Saturday, January 26, 2013


നല്ല കൂട്ടുകാരാ..


ബാംഗ്ലൂരിലേക്ക് തിരിക്കുന്നതിന് മുമ്പ് അനീഷേട്ടന്‍ കൈയ്യില്‍ വച്ചു തന്ന 500 രൂപയുടെ നോട്ട് സൂര്യനു നേരെ പിടിച്ചു നോക്കി.. ഗാന്ധിത്തലയുടെ നിഴലിനു പകരം സുഹൃത്തിന്റെ സ്‌നേഹത്തിന്റെയും കരുതലിന്റെയും രേഖാചിത്രമാണ് തെളിഞ്ഞത്. മാതൃഭൂമിയിലെ ജോലി രാജി വച്ചതോടെ ടൈറ്റായ ജീവിതത്തിലേക്ക് വെറുതേ ഒരു കൈനീട്ടം. 


ജീവിതത്തില്‍ എന്നും ഇങ്ങനെയൊരു സുഹൃത്തിനെ ആരും ആഗ്രഹിക്കും. തൃശ്ശൂരില്‍ വന്ന് കുറച്ചു മാസങ്ങള്‍ കഴിഞ്ഞ് പരിചയപ്പെട്ട ഏട്ടായി, എന്റെ വട്ടുകള്‍ക്ക് കൂട്ടു നില്‍ക്കാന്‍ തുടങ്ങിയത് വളരെ പെട്ടന്നാണ്. രാത്രി 11.30 യ്ക്ക് തട്ടുകടയില്‍ പോകാനും, വഴിയില്‍ കാലൊടിഞ്ഞ് കിടന്ന പട്ടിയെ ആശുപത്രിയിലാക്കാനും, മുയലു കുട്ടന്‍മാര്‍ക്ക് പുല്ലു പറിക്കാന്‍ പോകാനും കൂട്ടു വന്ന നല്ല കൂട്ടുകാരന്‍. ചെറിയ ചെറിയ കാര്യങ്ങളില്‍ വലിയ വലിയ ലോകം കണ്ടെത്തിയിരുന്ന എന്റെ ദിവസങ്ങള്‍ ആഘോഷമാക്കിയ സൗഹൃദം. ഓഫീസിനകത്തും പുറത്തും കളിയാക്കിയും കുറ്റം പറഞ്ഞും വഴക്കുണ്ടാക്കിയും വളര്‍ന്ന സൗഹൃദക്കൂട്ടിലേക്ക് വീട്ടുകാരും കൂട്ടു ചേര്‍ന്നു. എന്റെ കുറ്റം കേള്‍ക്കാന്‍ അനീഷേട്ടനെ ദിവസവും വിളിക്കുന്ന എന്റെ അമ്മയും, എന്താവശ്യമുണ്ടെങ്കിലും അവകാശത്തോടെ എന്നെ വിളിക്കുന്ന അനീഷേട്ടന്റെ അമ്മയും ഞങ്ങളുടെ കൂട്ടില്‍ മുഖ്യാതിഥികളായി.


കഴിഞ്ഞ രണ്ടു വര്‍ഷത്തിലൊരിക്കല്‍ പോലും ഒരു സഹോദരനെയോ സുഹൃത്തിനെയോ മിസ് ചെയ്യുന്നതായി തോന്നാന്‍ പോലും ഏട്ടായി സമ്മതിച്ചിട്ടില്ല. അപ്പായിയോട് മാത്രം പറയാന്‍ ശീലിച്ച രഹസ്യങ്ങളും അമ്മയോട് മാത്രം കാണിക്കാന്‍ സൂക്ഷിച്ചിരുന്ന പരിഭവങ്ങളും പങ്കു വയ്ക്കാന്‍ ഞാന്‍ തയ്യാറായതും അതു കൊണ്ടാണ്. 


എല്ലാ ആണ്‍ സൗഹൃദങ്ങളിലും കാണാറുള്ള മാറ്റി നിര്‍ത്തലുകള്‍ ഉണ്ടായിരുന്നില്ല. എനിക്ക് വീട്ടുകാരു തരുന്ന സ്വാതന്ത്ര്യത്തെ കൗതുകത്തോടെയും ഇത്തിരി അസൂയയോടെയും മാത്രം പരാമര്‍ശിച്ചിരുന്ന ഏട്ടായിക്ക് എന്നെ മനസ്സിലാക്കാനും കഴിഞ്ഞിരുന്നു. സെക്കന്‍ഡ് ഷോ സിനിമയ്ക്കും പുലര്‍ച്ചെ വരെ നീണ്ട കഥകളിക്കും ഞാനൊറ്റയ്ക്കു പോകുന്നതിനെ കുറ്റപ്പെടുത്തിയില്ല. പെട്ടന്നുണ്ടാകുന്ന ബോധോദയത്തില്‍ നടത്തുന്ന യാത്രകള്‍ കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ അവിശ്വസനീയതയോടെ നോക്കി ചിരിക്കുമെന്നല്ലാതെ അതില്‍ തെറ്റൊന്നും കണ്ടില്ല. ഇന്നും ഞാനൊരു നീണ്ട യാത്രയ്ക്കു തയ്യാറെടുക്കുമ്പോഴും ഏല്ലാ ഭാവുകങ്ങളും നേര്‍ന്ന് ആത്മവിശ്വാസം പകര്‍ന്നു കൂടെ നില്‍ക്കാന്‍ തയ്യാറായി. 


എന്റെ ചുറ്റിലുണ്ടായിരുന്ന ചിലരുടെ മാനസിക വൈകല്യത്തിന്റെ ഫലമായി എന്നോട് കാണിച്ച നല്ല സൗഹൃദത്തിന് ബിലയാടാകേണ്ടി വന്നപ്പോഴും എന്റെ മുന്നിലെത്തുമ്പോള്‍ ഏട്ടന്‍ സ്വയം നിയന്ത്രിച്ചു. വാക്കുകളിലും ഭാവത്തിലും എന്നെ വേദനിപ്പിക്കുന്നതൊന്നും കയറി വരാതിരിക്കാന്‍ ശ്രദ്ധിച്ചു. എനിക്ക് കുറ്റബോധമുണ്ടാകാതിരിക്കാന്‍ സന്തോഷമാണെന്ന് അഭിനയിച്ചു. കൂടുതല്‍ സ്‌നേഹത്തോടെ എന്റൊപ്പം നിന്ന ആ നല്ല കൂട്ടുകാരനു വേണ്ടിയാണീ കുറിപ്പ്..


പിന്നെ, ചിലരോട് -  'നിങ്ങള്‍ക്കൊരു പെണ്ണിനെ നല്ല സുഹൃത്തായി കിട്ടാത്തതിന് മറ്റുള്ളവരെന്തു പിഴച്ചു. ലോകത്ത് കാമം മാത്രമേയുള്ളൂവെന്നു കരുതി ജീവിക്കുന്ന നിങ്ങളുടെ മനസ്സിന്റെ വൈകല്യത്തിന് ചികിത്സയുമില്ല'- 









Related Posts Plugin for WordPress, Blogger...