്തെത്തിച്ച്, കടയുടെ വരാന്തയിലേക്ക് കയറ്റി നിര്‍ത്തി യുവാവ് മുന്നോട്ട് നീങ്ങി. ബാല്യത്തില്‍ നന്മയുടെ കൈനീട്ടിയപ്പോള്‍ പിടിച്ചൊതുക്കി മുന്നോട്ട് ഉന്തിവിടാത്ത അവന്റെ നല്ല മാതാപിതാക്കള്‍ക്ക് നന്ദിപറഞ്ഞ് ഞാന്‍ രണ്ടാമത്തെ നിലയിലെ എന്റെ ഇരിപ്പിടത്തിലേക്കും.


Sunday, October 14, 2012

പിസ്സക്കാരന്‍ സമ്മാനിച്ച് മൂന്ന് പുഞ്ചിരി



സര്‍ക്കസ് കൂടാരങ്ങളില്‍ കമ്പിക്കും കയറിനും മുകളിലൂടെ കൈവിട്ടും കാല്‍പൊക്കിയും മലക്കം മറിയുന്ന സൈക്കിള്‍ സവാരിക്കാരോട് പ്രിയമായിരുന്നു. 'ഒരു'സൈക്കിളിന്റെ കമ്പികള്‍ക്കിടയിലൂടെ കാലിട്ട് പെഡല്‍ കറക്കി ബാലന്‍സ് പിടിക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്ന കാലത്ത് പ്രത്യേകിച്ചും. എന്റെ പാകത്തിനുള്ള 'മുക്കാ' സൈക്കിളിനു വേണ്ടി വാശി പിടിക്കാനുള്ള അവകാശം എനിക്കുണ്ടായിരുന്നില്ല. മൂത്ത ഏട്ടനു പോലും സൈക്കിള്‍ സ്വന്തമായത് ഹൈസ്‌കൂളിലെത്തിയതിനു ശേഷമാണ്. ഊഴമനുസരിച്ച് എനിക്കും ഹൈസ്‌കൂളിലേ സ്വന്തമായി സൈക്കിള്‍ ആഗ്രഹിക്കാന്‍ പാടുള്ളൂ. പണമോ, കാലമോ അല്ല വില്ലന്‍. അതൊരു കീഴ്‌വഴക്കമായിരുന്നു. അറയ്ക്കല്‍ക്കാരുടെ വീടിനു മുന്നിലുള്ള ഇറക്കത്തിന്റെ മുകളില്‍ വരെ സൈക്കിള്‍ ഉന്തിക്കൊണ്ടു പോകും. സൈക്കിള്‍ ഹാന്‍ഡിലില്‍ കൈയ്യും പെഡലില്‍ കാലുംവച്ച്, ശരീരം ഒരു 'സി' രൂപത്തില്‍ സൈക്കിളിനിടയില്‍ തിരുകി, ഇറക്കത്തിലൂടെ അന്തോം കുന്തോം ഇല്ലാതെ ഒരു പോക്കാണ്. വല്ല വണ്ടിയും മുന്നില്‍ വന്നാല്‍ റോഡില്‍ കാലു കുത്തി ചവുട്ടി നില്‍ക്കും. ബ്രേക്ക് പിടിക്കുന്ന കാര്യം ഓര്‍ക്കാറേ ഇല്ല. പിന്നെ മുകളിലെ കമ്പിയില്‍ കയറി ഓടിക്കാമെന്ന ധൈര്യം വന്നപ്പോഴും വലിഞ്ഞു കേറുന്നതൊരു പങ്കപ്പാടു തന്നെ. കലുങ്കില്‍ കയറി നിന്ന് സൈക്കിളിന് മുകളില്‍ കയറും. വലത്തേക്കാലിന്റെ പെഡല്‍ പൊക്കി വച്ചിട്ടുണ്ടാകും. ആഞ്ഞൊരു ചവിട്ട്, മുന്നോട്ട് പോകാന്‍ ചക്രത്തിന് തോന്നുന്നതു വരെ പോകും. ചവിട്ടാന്‍ കാലെത്തില്ല. അതോടെ മറിഞ്ഞു വീഴും. ഇങ്ങനെ നൂറിലധികം തവണ വീണ ഞാന്‍ ഒരു ദിവസം എല്ലാവരേയും ഞെട്ടിച്ചു. എല്ലാവരേയും റോഡിലേക്ക് വിളിച്ചു വരുത്തി, സൂത്രം കണ്ടോളാന്‍ പറഞ്ഞു. പതിവു പോലെ കലുങ്കില്‍ കയറി ആഞ്ഞൊന്നു ചവിട്ടി മുന്നിലേക്ക്....മറിഞ്ഞു വീഴുമെന്ന് പ്രതീക്ഷിച്ചിരുന്ന ആങ്ങളമാരെ ഞെട്ടിച്ച് ഞാന്‍ മുന്നോട്ട് പോയി. കറങ്ങി വരുന്ന പെഡലിന്റെ താളത്തില്‍ വലത്തോട്ടും ഇടത്തോട്ടും ശരീരം വലിച്ചു നീട്ടി ഓടിക്കാന്‍ ശീലിച്ച അന്നു തുടങ്ങി എന്റെ അഹങ്കാരം. ആരുമറിയാതെ പഠിച്ചെടുത്ത സൈക്കിള്‍ സവാരിയുടെ മുഴുവന്‍ ക്രഡിറ്റും എനിക്കു മാത്രം.

 

ഇരുചക്ര വാഹനങ്ങളിലെ സര്‍ക്കസ് കളി പിന്നേയും തുടര്‍ന്നു. എല്‍.എം.എല്‍ വെസ്പയിലേക്കും, യുണികോണ്‍ ബൈക്കിലേക്കും, ബുള്ളറ്റിലേക്കും കളി തുടരുന്നു. വേണമെങ്കില്‍ സ്‌റ്റെപ്പുകളിലൂടെ, ഫുട്പാത്തിലൂടെ, ഊടുവഴികളിലൂടെ അങ്ങനെ എവിടെയും കുത്തിത്തിരുകി കയറ്റുന്ന ബാലന്‍സിങ്ങില്‍ കണ്ണിനേറ്റവും പ്രാധാന്യമുള്ള ഇവയുടെ ആരാധികയാണ് ഞാന്‍. സൈക്കിളോടിക്കാന്‍ പഠിച്ച കാലത്താണ് ഇരുചക്രത്തിന്റെ ബാലന്‍സിന് കണ്ണിനുള്ള പ്രാധാന്യം മനസ്സിലായത്. മൂന്ന് മീറ്റര്‍ മുന്നിലേക്കെങ്കിലും നോക്കണം. നോട്ടം ചക്രത്തിന്റെ തൊട്ട് മുന്നിലേക്കായിപ്പോയാല്‍ ബാലന്‍സ് തെറ്റും. ചക്രമുള്ള പരന്ന പലകയ്ക്കു മുകളില്‍ മറിയാതെ പോകുന്നവരോടൊക്കെ പ്രിയമാണ്.

 

എന്റെ ഇരുചക്ര ബഹുമാനത്തിന്റെ കാര്യമോര്‍മിപ്പിച്ചത്, എം.ജി.റോഡല്‍ എന്റെ ബൈക്കിനു മുന്നിലേക്ക് പാളിച്ചു കയറി പറന്നു പോയ പിസ ബോയിയുടെ പോക്കാണ്. ഇവരുടെ അക്രമം ശരിക്കും മനസ്സിലായത് ബാംഗ്ലൂരില്‍ വച്ചാണ്. അഞ്ചു മിനിട്ടിനുള്ളില്‍ വാതിലിനു മുന്നിലെത്തും ചൂടുള്ള പിസ എന്ന പരസ്യം വെറും പരസ്യം മാത്രമെന്ന ധാരണ പലപ്പോഴും ഇവര്‍ തെറ്റിച്ചു. മിക്കപ്പോഴും കാല്‍നടക്കാരുടെ സ്ഥലങ്ങള്‍ പോലും ഇവര്‍ കയ്യേറി. അറ്റകുറ്റ പണി നടക്കുന്ന റോഡില്‍ സ്ഥാപിച്ചിട്ടുള്ള മുന്നറിയിപ്പു ബോര്‍ഡുകള്‍ക്കു ഇവര്‍ പുല്ലു വിലയാണ് നല്‍കുക, ജംഗ്ഷനില്‍ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകളില്‍ അരമണിക്കൂറില്‍ ഒരു നിയമലംഘനം പിസ്സക്കാരന്റെ വക. തൃശ്ശൂരില്‍ ഇവര്‍ അത്ര സുലഭമല്ല. വല്ലപ്പോഴുമൊക്കെയേ ഇവരെ കാണാറുള്ളൂ. ഞായറാഴ്ച കണ്ട പിസ്സക്കാരനും വെപ്രാളമായിരുന്നു. തിരക്കിനിടയിലൂടെ വെട്ടിച്ചും, ചെരിച്ചും, തിരുകിയും അതേ പോക്ക്. ഇടയ്ക്ക് കോട്ടപ്പുറത്തേക്കുള്ള ഇടവഴിയിലേക്ക് അയാള്‍ തിരിഞ്ഞപ്പോള്‍ ഞാനും സ്പീഡ് കൂട്ടി. അയാളുടെ പുറകേ തന്നെ വച്ചു പിടിച്ചു. വെറുതേ ഒരു രസം. ഏങ്ങോട്ടേയ്ക്കാണാ ചൂടുള്ള പിസ്സ ചെല്ലുന്നതെന്നു അറിയാന്‍ അനാവശ്യമായൊരു ആകാംഷ. ബ്രേക്കിന്റെ ഉപയോഗം തീരെയില്ലാത്ത അയാളുടെ പുറകേ അതേ സ്പീഡില്‍ ഞാനും.. പെട്ടന്ന് സഡണ്‍ ബ്രേക്കിട്ടൊരു നിര്‍ത്ത് !!!. ഓര്‍ക്കാപ്പുറത്ത് ചവിട്ടു കിട്ടിയപോലെ എന്റെ ബൈക്കും പുളഞ്ഞൊന്നു നിന്നു. ഗതാഗത കുരുക്കോ, ആള്‍ക്കൂട്ടമോ കണ്ടാല്‍ പോലും ചവിട്ടാന്‍ നില്‍ക്കാത്ത ഇവര്‍ക്കിതെന്തു പറ്റി എന്ന എന്റെ ആശ്ചര്യത്തിനും പെട്ടന്ന് തോന്നിയ ദേഷ്യത്തിനും ഉത്തരം കിട്ടി. റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്ന മൂന്ന് കുട്ടികള്‍. എതിര്‍ ദിശയില്‍ വന്ന ഇന്നോവ കാറിനെ കൈകാണിച്ച് നിര്‍ത്തി ഇയാള്‍ കുട്ടികളോട് റോഡ് മുറിച്ചു കടന്നോളാന്‍ പറഞ്ഞു. തങ്ങള്‍ക്കുവേണ്ടി നിര്‍ത്തി തന്ന വാഹനങ്ങളിലെ ചേട്ടന്‍മാരുടെ മുഖത്തു നോക്കി കള്ളച്ചിരിയും ചിരിച്ച് കുണുങ്ങിയോടിയ കുഞ്ഞു മുഖങ്ങള്‍ ഇയാളിലേക്കും പുഞ്ചിരി സമ്മാനിച്ചു. തന്റെ ഓട്ടപ്പിടുത്തത്തിനിടയില്‍ ഈ കുഞ്ഞു മുഖത്തിന്റെ പുഞ്ചിരിക്കു പ്രാധാന്യമേറെ നല്‍കിയ പിസ്സക്കാരനോടുള്ള എന്റെ ബഹുമാനം പത്തിരട്ടി കൂടി... വാതില്‍ തുറന്ന് പിസ്സ വാങ്ങാനെത്തുന്ന ബര്‍മുഡയ്ക്കും സ്ലീവ്‌ലെസ് ബനിയനുമുള്ളിലെ ചിരിക്കാത്ത തടിയന്റെ മുഖത്തേക്കാള്‍ മാറ്റുള്ള മൂന്ന് പുഞ്ചിരി കണ്ട സന്തോഷത്തില്‍ ഞാനും ചിരിച്ചു.. മുന്നോട്ടുള്ള പോക്കില്‍ വഴിവക്കില്‍ റോഡ് മുറിച്ചു കടക്കാന്‍ കാത്തിരുന്ന കുട്ടികളെയെല്ലാം മറുവശമെത്തിച്ചേ ഞാനടങ്ങിയുള്ളൂ....


Tuesday, October 9, 2012

ചിലര്‍ അങ്ങനെയാണ്- നമ്മളെ പോലും മാറ്റുന്ന നന്മയായിരിക്കും അവരിലുണ്ടാകുക.


അഞ്ചാഴ്ചയ്ക്കു ശേഷം ഊഴമനുസരിച്ചെത്താറുള്ള രാത്രിജോലിക്കു വേണ്ടി കാത്തിരിക്കുന്നയാളാണ് ഞാന്‍. പകല്‍ സമയം മുഴുവന്‍ കിട്ടുമല്ലോ എന്ന ചിന്തയില്‍ എന്നും രാത്രി വരാനും ഞാന്‍ തയ്യാറാണ്. സാധാരണ ദിവസങ്ങളില്‍ വൈകീട്ട് ആറു മണി മുതല്‍ 10 മണി വരെയുള്ള അതിസമ്മര്‍ദ്ദം ഏറ്റെടുക്കാന്‍ തയ്യാറായാല്‍ മാത്രം മതി പിന്നീടുള്ള സമയം നമുക്കാഘോഷിക്കാം. ചില ദിവസങ്ങളില്‍ മാത്രം സമ്മര്‍ദ്ദ സമയം കൂടാന്‍ സാധ്യതയുണ്ടെന്നതു തള്ളിക്കളഞ്ഞാല്‍ രാത്രി ഡ്യൂട്ടി ഏറെ പ്രീയപ്പെട്ടതാണ്. ഇന്നും ഞാനായിരുന്നു രാത്രി ജോലിക്ക്. പക്ഷേ ഓഫീസിലെ സാങ്കേതിക തകരാറുകളും മറ്റും ചേര്‍ന്ന് എന്റെ നിയന്ത്രണത്തിന് മേലെ കാര്യങ്ങള്‍ കത്തിപ്പിടിച്ചു തുടങ്ങി. ചിലരോടുള്ള ദേഷ്യവും കൂടി നെയ്യായി അതിലേക്ക് ഉരുകി വീണു കൊണ്ടിരുന്നത് അതാളിക്കത്തിച്ചു. എന്റെ തരക്കാരായ പ്രാദേശിക ലേഖകരില്‍ പലരും അന്നെനിക്കു ഇരകളായി. ദൈവം സഹായിച്ചതു കൊണ്ടു മാത്രമാണ് മുതിര്‍ന്നവരോട് ദേഷ്യപ്പെടാതിരിക്കാന്‍ കഴിഞ്ഞത്. നിര്‍ത്താതെ അടിക്കുന്ന ഫോണുകളും ഒഴുകി വന്നു കൊണ്ടിരുന്ന ചരമക്കുറിപ്പുകളും, സമയം തെറ്റി വരുന്ന വാര്‍ത്തകളും എല്ലാം എന്റെ ദേഷ്യത്തില്‍ ഉരുകിത്തീര്‍ന്നു കൊണ്ടിരിക്കേ, വടക്കേക്കാട് പോലീസ് സ്‌റ്റേഷനു മുന്നില്‍ പ്രശ്‌നമുണ്ട് ഒന്നെഴുതിയെടുക്കണമെന്ന് പറഞ്ഞ് പുന്നയൂര്‍ക്കുളത്തുള്ള ലേഖകന്‍ വിളിച്ചു. രാത്രി വൈകിയുണ്ടാകുന്ന സംഭവങ്ങള്‍ എഴുതിയെടുക്കുന്നതില്‍ വിരോധമില്ല. അയാള്‍ പറഞ്ഞ വാര്‍ത്ത എഴുതിയെടുത്ത് ഫോണ്‍ വയ്ക്കാന്‍ തുടങ്ങുമ്പോള്‍ വന്ന രണ്ട് ബിറ്റ് വാര്‍ത്തകള്‍ കൂടി എഴുതിയെടുക്കാനുള്ള അഭ്യര്‍ത്ഥന എന്റെ നിയന്ത്രണം തെറ്റിച്ചു. എഴുതിയെടുക്കുന്നതിനിടയില്‍ ശബ്ദമുയര്‍ത്തിയും താഴ്ത്തിയും ഞാന്‍ ദേഷ്യപ്പെട്ടു, ശരണകെട്ടു, അപ്പോഴെന്റെ അടുത്തു വന്ന അറ്റന്‍ഡറോടും ചൂടായി. എല്ലാത്തിനും ഇടയില്‍ ലേഖകന്‍ പറയാന്‍ ശ്രമിച്ചതൊന്നും ഞാന്‍ കേട്ടില്ല. 'നീ ചൂടാകല്ലേ' എന്നു കേട്ടത് ഊഷ്മാവ് 5 ഡിഗ്രിയെങ്കിലും കൂട്ടി. 'കൂള്‍ ആയിട്ട് എടുക്ക് '...പിന്നെയും കൂടിയത് 5 ഡിഗ്രി... 'നീയിങ്ങനെ സ്‌ട്രെസ്ഡ് ആകുന്നത് നിന്റെ ആരോഗ്യത്തെ ബാധിക്കും'..പോരെ ഫോണ്‍ ടപ്പേന്ന് വെയ്ക്കുമ്പോള്‍ എന്റെ ചൂട് 110 ഡിഗ്രി.

പന്ത്രണ്ടു മണിക്കു ശേഷം തിരക്കുകള്‍ കഴിഞ്ഞ് മേശപ്പുറത്തേക്ക് തലചായ്ച്ച് കിടന്നപ്പോള്‍ ഒരു യുദ്ധം കഴിഞ്ഞ പോലെ തോന്നി. ഒപ്പം അപലക്ഷണമുള്ള ഒരു ചിന്തയും. പൊരുതി എന്നല്ലാതെ ജയിച്ചില്ല, മാത്രമല്ല തോറ്റു എന്നു വേണമെങ്കില്‍ പറയാം. മനസ്സൊന്നു തണുത്തപ്പോ കഷ്ടം തോന്നി. ഞാന്‍ അത്രയും ദേഷ്യപ്പെടുമ്പോഴും തിരിച്ചൊന്നും പറയാതെ, എന്റെ ആരോഗ്യത്തേപ്പറ്റി ആശങ്കപ്പെട്ട മനസ്സിനേപ്പോലും അപമാനിച്ചല്ലോ എന്നു തോന്നി. രാത്രി ഡ്യൂട്ടിയും കഴിഞ്ഞ് രാത്രി 2 മണിക്ക് വീട്ടിലെത്തി ലാപ്‌ടോപ്പില്‍ ഇതെഴുതി വയ്ക്കുമ്പോള്‍ ഉദ്ദേശ്യം ആ നല്ല മനസ്സിനോടൊരു ക്ഷമാപണം നടത്തുക എന്നതായിരുന്നു. ഇനിയൊരിക്കലും എന്റെ സമ്മര്‍ദ്ദം മറ്റുള്ളവരിലേക്ക് പടര്‍ത്തില്ല എന്നൊരു തീരുമാനവും ഒപ്പമെടുത്തു. ചിലര്‍ അങ്ങനെയാണ്- നമ്മളെ പോലും മാറ്റുന്ന നന്മയായിരിക്കും അവരിലുണ്ടാകുക.

Thursday, October 4, 2012


പെണ്‍മനസ്സിന്റെ നന്മ 


രാവിലെ വൈകിയെഴുന്നേറ്റ് പല്ലു തേക്കാന്‍ മടിച്ച് ബാല്‍ക്കണിയില്‍ ഇന്നലെ രാത്രി പുറത്തേക്കെടുത്തിട്ട കസേരയില്‍ കുത്തിയിരുന്നു. ഉറച്ചുതുടങ്ങിയ വെയിലില്‍ നിന്നും മാറിയിരിക്കാനും തോന്നിയില്ല. റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ ഇരമ്പലും ഗട്ടറില്‍ വീഴുന്ന ലോറിയുടെ ഭാഗങ്ങള്‍ ഇളകി വീഴുന്ന മാതിരിയുള്ള ശബ്ദവും ഇന്‍ഡിക്കേറ്ററുകളും ഹോണടികളും എല്ലാം കൂടിക്കുഴഞ്ഞ് എന്റടുത്തേക്ക് ശബ്ദം മാത്രമായെത്തി. നേരംപോക്കിന് ശബ്ദം കേട്ട് വണ്ടി തിരിച്ചറിയുന്ന കളിയും നടത്തി. ഓട്ടോ...ഓട്ടോ...ബൈക്ക്...ബസ്...ഓട്ടോ...സ്‌കൂള്‍ വാന്‍...ഓട്ടോ....ബൈക്ക്...ലോറി...പെട്ടി ഓട്ടോ....ഡീസല്‍ ഓട്ടോ..സ്‌കൂട്ടി...കാര്‍...നാനോ കാര്‍...
ഇത് പണ്ടേയുള്ള കളിയാണ്..അന്നും ഇന്നും ഒറ്റയ്ക്കാകുമ്പോഴാണ് കൂടുതല്‍ രസകരമായ കളികളുണ്ടാകുന്നത്. കൂട്ടുകാര്‍ക്ക് ഇങ്ങനെയുള്ള കളികളോടൊക്കെ പുച്ഛമായിരുന്നു. ഇപ്പോഴാകട്ടെ, ഓരോ വട്ടെന്നു പറഞ്ഞ് കളിയാക്കും...ഓരോ വണ്ടിക്കും ഹോണിന്റെ ശബ്ദത്തില്‍ വ്യത്യാസമുണ്ട്..ഡീസല്‍, പെട്രോള്‍ വണ്ടികള്‍ക്കു വ്യത്യാസമുണ്ട്..പഴകും തോറും വണ്ടിയുടെ ശബ്ദത്തില്‍ മാറ്റം വരും..അങ്ങനെ കുറേ കണ്ടുപിടുത്തങ്ങള്‍...വീല്‍ കവര്‍ നോക്കി വാഹനം ഏതു കമ്പനിയുടേതാണെന്ന് പറയും...പിന്നെ മുന്നിലുള്ള ചിഹ്നം..നമ്പര്‍ നോക്കി ഏവിടുന്നുള്ള വണ്ടിയാണെന്നും മറ്റും കണ്ടുപിടിക്കും... ഇപ്പോള്‍ അത്രയ്‌ക്കൊന്നും ആവില്ല...മുതിര്‍ന്നപ്പോള്‍ ഇടയ്‌ക്കെനിക്കും തോന്നിയിരിക്കണം ഇതൊക്കെ ബാലിശമാണെന്ന്.
റോഡിലെ വണ്ടികളുടെ ശബ്ദം ശ്രദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ കേട്ടു....നാളത്തെ നാളത്തെ നാളത്തെ കേരള....നിങ്ങളുടെ കാരുണ്യ....ഒന്നാം സമ്മാനം........വെള്ള അംബാസിഡര്‍ കാറില്‍ സ്പീക്കര്‍ പെട്ടിയും വച്ച് ലോട്ടറി....നാട്ടിന്‍പുറത്തേക്കിങ്ങനെ എത്തുന്ന ലോട്ടറിക്കാരനോട് അന്നു തോന്നിയിരുന്ന ബഹുമാനത്തിന് കണക്കില്ലായിരുന്നു.മുന്തിരിങ്ങാട്ടുകുന്നേലെ കൊച്ചേട്ടന്‍ കക്ഷത്തില്‍ തിരുകിയ കൊണ്ടുവരുന്ന കാര്‍ബോര്‍ഡ് കഷണത്തില്‍ തോരണം പോലെ തൂക്കിയ ലോട്ടറികള്‍ മാത്രം പരിചയമുള്ള ഞങ്ങള്‍ക്ക് കാറില്‍ എത്തുന്ന ലോട്ടറിക്കാരനോട് ആരാധന തോന്നാതിരിക്കില്ലല്ലോ.ജെറ്റുവിമാനം പോലെ വാക്കുകള്‍ പെറുക്കി പെറുക്കി മൂക്കിനും അണ്ണാക്കിനും ഇടയിലൂടെ പറയുന്ന 'നാളെയാണ് നാളെയാണ് നാളെയാണ്' വിളികള്‍. റോഡിനരികിലുള്ള വീടായതിനാല്‍ ഞാനാദ്യം കേള്‍ക്കും എന്ന ധാരണ തെറ്റിച്ച് ഇന്ദിരയും നൂണിയും റോഡില്‍ ഹാജരായിട്ടുണ്ടാകും...തോടും തൊടിയും കടന്ന് കുന്നിന്‍ മുകളിലുള്ള ഇവര്‍ക്കെങ്ങനെ ഇത് സാധിക്കുന്നു എന്ന് ആലോചിച്ച് തലപുണ്ണാക്കിയതിന് അറുതി വരുത്തിയത് ഫിസിക്‌സാണ്. ശബ്ദതരംഗങ്ങള്‍...പണ്ടാരങ്ങള്‍...അവരാണിതിനെല്ലാം കാരണം...വളവു തിരിഞ്ഞ് അമ്പാസഡറിന്റെ വെള്ള കാണുമ്പോള്‍ തുടങ്ങും ഇവിടെ നിന്ന് തുള്ളിച്ചാടാന്‍...നിരങ്ങി നിരങ്ങി എത്തുന്നതു വരെ കാത്തിരിക്കാനുള്ള ക്ഷമയൊന്നുമില്ല. കാറിനടുത്തേക്കോടും..കുട്ടികളെല്ലാം കൂടി ആര്‍ത്തലച്ച് ഓടുന്നതു കണ്ട് പേടിച്ച് ഡ്രൈവര്‍ വണ്ടി നിര്‍ത്തും. മുന്‍സീറ്റിലിരുന്ന് ടിക്കറ്റ് വില്‍ക്കുന്ന ഞങ്ങളുടെ ആരാധനാ പാത്രത്തിന്റെ മുഖത്ത് പാല്‍പുഞ്ചിരി...പക്ഷേ ഞങ്ങളാരും ലോട്ടറി വാങ്ങുന്നില്ല എന്നറിയുമ്പോള്‍ ആ പുഞ്ചിരി കള്ളന്‍ കൊണ്ടുപോകും..കാറില്‍ പിടിച്ച് അതിനൊപ്പം നടക്കും...ചിരട്ടയപ്പം ഉണ്ടാക്കിയ കൈകള്‍, മണ്ണപ്പം ചുട്ട കൈകള്‍, കുട്ടിയും കോലും കളിച്ച കൈകള്‍, മീന്‍ പിടിച്ച കൈകള്‍, മാമ്പഴച്ചാറ് ഒലിച്ചിറങ്ങുന്ന കൈകള്‍. അങ്ങനെ നിറങ്ങള്‍ പൂശിയ ഫാന്റസി കാറായി അത് മാറും.....ഫിംഗര്‍ പ്രിന്റുകള്‍ ഏറ്റുവാങ്ങി മറയുന്ന കാറിനായി പിന്നെ ഒരു മാസത്തോളം കാത്തിരിക്കും...
ഓര്‍മകളില്‍ നിന്നും തട്ടിത്തെറുപ്പിച്ച് താഴത്തെ വീട്ടിലെ പൗരുഷ ശബ്ദമുയര്‍ന്നു.' നിന്നോട് എത്ര തവണ പറയണം. ആള്‍ക്കാരെ കൊണ്ട് അതും ഇതും പറയിപ്പിക്കരുത്. നീയെന്താ പൊട്ടിയാണോ' ലോട്ടറി ശബ്ദം അകന്നു പോയിട്ട് ഏറെ നേരമായെന്നും ഇപ്പോള്‍ കേള്‍ക്കുന്ന നിര്‍ത്താതെയുള്ള ശബ്ദം ഭാര്യയെ ചീത്ത പറയുന്ന ഭര്‍ത്താവിന്റെയാണെന്നും തിരിച്ചറിഞ്ഞതോടെ വീടിനുള്ളിലേക്ക് വലിയാന്‍ തീരുമാനിച്ചു. പക്ഷേ തടഞ്ഞത് അയാള്‍ പറഞ്ഞ അടുത്ത വാക്കുകളാണ് ' ഇങ്ങനെ വരുന്നോരോടും പോകുന്നോരോടും ഒക്കെ വര്‍ത്തമാനം പറയാന്‍ നിന്നാല്‍ നീ പൊട്ടിയാണെന്നല്ലേ ധരിക്കുക' ...അപ്പോള്‍ അങ്ങനെയും ഉണ്ട് ചില ധാരണകള്‍..ഈ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കാന്‍ എത്തിയ ദിവസം ഓര്‍ത്തു. വളരെ പ്രസന്നമായ മുഖമുള്ള, ഒത്തിരി കുശലാന്വേഷണങ്ങള്‍ നടത്തുന്ന ചേച്ചി.നല്ല സംസാരങ്ങളും സഹൃദഭാവവുമുള്ള ആ ചേച്ചിക്ക് ബോധം കുറവാണെന്ന് ഇന്നേ വരെ എനിക്കു തോന്നിയിട്ടില്ല. തുറന്നു സംസാരിക്കുന്ന ചേച്ചിയുടെ നല്ല മനസ്സ് എനിക്കിഷ്ടപ്പെടുകയും ചെയ്തു. അധ്യാപിക കൂടിയായതിനാല്‍ ചേച്ചിയോട് എനിക്ക് കൂടുതല്‍ ഇഷ്ടം തോന്നുകയും ചെയ്തിരുന്നു. കുറച്ചു ദിവസങ്ങളായി ചേച്ചിയില്‍ കണ്ട മാറ്റങ്ങള്‍ക്ക് അപ്പോള്‍ ഇതായിരുന്നിരിക്കാം കാരണം. അല്പ ഭാഷിണിയായ ഭര്‍ത്താവിന്റെ സ്വഭാവം ഭാര്യയും ശീലിക്കണമെന്ന വാശി. എനിക്കദ്ദേഹത്തോട് വിയോജിപ്പു തോന്നി. നല്ലതിനെ അനുകരിച്ചില്ലെങ്കിലും അംഗീകരിക്കാമല്ലോ.  ചേച്ചിയുടെ അവസ്ഥയില്‍ തോന്നിയ വിഷമത്തില്‍ ഇരിക്കുമ്പോള്‍ താഴെക്കൂടി തലയും താഴ്ത്തി പോകുന്ന ചേച്ചിയെ കണ്ടു. ഭര്‍ത്താവിന്റെ ഇഷ്ടത്തിന് ആരോടും മിണ്ടാതെ പോകാന്‍ ശ്രമിക്കുന്ന ഭാര്യ. ഒരാഴ്ചയായി അവരതു ശീലിക്കുകയായിരുന്നു. ബഹുമാനം തോന്നി - താന്‍ സ്‌നേഹിക്കുന്നവരുടെ വാശിക്ക് നിന്നു കൊടുക്കാന്‍ തഴക്കം വന്ന ഭൂരിപക്ഷം വരുന്ന പെണ്‍ മനസ്സുകളോട്.


Saturday, September 29, 2012


മോഹനേട്ടന്റെ

നല്ല രുചിയുള്ള നന്മ


                ലോറി ഡ്രൈവറില്‍ നിന്നും തട്ടുകടയിലേക്ക് ചുവടുമാറ്റം നടത്തിയ മോഹനേട്ടന്റെ ലോജിക്കിനോട് വല്ലാത്തൊരടുപ്പം തോന്നി. മാന്ദാമംഗലത്തുള്ള ബന്ധുവീട്ടില്‍ നിന്നും രാത്രി വൈകി തിരിച്ചു വരുമ്പോഴാണ് ആളൊഴിഞ്ഞ സ്ഥലത്തെ തട്ടുകട കണ്ണില്‍പെട്ടത്. എന്തോ ഒരു ആകര്‍ഷകത്വമുണ്ടായിരുന്നു അതിന്. വലിയൊരു മരത്തിന്റെ ചോട്ടില്‍, പതിവ് തെറ്റിച്ച് റോഡിന് മുഖം നല്‍കാതെ, ഒതുങ്ങി നിന്നു അത്. നീല ടാര്‍പോളിന്‍ വലിച്ചു കെട്ടിയ മേല്‍ക്കൂരയ്ക്കു കീഴെ ഉള്ളിയരിഞ്ഞു നിറച്ച പ്ലാസ്റ്റിക് കൂടുകളോ , മസാലക്കൂട്ടാന്‍ വഴുക്കുന്ന സ്റ്റീല്‍ പാത്രങ്ങളോ കണ്ടില്ല. അത്ഭുതപ്പെടുത്തിയത്, ശീല്‍ക്കാരമുണ്ടാക്കി പ്രവര്‍ത്തിക്കുന്ന മണ്ണെണ്ണ സ്റ്റൗവ്വും നാസാരന്ധ്ര പ്രലോഭിയായ മണമോ അവിടില്ലായിരുന്നുവെന്നതാണ്. ഏകദേശം 100 മീറ്റര്‍ മുന്നോട്ടു പോയതിനു ശേഷം ബൈക്കോടിച്ചിരുന്ന സുഹൃത്തും തട്ടുകടയുടെ ഗുരുത്വാകര്‍ഷണത്തെ തടയാന്‍ കഴിയാതെ വണ്ടി നിര്‍ത്തി. തിരിച്ച് വന്ന് കടയുടെ പിന്നിലായി ബൈക്കു നിര്‍ത്തുമ്പോള്‍ മുന്‍കൂട്ടി നിശ്ചയിച്ചെന്ന പോലെ തട്ടുകടയുടെ വശത്തായി കണ്ട സിമന്റ് സ്ലാബില്‍ ഞാന്‍ ഇരുപ്പുറപ്പിച്ചു. വെട്ടുകല്ലില്‍ താങ്ങി ഉയര്‍ത്തി വച്ച വൈദ്യുതി പോസ്റ്റിലിരിക്കെ ഒരു എ.സി മുറിക്കും നല്കാന്‍ കഴിയാത്ത ഒരു കുളിര്‍മ അനുഭവിച്ചു.
എന്താ ചേട്ടാ ഉള്ളത് എന്ന ചോദ്യത്തിനുത്തരമായി പലതും പറഞ്ഞു. ഞാന്‍ പുറത്തു നിന്നും വാങ്ങുന്ന നല്ല ചപ്പാത്തിയും പേടിക്കാതെ കഴിക്കാവുന്ന ബീഫും എടുക്കട്ടേയെന്ന അവസാന വാക്യം മാത്രമാണ് കേട്ടത്. ബീഫ് ഉലത്തുന്നതിനിടയില്‍ ഞങ്ങളുടെ രണ്ടു പേരുടെ മനസ്സിലും വിമ്മിഷ്ടമുണ്ടാക്കിയ ചോദ്യത്തിന് ഉത്തരം ചോദിക്കാതെ വന്നു ' വീടടുത്താ, പോകാനെളുപ്പമുണ്ട്. എന്റെ ഓട്ടോയാ ആ കിടക്കുന്നത്' . മോഹനേട്ടന്റെ വീട് എന്ന ചിന്തയ്ക്ക് സാധാരണ എല്ലാ കഠിനാധ്വാനിക്കും തോന്നുന്ന പോലെ എന്നൊരു വിശേഷണത്തില്‍ മനസ്സ് ഒതുക്കുമ്പോഴാണ് അടുത്ത ഡയലോഗ്. ' എല്ലാം ചെയ്യുന്നത് വീട്ടിലേക്കല്ലേ. കുറച്ചു നേരം അവര്‍ക്കൊപ്പമിരിക്കാനും സമയം വേണ്ടേ'. ജോലി ക്ഷീണത്തിനു പുറമേ യാത്രാ ക്ഷീണം കൂടി ഒഴിവാക്കാനല്ല വീടിനടുത്തു തട്ടുകട തുടങ്ങിയത് എന്നു പറയാതെ പറഞ്ഞു മോഹനേട്ടന്‍. മൂന്ന് മിനിട്ടില്‍ മുന്നൂറിലധികം വാക്കുകള്‍ കോര്‍ക്കുന്ന മോഹനേട്ടന്‍ പിന്നെ പറഞ്ഞതില്‍ കുറച്ചധികം കാര്യമുണ്ടെന്നു തോന്നി. വലിയ സ്റ്റിയറിങ്ങുകള്‍ വളച്ച കൈകളിലാണ് ഇപ്പോള്‍ ചട്ടുകത്തിന്റെ പിടിയിരിക്കുന്നത്. നല്ല കാശുണ്ടാക്കുന്ന, ഡ്രൈവറായിരുന്നു ഒരിക്കല്‍. ക്ഷീണമില്ലാതെ വണ്ടിയോടിക്കാന്‍ ശീലിച്ച നല്ല പ്രായത്തില്‍ ആവശ്യത്തിലധികം പണം വണ്ടിപ്പണി നേടിക്കൊടുത്തു. നല്ല കുടുംബത്തില്‍ നിന്നു കല്യാണവും കഴിച്ച് സുഖമായി ജീവിക്കുന്നതിനിടയില്‍ അനുജന്റെ കല്യാണം ഉറപ്പിച്ചു. പക്ഷേ മോഹനന്‍ എത്തിയത് കല്യാണദിവസം ഉച്ചയ്ക്ക്. അന്നു കുറ്റബോധത്തോടെയാണ് സദ്യയുണ്ടത്. പിന്നെ, അളിയന്റെ കല്യാണത്തിനും വൈകിപ്പോയതോടെ തീരുമാനിച്ചു. ഈ പണി വേണ്ട.' പിന്നല്ലാതെ, നമ്മുടെ കുടുംബത്തിലൊരു നല്ല കാര്യത്തിനെത്താന്‍ പറ്റാത്ത ജോലി വേണ്ടാന്നങ്ങു വച്ചു' പിന്നെ സ്ഥലക്കച്ചോടത്തിനിറങ്ങി. ' അതും വിട്ടു. മാന്യമില്ലാത്ത കച്ചോടത്തിന് എനിക്ക് പറ്റില്ല. പണ്ടത്തെ പോലല്ല, പുതിയ കൂട്ടരാ..സത്യോം നീതിയും വിട്ട് കളഞ്ഞാലേ നിക്കാനൊക്കൂ. അതും വേണ്ടാന്നു വച്ചു'. അതും കഴിഞ്ഞാണ് തട്ടുകടയേക്കുറിച്ച് ആലോചിച്ചത്. മനസ്സാക്ഷിക്കുത്തില്ലാതെ ശാന്തമായി ചെയ്യാവുന്ന പണി. ടൗണില്‍ പോയി കാശുണ്ടാക്കണമെന്നല്ല, കുടുംബത്തിന്റെ കാര്യങ്ങളൊക്കെ ഭംഗിയായി നടത്താനുള്ളതു മതി.
ഇന്നത്തെ ലോകം മറന്നു പോകുന്ന ചിലതാണ് മോഹനേട്ടന്റെ തട്ടുകടയില്‍ കണ്ടത്. പണത്തിനു  പുറകേ പോകുമ്പോള്‍ നഷ്ടപ്പെടുന്നവയുടെ കണക്കു പുസ്തകം മോഹനേട്ടനാവശ്യമില്ല. പോരാതെ, തനിക്കുള്ളതില്‍ ആത്മാര്‍ത്ഥമായി സന്തോഷിക്കുന്ന മനസ്സാണുള്ളത്. സമ്പാദ്യം ഡെപ്പോസിറ്റാക്കി സൂക്ഷിക്കേണ്ടതില്ലെന്നാണ് മോഹനേട്ടന്റെ പക്ഷം. നന്മയുള്ളവര്‍ക്ക് ആവശ്യസമയത്ത് സഹായമായി മറ്റൊരാളുടെ നന്മയെത്തുമെന്നുള്ള വിശ്വാസത്തിലാണ് മുന്നോട്ടുള്ള ഓരോ ചുവടും.
അരമണിക്കൂറിലേറെ പറഞ്ഞ വാക്കുകള്‍ ഞങ്ങള്‍ക്കു ചുറ്റും തീര്‍ത്ത വലയത്തില്‍ സ്വസ്ഥരായി ഞങ്ങളിരുന്നു. ബൈക്കിലെത്തിയ മറ്റു ചിലര്‍ ഞങ്ങള്‍ക്കിടയില്‍ കയറിയില്ലായിരുന്നെങ്കില്‍ ആ വലയം കൂടുതല്‍ ദൃഢമായേനേ. എങ്കിലും നഷ്ടം തോന്നിയില്ല. ഫഌറ്റിലെത്തുന്നതുവരെ ഞങ്ങള്‍ക്കിടയില്‍ മോഹനേട്ടന്‍ നായകനായ സംസാരം മാത്രമായിരുന്നു. ഡ്രൈവറായിരുന്ന കാലത്തെ അനുഭവങ്ങളും, മോഹനേട്ടന്റെ നേഴ്‌സിങ് കഴിഞ്ഞ മകളും, അവളുടെ കല്യാണത്തേക്കുറിച്ചുള്ള സ്വപ്‌നങ്ങളും, ഭാര്യയുടെ അനുജത്തിക്ക് നല്കിയ സ്വര്‍ണ വളയും,  ഒക്കെ തിരക്കഥാതന്തുവായി. തിരക്കാണെന്നു പറഞ്ഞ് വീട്ടില്‍ പോലും പോകാത്ത എന്നെ ഞാന്‍ കളിയാക്കി. കണ്ടു പഠിക്കാന്‍ സ്വയം പറഞ്ഞു. നാളെ ചെന്ന് ലീവ് ചോദിച്ചാലോ എന്നൊരാലോചനയ്ക്കു പോലും തയ്യാറായി ഞാന്‍. നന്മയുള്ള മോഹനേട്ടന്റെ നന്മയുള്ള തീരുമാനങ്ങള്‍ എന്നെയും മാറ്റി ചിന്തിപ്പിച്ചിരിക്കുന്നു!


Friday, September 21, 2012

നാണം കെട്ട് ചാവാനാ വിധി


അമ്മ ഫോണ്‍ വിളിച്ചിട്ട് ആദ്യം തന്നെ ജാമ്യമെടുത്തു. ' കൊച്ച് ദേഷ്യപ്പെടുവൊന്നും ചെയ്യണ്ട'. എനിക്ക് ദേഷ്യം തോന്നുന്ന ഒന്നും അങ്ങനെ പറയാത്ത എന്റമ്മ മുഖവുരയ്ക്കുന്നത് എനിക്ക് ഇഷ്ടപ്പെട്ടില്ല. ഓഫീസിന്റെ തിരക്കിനിടയ്ക്ക് കൈ വിരലുകള്‍ക്കടിയിലെ കീബോര്‍ഡിന് വിശ്രമം കൊടുക്കാതെ പറഞ്ഞു - ഒന്നു വേഗം പറേന്റമ്മേ.. അതങ്ങനെയാണ്, ജോലിയുള്ള മക്കളുള്ള അമ്മമാര്‍ ഈയിടെയായി സ്പീഡില്‍ സംസാരിക്കുന്നവരും, വലിയ വിശേഷങ്ങള്‍ ചെറിയ വാക്യങ്ങളില്‍ ഫലപ്രദമായി ഉപയോഗിക്കുന്നവരായി ശീലിച്ചു കഴിഞ്ഞു. എന്റമ്മയ്ക്ക് ഇത്തിരി പത്രഭാഷകൂടി കൈവന്നോയെന്നാണ് സംശയം.

'പറയാം' ഒട്ടും പ്രകോപിതയാകാതെ അമ്മ പറഞ്ഞു. എന്തൊക്കെ പറഞ്ഞാലും കൊച്ചിനോട് ഒത്തിരി ഇഷ്ടമുണ്ടായിരുന്ന ആളാ അത്. കൊച്ചിന്റെ നല്ലതിനു വേണ്ടി ജോലി വേറെ നോക്കാന്‍ കൂടി അയാള്‍ പറഞ്ഞിട്ടില്ലേ. എത്രയൊക്കെയാണേലും ഒരിക്കല്‍ സ്‌നേഹിച്ചതല്ലേ മോളേ' അപ്പോള്‍ അതാണ് കാര്യം. ഇത്തവണ വീട്ടില്‍ ചെന്നപ്പോഴാണ്  ഞാനും മറ്റൊരാളും തമ്മിലുള്ള ശീതസമരത്തിന്റെ കാര്യം അമ്മയോട് പറയുന്നത്. എന്റെ മനസ്സില്‍ ഒരാളോട് അകല്‍ച്ച തോന്നിയാല്‍ എത്രമാത്രം ആഴമുണ്ടാകുമതിന് എന്ന് അമ്മയേക്കാള്‍  ആര്‍ക്കാ അറിയുക. എന്റെ സ്‌നേഹം പോലെ തന്നെ അങ്ങേയറ്റമാണ് അതും. ഇടയ്ക്ക് ആരെയും വെറുക്കാന്‍ കഴിയാതെ, മറ്റുള്ളവരെ ദ്രോഹിക്കാന്‍ കഴിയാതെ കഷ്ടപ്പെടുമ്പോള്‍ ഞാന്‍ മനസ്സില്‍ അമ്മയെ പ്‌രാകും. ചെറിയ ക്ലാസ്സില്‍ പഠിക്കുന്ന കാലത്തും കൂട്ടുകാരിയുടെ കുശുമ്പിനേക്കുറിച്ച് പരാതി പറഞ്ഞാല്‍ അമ്മ പറയും - എന്റെ മുത്തിനല്ലേ ക്ഷമിക്കാന്‍ അറിയൂ. അങ്ങു ക്ഷമിച്ചേക്കെന്നേ - എന്നോടു കാട്ടിയ കുശുമ്പിന് പകരം ചോദിക്കാന്‍ സ്‌കൂളിലേക്കെത്തുന്ന അമ്മയെ പ്രതീക്ഷിച്ച ഞാന്‍ വിഡ്ഢിയാകും. സന്ധ്യയ്ക്ക് കുരിശു വരയ്ക്കുമ്പോ അമ്മ പ്രത്യേകം പ്രാര്‍ത്ഥിക്കും ' എന്റെ മുത്തിനോട് കുശുമ്പു കാട്ടിയ രമ്യയ്ക്ക് നല്ല ബുദ്ധി കൊടുക്കണേ. ഇനി കുശുമ്പു കാണിക്കാന്‍ തോന്നിക്കല്ലേ....അങ്ങനെ എന്റെ ശത്രുവിനു വേണ്ടി ഒടുക്കത്തെ പ്രാര്‍ത്ഥന. ദേഷ്യം വന്ന് ഞരമ്പു പൊട്ടാതിരിക്കാന്‍ പാടുപെടുന്ന എന്നെ ആരും മൈന്‍ഡ് ആക്കില്ല. പിറ്റേന്ന് സ്‌കൂളില്‍ ചെന്നാല്‍ അവളുടെ മുഖത്ത് സാധ്യതയുള്ള പുച്ഛച്ചിരി, കണ്ണിറുക്കല്‍, ചുണ്ട് കോട്ടല്‍ ഇത്യാദി ഗോഷ്ടികളെ എങ്ങനെ നേരിടുമെന്നായിരിക്കും പിന്നീടെന്റെ ചിന്ത. ചോദിക്കാനും പറയാനും ആരുമില്ലാത്തവളായി സ്‌കൂളില്‍ പോകുന്നതിന്റെ മാനക്കേട് അമ്മയ്ക്കുണ്ടോ മനസ്സിലാകുന്നു. ഒരിക്കല്‍ സ്‌നേഹിച്ചവരെ അതിനുള്ള നന്ദിയായി എന്നും തിരിച്ച് സ്‌നേഹിക്കുക, ചിലരെ സ്‌നേഹിപ്പിക്കുക, സ്‌നേഹിക്കുന്നവരെ അതിനേക്കാള്‍ കൂടുതലായി സ്‌നേഹിക്കുക. ഇങ്ങനെ അമ്മ എന്റെ ഭൂതഭാവി വര്‍ത്തമാനങ്ങളില്‍ സ്‌നേഹം വല്ലാത്തൊരു ചേരുവയായി മാറ്റി.

 അമ്മ തന്ന നല്ല പാടത്തിന്റെ രുചിയറിഞ്ഞു തുടങ്ങിയത് ഹൈസ്‌കൂള്‍ കാലം മുതലാണ്. സ്വതന്ത്രയാകാനും വ്യക്തിത്വരൂപീകരണത്തിനും അമ്മയുടെ ഈ കൊച്ചുപാഠങ്ങള്‍ എത്രമാത്രം സ്വാധീനിച്ചുവെന്നതിന് കണക്കില്ല. ഇന്നും അമ്മ അങ്ങനെ തന്നെ, നന്മയുള്ള അമ്മയുടെ മകളായി ജീവിക്കുമ്പോഴും, എന്റെ സുഹൃത്തുക്കള്‍ എന്നെ വിശേഷിപ്പിക്കുന്നത് നാണം കെട്ട് ജീവിക്കുന്നു എന്നു തന്നെയാണ്. സ്‌നേഹിക്കുന്നതും, പിണക്കങ്ങള്‍ മറക്കുന്നതും വേദനകള്‍ മറയ്ക്കുന്നതും, ക്രൂരമായ തമാശകള്‍ ആസ്വദിക്കുന്നതും എല്ലാം ഈ നാണം കെട്ട ജീവിതത്തിന്റെ പ്രകടമായ ലക്ഷണങ്ങളത്രേ...അവസാനം ഒരു പ്രവചനം കൂടി അവര്‍ നടത്തും 'നാണം കെട്ട് ചാവാനാ നിന്റെ വിധി'.



Sunday, September 16, 2012


ഒരിത്തിരി അഹങ്കാരം


രാത്രി 9 മണിയും കഴിഞ്ഞാണ് ഓഫീസില്‍ നിന്നിറങ്ങിയത്. ഓഫീസ് അനുവദിച്ച കാറിനായി കാത്തു നിന്നില്ല. നടന്നു. സന്ധ്യ കഴിഞ്ഞാല്‍ പിന്നെ തൃശ്ശൂരിലെ നിരത്തുകളിലെ സ്ത്രീ സാന്നിധ്യം നന്നേ കുറവാണ്. എട്ടു മണി കഴിഞ്ഞാല്‍ ഒറ്റയ്ക്കു നടക്കുന്നത് അപകടകരവും. ഒമ്പതു മണിക്കും ശേഷം പുറത്തിറങ്ങുന്ന സ്ത്രീകള്‍ ലൈംഗീകത്തൊഴിലാളികള്‍ മാത്രമാണെന്ന വിശ്വാസവുമാണ് മലയാളി ചേട്ടന്‍മാര്‍ക്കും നമ്മുടെ പോലീസേമാന്‍മാര്‍ക്കും. വന്നേക്കാവുന്ന അപകടങ്ങളോ, പോലീസിന്റെ അര്‍ത്ഥം വച്ചുള്ള ചോദ്യങ്ങളോ എന്റെ നടത്തത്തെ തടഞ്ഞില്ല.

            രാത്രി നടത്തങ്ങളുടെ കൂട്ടുകാരിയായിരുന്നു ഞാന്‍. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത്, വീട്ടിലെല്ലാവരും ഉറങ്ങിയെന്നുറപ്പു വരുത്തി വാതില്‍ തുറന്ന് നടക്കാന്‍ തുടങ്ങുമ്പോഴേക്കും അപ്പായിയുടെ പിടുത്തം വീണിരിക്കും. ഒരിക്കലും പോകരുതെന്ന് പറഞ്ഞിട്ടില്ല. പക്ഷേ അപ്പായിയും കൂടെ വരുമെന്ന് വാശി പിടിക്കും. ഇരുട്ടില്‍ ടാറിട്ട റോഡിലൂടെ ചെരുപ്പിടാതെ നടക്കുമ്പോള്‍ മറ്റൊന്നുമറിയാറില്ല. റോഡിന്റെ ഇളംചൂട് കാല്‍വെള്ളയ്ക്കകത്തൂടെ ഉച്ചിയില്‍ വരെയെത്തുന്നത് ഞാനറിയും. ഇരുവശത്തും പൊന്തി നില്‍ക്കുന്ന നിഴലുകള്‍ ആലിംഗനബദ്ധരാകുമ്പോള്‍ ശല്യപ്പെടുത്തരുതെന്ന് സ്വയം ശാസിക്കും. രാത്രിയിലെ കാറ്റിന്റെ പ്രത്യേക മണം ആവുന്നത്ര ശക്തിയില്‍ വലിച്ചെടുക്കും. എന്നെ ശല്യപ്പെടുത്താതെ നിശബ്ദം എന്റൊപ്പം നടക്കുന്ന അപ്പായിയുടെ കുഞ്ഞിവിരലിന്റെ അറ്റത്ത് പിടിച്ച് ആകാശത്തേക്ക് നോക്കി നടക്കും. നക്ഷത്രങ്ങള്‍ക്കിടയില്‍ നിന്ന് എന്റെ പേരിന്റെ ആദ്യാക്ഷരം വരച്ചെടുക്കും. തിരിച്ച് നടക്കുമ്പോള്‍ അപ്പായി എന്നെ കേള്‍ക്കും. വലുതാകുമ്പോ ഞാന്‍ പണിയാന്‍ പോകുന്ന ആശുപത്രിയേക്കുറിച്ചും സ്‌കൂളിനേക്കുറിച്ചുമെല്ലാം. ചില രാത്രികളില്‍ എന്റെ ഭാവി സ്വപ്‌നങ്ങളില്‍ ഞാനൊരു രാഷ്ട്രീയക്കാരിയാകും. പിന്നെ മുഖ്യമന്ത്രിയാകും. അഴിമതി തടയുന്നതിന് എല്ലാ മന്ത്രിമാരുടേയും പുറകെ ഡിറ്റക്ടീവുകളെ അയയ്ക്കും. ചില ദിവസങ്ങളില്‍ ഞാന്‍ കളക്ടറാണ്, ചിലപ്പോള്‍ ഇന്‍വെസ്റ്റിഗേറ്റീവ് ഫോട്ടോ ജേര്‍ണലിസ്റ്റ് തുടങ്ങി രാത്രി നടക്കുമ്പോള്‍ കാണുന്ന സ്വപ്‌നങ്ങളില്‍ ഞാന്‍ വഹിക്കാത്ത സ്ഥാനങ്ങള്‍ കുറവാണ്. 

          രാത്രിയില്‍ ആകാശം നോക്കി നടക്കാന്‍ ഇന്നും എനിക്ക് കൊതിയാണ്. ഒറ്റയ്ക്കു നടക്കരുതെന്ന് മുന്നറിയിപ്പു തരുന്ന ഒരു സൗഹൃദവും കൈപിടിച്ച് കൂടെ വരാന്‍ മിനക്കെടാറില്ല.


          മനസ്സില്‍ ഇത്തിരി പൊടി പാറുമ്പോള്‍ ഞാന്‍ ചെയ്യാറുള്ള ഒറ്റമൂലി പ്രയോഗമാണ് ഈ നടത്തം. കൗമാരം സമ്മാനിച്ച രാത്രി നടത്തങ്ങളുടെ ഓര്‍മ്മകളില്‍ മുങ്ങി, മനസ്സില്‍ ചെയ്യാന്‍ പോകുന്ന വലിയ വലിയ കാര്യങ്ങളേക്കുറിച്ചുള്ള ബ്ലൂപ്രിന്റ് തയ്യാറാക്കി നടക്കുമ്പോള്‍ ചുറ്റും പൊങ്ങി നില്‍ക്കുന്ന കെട്ടിട സമുച്ചയങ്ങള്‍ക്ക് കാറ്റിലാടുന്ന മരങ്ങളുടെ രൂപം വരും. എത്ര കട്ടിയുള്ള ചെരുപ്പിനടിയില്‍ നിന്നും റോഡിന്റെ ചൂടുള്ള നിശ്വാസങ്ങള്‍ ശരീരത്തിലേക്ക് തുളച്ചുകയറും. അങ്ങനെ ഇല്ലാതായി ഞാന്‍ നടക്കും. എനിക്കവകാശപ്പെട്ട ഈ സന്തോഷത്തിന് വിലങ്ങുതടിയാകുന്ന എല്ലാത്തിനോടും എനിക്കു ദേഷ്യമാണ്. അങ്ങനെ മുന്നോട്ടു വച്ച കാല്‍ച്ചുവടുകളില്‍ കൗമാരത്തിന്റെ ലാഘവത്വവുമായി ഞാന്‍ നടന്നു. എം.ജി റോഡിലൂടെ നടക്കുന്നതിനിടയില്‍ എന്റെ മുന്നില്‍ ഒരു ഓട്ടോറിക്ഷ വന്നു നിന്നു. ' നിങ്ങളോട് ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്, അസമയത്ത് ഇങ്ങനെ നടക്കരുതെന്ന്' ഓഫീസിലെ ആവശ്യങ്ങള്‍ക്ക് സ്ഥിരമായി വരാറുള്ള ഡ്രൈവറാണ്. എന്നെ ഫഌറ്റുവരെ എത്തിക്കാമെന്ന് നിര്‍ബന്ധിച്ചു പറഞ്ഞിട്ടും നിരസിച്ചപ്പോള്‍ മുഖത്ത് വല്ലായ്മ കണ്ടു.  എന്തെങ്കിലും സംഭവിച്ചാല്‍ ഞങ്ങള്‍ തന്നെ കാണണ്ടേ കുട്ടീയെന്ന് പറഞ്ഞ് എന്റെ മുഖത്തു നിന്നും പെട്ടന്നയാള്‍ കണ്ണെടുത്തു. വല്ലപ്പോഴും കാണുമ്പോഴുള്ള ചിരിയിലും, ഒന്നോ രണ്ടോ വാക്കില്‍ ഒതുങ്ങുന്ന കുശലങ്ങളിലും തീരുന്ന പരിചയമേ എനിക്കും അയാള്‍ക്കുമുള്ളൂ. എന്നിട്ടും എന്റെ സുരക്ഷിതത്വത്തില്‍ അയാള്‍ കാണിച്ച ശ്രദ്ധയില്‍ ഞാന്‍ ഇന്നെന്നെ തേടിയെത്തിയ നന്മ കണ്ടു. പരിചയത്തിലുള്ള സ്ത്രീയോട് വീട്ടിലുള്ള ഒരാളോടെന്ന പോലെ ഉത്തരവാദിത്വം തോന്നുന്ന നല്ല മനസ്സിന്റെ ആശങ്കയും കണ്ടു. എല്ലാവര്‍ക്കും അങ്ങനെയാകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് വെറുതേ ഒരു രസത്തിന് ആഗ്രഹിക്കുകയും ചെയ്തു.

[ ശേഷം ദുഷ്‌ലാക്കോടെ എന്നെ അനുഗമിച്ച കൗമാരക്കാരനോടും കോട്ടപ്പുറം വഴിയില്‍ എന്നെ നിരീക്ഷിച്ച് ഏഴിലധികം തവണ ബൈക്കില്‍ പോയ യുവാവിനോടും പറയാനൊന്നു മാത്രം..സമത്വം കൈവരിക്കാനോ, ധൈര്യമുണ്ടെന്ന് കാണിക്കാനോ ഉള്ള ശ്രമമായിരുന്നില്ല എന്റേത്. ജീവിതം ആസ്വദിക്കാന്‍ ശീലിച്ചു പോയതിന്റെ അഹങ്കാരം മാത്രമായിരുന്നു.]


Saturday, September 15, 2012


എന്റെ അരികില്‍ വന്ന നന്മ



വെള്ളിയാഴ്ച വൈകിയാണ് വേങ്കുന്ന് കവലയില്‍ നിന്നും തളിപ്പറമ്പിലേക്കുള്ള ബസ് കയറിയത്. സ്റ്റേറ്റ് ബസ്സിന്റെ മൂന്ന് പേര്‍ക്കിരിക്കാവുന്ന സ്ത്രീകളുടെ സീറ്റീല്‍ സ്വസ്ഥമായി ഇരുന്നു. മണ്ടളത്തെത്തിയപ്പോഴേക്കും മറ്റെല്ലാ സീറ്റുകളും നിറഞ്ഞു. ബസ്സില്‍ മറ്റൊരു സ്ത്രീയില്ലാത്തത് കാരണം എന്റെ സീറ്റില്‍ ഒരാള്‍ മാത്രം. അതിന്റെ ആര്‍ഭാടത്തില്‍ ഞാന്‍ എന്റെ ബാക്ക് പാക്കും ക്യാമറയും എല്ലാം സീറ്റില്‍ തന്നെ വച്ചിരിക്കുകയാണ്. കുറച്ചു ദൂരം കൂടി ബസ് പോയി. സ്‌റ്റോപ്പില്ലാത്ത ഒരു സ്ഥലത്ത് ബസ് നിര്‍ത്തി. വലിയ ഒരാള്‍ ബസ്സില്‍ കയറി. അങ്ങനെ തന്നെ വേണം അയാളെ വിശേഷിപ്പിക്കാന്‍. തല കമ്പിയില്‍ മുട്ടുന്ന മട്ടിലാണ് പൊക്കം, അതിനനുസരിച്ച് തടിയും. അയാള്‍ തിക്കിത്തിരക്കി ഞാനിരിക്കുന്ന സീറ്റിനടുത്തേക്ക് വന്ന് വളരെ ഭവ്യമായി ചോദിച്ചു 'ഇരുന്നോട്ടെ' . ബാഗെടുത്ത് സീറ്റിനടിയിലേക്ക് തിരുകുന്നതിനിടയില്‍ മനസ്സിലോര്‍ത്തു -പണിയാകുമോ?. വല്ല വശപ്പിശകു തോന്നിയാല്‍ അപ്പോ തന്നെ കൈകാര്യം ചെയ്യാം എന്ന് ഞാനും വിചാരിച്ചു. ബസ്സിലിരുന്ന്  അഞ്ചു മിനിട്ട് കാറ്റടിച്ചാല്‍ ഉറങ്ങിപ്പോകുന്നയാളാണ്, തൊട്ടടുത്തിരിക്കുന്ന ആജാനുബാഹുവിനേക്കുറിച്ചുള്ള സംശയത്തില്‍ ഉണര്‍ന്നിരുന്നു. ഇടയ്ക്ക് ചെറുതായൊന്ന് മയങ്ങിത്തുടങ്ങുമ്പോള്‍ പെട്ടന്ന് ഞെട്ടിയുണരും. അയാളുടെ തോള് മുട്ടിയില്ലേ?,അയാള്‍ എന്നെയാണോ നോക്കുന്നത്? അയാളുടെ കൈകള്‍! പിന്നെ കുറേ നേരത്തേക്ക് ചോദ്യോത്തര വേളയാണ് തലക്കകത്ത്. ഇടയ്ക്ക് ഉറങ്ങിപോയേക്കുമെന്ന് ഉറപ്പായപ്പോള്‍ വെള്ളമെടുത്ത് കുടിച്ചു, മൂളിപ്പാട്ട് പാടി, ആകാശത്തെ നക്ഷത്രത്തിന്റെ കണക്കെടുത്തു...ഇടയ്ക്ക് അയാളുടെ മുഖത്തേക്ക് നോക്കി, മനസ്സിലാക്കിയ പോലെ അയാള്‍ എന്നെയും നോക്കി. അയാളെന്തിനാ ചിരിച്ചത്? സംസാരിക്കാന്‍ ശ്രമിക്കുവാണോ? ഉത്തരം കണ്ടുപിടിക്കുന്നതിനു മുമ്പേ ഞാന്‍ തീരുമാനിച്ചു. ഇനി ആ ഭാഗത്തേക്ക് നോക്കണ്ട. 

വേഗം തളിപ്പറമ്പെത്തണമെന്ന് പ്രാര്‍ത്ഥിച്ചു കൊണ്ടിരുന്നു. രാത്രി 8 കഴിഞ്ഞു. തളിപ്പറമ്പില്‍ നിന്നും കണ്ണൂര്‍ക്കിനി വേറെ ബസ് കയറണം. സ്റ്റാന്റിനുള്ളിലേക്ക് ബസ് കയറുന്നതിനിടയില്‍ രണ്ട് ടൗണ്‍ ടു ടൗണ്‍ പോകാന്‍ തയ്യാറായി നില്‍ക്കുന്നതു കണ്ടു. ബസ് നിര്‍ത്തിയതും തേനീച്ചക്കൂട്ടം പാഞ്ഞു വരുന്നതു പോലെയാണ് ആളു കൂടിയത്. ഇതേ ബസ്സ് ഉടനെ തിരിച്ച കുടിയാന്‍മലയ്ക്ക് പോകുന്നുണ്ട്. എന്റെ നാട്ടില്‍ നിന്നും ഇത്രയധികം പേര്‍ നഗരത്തിലെത്താറുണ്ടെന്നത് ഇപ്പോഴാണറിയുന്നത്. ബാഗുമെടുത്ത് എഴുന്നേറ്റ് വന്നപ്പോഴേക്കും ഇറങ്ങാനുള്ളവരില്‍ ഞാനായി ഏറ്റവും ഒടുവില്‍. തൊട്ടുമുന്നില്‍ എന്റെ സഹസീറ്റുകാരന്‍ ഉണ്ട്. വാതിലിനോടടുക്കുന്തോറും നെഞ്ചിടിപ്പു കൂടി. ഇറങ്ങുമ്പോള്‍ ഒരു സെക്കന്റ് വൈകിയാല്‍ ചീത്തവിളി കേള്‍ക്കേണ്ടി വരും. മാത്രമല്ല, ബസില്‍ നിന്നും ഇറങ്ങുമ്പോള്‍ ഒരിക്കലും ഏറ്റവുമൊടുവില്‍ ആകരുതെന്ന് എല്ലാ മലയാളിയ്ക്കും അറിയാം. അകത്തേക്ക് പാഞ്ഞടുക്കുന്ന ആള്‍ക്കാര്‍ക്കിടയില്‍ ഒരു കാല്‍ അവസാനത്തെ സ്റ്റെപ്പിലും മറ്റൊന്ന് നിലത്തുമായി സര്‍ക്കസ് കളിക്കാത്തവര്‍ ചുരുക്കം. മൂന്ന് പേരു കൂടി ഇറങ്ങിക്കഴിഞ്ഞാല്‍ ഞാനാണ്...ഈശ്വരാ....എമര്‍ജെന്‍സി എക്‌സിറ്റ് ഉണ്ടോ ആവോ? കയ്യിലെ ബാഗെടുത്ത് മുന്നില്‍ പിടിച്ചു. ഒറ്റ കുത്തിന് എല്ലാരേം വകഞ്ഞ് മാറ്റണം. ഇല്ലേല്‍ നടക്കില്ല. ഓണ്‍ യുവര്‍ മാര്‍ക്ക്...സെറ്റ്.....പെട്ടന്ന് മുന്നില്‍ നീങ്ങി നീങ്ങി പൊയ്‌ക്കോണ്ടിരുന്ന ആജാനുബാഹു, എന്റെ മുന്നില്‍ നിന്നും മാറി മുന്നോട്ട് പൊയ്‌ക്കോളാന്‍ ആംഗ്യം കാണിച്ചു.. ബസ്സില്‍ നിന്നും ഇറങ്ങി ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ബാഗ് വലിച്ചെടുക്കുന്നതിനിടെ ഞാന്‍ ആദ്യമായി ആ മുഖത്തേക്കൊന്നു നോക്കി..രണ്ടു വശത്തു നിന്നും കുതിച്ചെത്തിയ ആള്‍ക്കാര്‍ക്കിടയില്‍ നിന്നും പകുതി ശരീരം മാത്രം പുറത്തെടുത്ത് വായുവില്‍ നീന്തുന്ന അയാളെ നോക്കി...താങ്ക് യൂ...പറഞ്ഞിട്ട് ഞാന്‍ ഓടുകയായിരുന്നു. ടൗണ്‍ ടു ടൗണ്‍ ബസ്സ് കിട്ടാനുള്ള തിടുക്കമായിരുന്നില്ല. അയാളുടെ മുഖത്തേക്ക് നോക്കാനുള്ള ലജ്ജ കൊണ്ടായിരുന്നു. ഇത്രയും നേരം ഒരു നല്ല ഹൃദയത്തിന്നുടമയെ ഞാന്‍ ആഭാസനോ, അപരിഷ്‌കൃതനോ ഒക്കെയായി തെറ്റിദ്ധരിച്ചു പോയല്ലോ എന്ന Pmfyw മറയ്ക്കാന്‍ ഓടി രക്ഷപെടുകയായിരുന്നു. തൊട്ടടുത്തിരിക്കുന്ന നന്മ തിരിച്ചറിയാന്‍ പോലും കഴിയാത്ത വിധം ഞാനും മാറിപ്പോയിരിക്കുന്നോ???



ചെറുപ്പത്തില്‍ ഒത്തിരി വര്‍ത്തമാനം പറയുന്ന ആളായിരുന്നു ഞാന്‍..വളരെ പെട്ടന്ന് ഇണങ്ങുന്ന സ്വഭാവമായിരുന്നെന്ന് അമ്മ പറയും.. ചെല്ലുന്നിടത്തെല്ലാം പ്രായഭേദമന്യേ കൂട്ടുകാരുണ്ടാകും..യാത്രകള്‍ക്കിടയില്‍ മാത്രം കൂട്ടുകൂടിയവരുടെ അഡ്രസ്സ് എഴുതി നിറഞ്ഞ ഡയറികളുണ്ടായിരുന്നു അഞ്ചു വര്‍ഷം മുമ്പു വരെ....ഇന്ന് ഇയര്‍ഫോണും തിരുകി, കൈയ്യില്‍ പുസ്തകവുമായി ഇരിക്കുമ്പോള്‍ നഷ്ടപ്പെടുന്നതിനേക്കുറിച്ച് ആശങ്കപ്പെടാന്‍ പോലും ഞാന്‍ മറന്നതെന്തേ? 


Thursday, September 13, 2012


 

അന്‍പേ ശിവം

 

തമിഴില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച വാക്കുകള്‍. ദൈവം സ്‌നേഹമാണെന്ന് എല്ലാവരും പറയും, പഠിപ്പിക്കും. പക്ഷേ സ്‌നേഹം ദൈവമാണെന്നത് അതിനും മീതെയാണ്.  കമലഹാസന്‍ അഭിനയിച്ച അന്‍പേശിവം എന്ന സിനിമയില്‍ മാധവന്റെ കഥാപാത്രത്തോട് കമലഹാസന്‍ പറയുന്നുണ്ട് ' മുന്നെ പിന്നെ തെരിയാത്ത ഒരുവനക്കാകെ അളുതിട്ടിറുക്കിയേ, നീ താനേ കടവുള്‍' എന്ന്. അപരിചിതനായ ഒരാള്‍ക്കുവേണ്ടി കരയാന്‍ തോന്നിയ ഹൃദയത്തിന്റെ ഉടമയെ ദൈവമായി കാണുന്നു. സഹജീവിയുടെ കഷ്ടത്തില്‍ കരയണ്ട ഒന്നു സഹതപിക്കാന്‍ നമുക്കെവിടെ സമയം. പക്ഷേ ഇന്നു ഞാന്‍ കണ്ടു. സ്‌നേഹം ദൈവത്തിന്റെ രൂപം പ്രാപിക്കുന്നത്. പത്രത്തിലൊരു വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍ പറ്റുമോ എന്ന് ചോദിച്ച് എന്റെ ഫഌറ്റിലെത്തിയ സ്ത്രീയില്‍..അനാഥാലയത്തില്‍ ശരീരമാസകലം പൊള്ളലേല്‍പ്പിച്ച പിഞ്ചു കുഞ്ഞിനെ ആസ്പത്രിയില്‍ കണ്ട് മടങ്ങി വരുകയാണവര്‍. ഓരോന്നും വിവരിക്കുമ്പോള്‍ നിറഞ്ഞൊഴുകുന്ന കണ്ണുകളും വാക്കുകള്‍ക്കിടയില്‍ സ്‌നേഹം തിക്കിത്തിങ്ങിയിരിക്കുന്നതിന്റെ ഇടര്‍ച്ചയും ചേര്‍ന്ന് അവ്യക്തമായി പറഞ്ഞ കാര്യങ്ങള്‍. യാദൃശ്ച്യമായി കാണേണ്ടി വന്ന അഞ്ചുമാസം പ്രായമായ കുഞ്ഞിന്റെ അവസ്ഥയില്‍ നൊമ്പരപ്പെട്ട ആ ഹൃദയത്തോട് ഞാന്‍ നന്ദി പറഞ്ഞു. ഇന്നും നഷ്ടപ്പെടാതെ സൂക്ഷിച്ച സഹജീവികളോടുള്ള സ്‌നേഹത്തിലും കാരുണ്യത്തിലും ഞാന്‍ അസൂയപ്പെട്ടു. അവസാനം എന്റെ കൈ പിടിച്ച് ഇതെങ്ങനെയെങ്കിലും പുറത്തറിയണം. മറ്റൊരു കുഞ്ഞിനും ഈ ഗതികേടുണ്ടാവരുത് എന്ന് പറയുമ്പോള്‍ ഞാനും ആ കൈകളില്‍ മുറുകെ പിടിച്ചു. മനസ്സു കൊണ്ടു മുത്തം കൊടുത്തു. പിന്നെ ഞാന്‍ മാത്രം കേള്‍കേ പറഞ്ഞു ' ചേച്ചി സൂക്ഷിക്കണം. ഈ നന്മ അപഹരിക്കാന്‍ ലോകം കാത്തിരിക്കുകയാണ്.'.


 

Wednesday, September 12, 2012

മരിച്ചവരുടെ കുര്‍ബ്ബാനയില്‍ വന്ന മാലാഖ 


മുതലക്കുടം മുത്തപ്പന്റെ പള്ളിയില്‍ വച്ച് ഞാനൊരു മാലാഖയെ കണ്ടു. മഞ്ഞ ഉടുപ്പിട്ട്, തലമുടി പിന്നിയിട്ട്, ഇരുനിറത്തില്‍.  വെള്ളയുടുപ്പിട്ട്, ചിറകുവിരിച്ച്, വെളുത്തു തുടുത്ത മാലാഖമാരെ മാത്രം കേട്ടു പരിചയമുള്ള എനിക്ക് ആദ്യം തിരിച്ചറിയാന്‍ കഴിഞ്ഞില്ല.  കാരണം ആ ശരീരത്തില്‍ തിളങ്ങുന്നത് രണ്ട് കണ്ണുകള്‍ മാത്രമായിരുന്നു. രാത്രി ഡ്യൂട്ടിയും കഴിഞ്ഞ് ശനിയാഴ്ച അതിരാവിലെ തൃശ്ശൂരില്‍ നിന്നും ബസ്സു കയറി മൂവാറ്റുപുഴയിലിറങ്ങി, മറ്റൊരു ബസ്സില്‍ തൊടുപുഴ ചെന്ന്, പിന്നെ അവിടുന്ന് മുതലക്കുടത്തേക്ക് ഓടിക്കിതച്ച് പോകാന്‍ കാരണങ്ങള്‍ പലതുണ്ടായിരുന്നു. വഴുതിപ്പോയ മനസ്സിനെ ഒന്നു പിടിച്ചു നിര്‍ത്താന്‍ ഒരാളുടെ സഹായം അത്യാവശ്യമായി വന്നപ്പോള്‍ ആദ്യം മനസ്സില്‍ വന്നത് ഗീവര്‍ഗീസാണ്. പണ്ടേ ഞാന്‍ പുള്ളീടെ ഫാനാണ്. ഒന്നുമല്ലേലും ക്ഷത്രിയനാണല്ലോ.

ആദ്യമായിട്ട് കയറുന്ന പള്ളിയില്‍ ചെന്നാല്‍ ആദ്യം ചെയ്യേണ്ടതെന്തെന്ന് അമ്മ പറഞ്ഞു തന്നത് ശീലമായി തുടരുന്നുണ്ട്. മൂന്ന് സ്വര്‍ഗസ്ഥനായ പിതാവേ, മൂന്ന് നന്മനിറഞ്ഞ മറിയമേ, മൂന്ന് പിതാവിനും പുത്രനും, അതിനു ശേഷം മൂന്നാഗ്രഹങ്ങള്‍ ചോദിക്കാം .' നടന്നിരിക്കും'.  ചെന്ന സമയത്തുണ്ടായിരുന്ന മരിച്ചവരുടെ കുര്‍ബ്ബാനയും കൂടി കാത്തിരുന്നു.. പുണ്യാളന്റെ അപ്പോയിന്റ്‌മെന്റ് സമയമാകാന്‍ ഇനിയും പത്തു പതിനഞ്ച് മിനിട്ടു കൂടിയുണ്ട്. അല്ലേലും പള്ളിയില്‍ പോയി ചുമ്മാ ഇരിക്കാന്‍ ഞാന്‍ നില്‍ക്കാറില്ല, രണ്ട് മിനിട്ടില്‍ കൂടുതല്‍ ഉണര്‍ന്നിരിക്കാന്‍ പറ്റില്ല എന്നതു തന്നെ കാരണം. എന്നാ ന്റെ കര്‍ത്താവേ ഞാന്‍ ചെയ്യേണ്ടത് എന്നു മനസ്സില്‍ വിചാരിച്ചിങ്ങനെ ഇരിക്കുമ്പോള്‍ ഒരു ചോദ്യം ' കുര്‍ബ്ബാനയ്ക്കാ?' അതേയെന്ന് തലയാട്ടുന്നതിനിടയില്‍ ഞാന്‍ ചിരിക്കാന്‍ മറന്നു. എന്റെ തലച്ചോറതു എന്നെ ഓര്‍മ്മിപ്പിക്കുന്നതിനു മുമ്പ് അവളുടെ മുഖത്തു നിന്നതു മനസ്സിലായി. കുഞ്ഞു മുഖത്ത് പെട്ടന്നൊരു ചമ്മല്‍. അവളുടെ മെലിഞ്ഞ മുഖത്ത് പുഞ്ചിരി അമിത വണ്ണമാണെന്ന്് അവള്‍ക്കു തന്നെ തോന്നിയ പോലെ. കുഞ്ഞു ജാള്യത കളയാന്‍ ഞാനും തിരിച്ചു ചോദിച്ചു 'കുര്‍ബ്ബാനയ്ക്കാ!'.

പള്ളിയിലെ നിശബ്ദതയില്‍ പതിഞ്ഞ ശബ്ദത്തില്‍ അവളെന്നോട് എല്ലാം പറഞ്ഞു. പുണ്യാളന്റെ ശക്തിയില്‍ തുടങ്ങി. പുസ്തകത്താളുകള്‍ക്കിടയില്‍ സൂക്ഷിക്കുന്ന പുണ്യാളന്റെ പടം. പരീക്ഷയ്ക്ക് മുമ്പ് പുണ്യാളന്റെ രൂപക്കൂടിനു മുന്നില്‍ മൂന്നു ദിവസം വച്ചെടുത്ത പേനയില്‍ പരീക്ഷ എഴുതിയപ്പോള്‍ എല്ലാ വിഷയത്തിനും എ കിട്ടിയത്, എല്ലാ ശനിയാഴ്ചകളിലും പള്ളിയില്‍ വരാന്‍ പറ്റാത്തതിന്റെ കാരണം പറഞ്ഞു പറഞ്ഞു കണ്‍മുമ്പില്‍ അമ്മ വണ്ടിയിടിച്ചു പിടഞ്ഞു മരിച്ചതു വരെ. പള്ളിക്കകത്തെ നിശബ്ദത അവളുടെ ഓരോ വാക്കുകള്‍ക്കും പരിധിയിലധികം ശബ്ദം നല്‍കിയ പോലെ തോന്നി. എന്റെ മറവി രോഗത്തേപ്പോലും മറികടന്ന് അത് ഹൃദയത്തില്‍ പതിഞ്ഞു. പിന്നെ പള്ളിമുറ്റത്തെ നടയിലിരുന്ന് പറഞ്ഞ കാര്യങ്ങള്‍, ഇടയ്ക്ക് അഭയം നില്‍ക്കുന്ന അമ്മ വീട്ടില്‍ കള്ളിയെന്ന് മുദ്രകുത്തി തല്ലിച്ചതച്ചതിന്റെ അച്ചുകുത്തുകള്‍ കാണിച്ചു തന്നു. അമ്മമ്മയ്ക്ക് വയ്യാണ്ടാകുമ്പോള്‍ അടുക്കള ഭരണം ഏറ്റെടുക്കുന്നതിലെ അഭിമാനം മുഖത്ത് മിന്നി മറഞ്ഞു, അടുത്ത വീട്ടിലെ അമ്മൂമ്മ ഒറ്റയ്ക്കാകുമ്പോ കൂട്ടിരിക്കാന്‍ പോകാറുള്ള അവളുടെ ധൈര്യത്തില്‍ അഹങ്കരിച്ചു, ഇടയ്ക്ക് അമ്മവീട്ടിലെത്തി മുറ്റത്തു നിന്ന് അച്ഛന്‍ ഉറക്കെ ചീത്ത പറയുമ്പോള്‍ ക്ഷതമേല്‍ക്കുന്ന അഭിമാനത്തില്‍ സങ്കടപ്പെട്ടു അങ്ങനെ അങ്ങനെ...


ഇടയ്ക്ക് സെമിത്തേരിയിലേക്ക് കൊണ്ടുപോയി...ഒരു കുടുംബ കല്ലറ കാണിച്ച് ചോദിച്ചു' അതു മാത്രമെന്താ കോണ്‍ക്രീറ്റ് ഇടാത്തതെന്നു അറിയോ'?. 'അവിടെ ഇനീം ഒരു അമ്മൂമ്മ കൂടി മരിക്കാനുണ്ട്. അതു കഴിഞ്ഞ് ഇടും.' ശവക്കല്ലറയിലെ ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് അവള്‍ക്ക് പെട്ടന്ന് മനസ്സിലായി.

മണിക്കൂറുകള്‍ കഴിഞ്ഞ് പിരിയാന്‍ നേരത്ത് അഡ്രസ്സോ ഫോണ്‍ നമ്പറോ തരാവോ എന്നതിന് ഉടുപ്പു മാറ്റി അടിയുടെ പാടുകളുള്ള കാല്‍ കാണിച്ച് പറഞ്ഞു ഇതു പോലാകും മറ്റേതും. ഇനി ഏതെങ്കിലുമൊരു ശനിയാഴ്ചയില്‍ മരിച്ചവരുടെ കുര്‍ബ്ബാനയ്ക്കിടെ കണ്ടുമുട്ടാമെന്ന് പറഞ്ഞു ഞങ്ങള്‍ പിരിഞ്ഞു. പള്ളിക്കകത്തേക്ക് കയറി പോകുന്ന അവളുടെ തോളില്‍ എന്റെ വിഷമങ്ങള്‍ ഭാണ്ഡമായി തൂങ്ങി.  ബസ്സിലിരുന്നും ഓഫീസിലിരുന്നും അവള്‍ പറഞ്ഞതു തിരിച്ചു മറിച്ചും ഓര്‍ത്തു. എന്തേ എല്ലാം മറന്നു പോകുന്നു എന്ന എന്റെ പരാതി ഇന്ന് എന്തേ മറക്കാത്തത് എന്ന അതിശയോക്തിയില്‍ അഭയം തേടി.

 

Related Posts Plugin for WordPress, Blogger...