Wednesday, March 20, 2024

കുമ്പിടി

 


കഴിഞ്ഞ ദിവസം ഞാനൊരു കുമ്പിടിയെ കണ്ടു. എം.ജി റോഡിലുള്ള സെന്റര്‍ സ്‌ക്വയര്‍ മാളിലെ ഫുഡ് കോര്‍ട്ടിലിരിക്കുമ്പോഴാണത്. അവിടെ പോയിരുന്ന് എഴുതുന്നത് ഇപ്പോള്‍ സ്ഥിരമാക്കിയിട്ടുണ്ട് ഞാന്‍. കൊച്ചീലേക്ക് മാറിയതിനു ശേഷം ഞാന്‍ ഏറ്റവും ബുദ്ധിമുട്ടിയത് ഒരിടം കിട്ടാതെയാണ്. നോര്‍ത്ത്, സൗത്ത്, തൃപ്പൂണിത്തുറ റെയില്‍വേ സ്‌റ്റേഷനുകള്‍, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി സ്ഥലത്തുള്ള കഫേകള്‍, ഗ്രൗണ്ടുകള്‍ പാര്‍ക്കുകള്‍ അങ്ങനെ മൂടമര്‍ത്തിയിരുന്ന് എഴുതാനുള്ള മൂഡ് വരുന്ന ഇടം കിട്ടാത്തതായിരുന്നു എന്റെ പ്രശ്‌നം. ഒട്ടുമുക്കാല്‍ വരുന്ന മഹാന്‍മാരും ശാന്ത സുന്ദര ഭൂമികകള്‍ തേടി പോകുമ്പോള്‍ ഞാന്‍ നടക്കുന്നത് ഒച്ചയും ബഹളവും തിരക്കും നിറഞ്ഞ ഇടനാഴികകളോ ചായക്കടകളോ ആണ്. ഞാനും ഒരു നാള്‍ ബല്യ എഴുത്തുകാരിയായിക്കഴിയുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രശസ്തമാകാന്‍ പോകുന്നത് തൃശ്ശൂരിലെ റെയില്‍വേ സ്‌റ്റേഷനും, മുന്‍പുണ്ടായിരുന്ന ഡബിളെക്‌സ് ഹോട്ടലുമാണ്. ഈ രണ്ടു സ്ഥലങ്ങളിലുമിരുന്നാണ് ഏറ്റവുമധികം എഴുതിയിട്ടുള്ളത്. ചുറ്റും ബഹളമയമാകുമ്പോള്‍ ഏകാഗ്രമാകുന്ന ഒരു തലതിരിഞ്ഞ തലയാണ് എന്റേത്. 


അങ്ങനെ ഫുഡ് കോര്‍ട്ടിലെ വലിയ ടി വിയുടെ കീഴെ ആരും ശ്രദ്ധിക്കാത്ത ഒരിടത്തിരുന്ന് എഴുതി നോക്കി. ആഹാ...ആഹാഹാ.....അനര്‍ഗനിര്‍ഗളമൊഴുകുന്ന ഭാവനകള്‍ കണ്ട് ഞാന്‍ കോരിത്തരിച്ചു. അതങ്ങ് ശീലമാക്കി. വലിയ ടി വിയില്‍ നിന്നുള്ള ശബ്ദവും ചുറ്റും വന്നിരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ സംസാരങ്ങളും ബിസിനസ് മീറ്റിംഗുകളും ചേര്‍ന്ന് എനിക്ക് വേണ്ടത്ര chaos  ഉണ്ടാക്കി തന്നു. ടി. വിയിലേയ്ക്ക് നോക്കുമെന്നല്ലാതെ എന്നെ ശ്രദ്ധിക്കില്ല എന്നതും സന്തോഷിപ്പിച്ചു. അങ്ങനെ സുഖസുന്ദരമായി എഴുതിക്കൊണ്ടിരുന്ന ഒരു ദിവസം.

എഴുത്തിനിടയിലെ ചിന്തകള്‍ക്കിടയില്‍ തല പൊക്കിയതാണ്. ഒരാള്‍ എന്നെ നോക്കി ചിരിക്കുന്നു. എന്നെത്തന്നെയാണോ എന്ന സംശയത്തില്‍ ഞാന്‍ ചുറ്റും നോക്കി. തല ചെരിച്ച് ടി വി യിലേക്കും. ഇനി വല്ല തമാശയും അതില്‍ കണ്ടിട്ടാകുമോ എന്നറിയണമല്ലോ. എന്റെ സംശയം തീര്‍ക്കാനായി അവരെന്റെ അടുത്തു വന്നിരുന്നു. 


എഴുതുവാണോ?


ഞാന്‍ ചിരിച്ചതേയുള്ളൂ. അങ്ങനെ എഴുതുകയാണ് എന്ന് പറയാനുള്ള മാഹാത്മ്യം എനിക്കായിട്ടില്ലായെന്നാണ് എന്റെ ഒരു വിലയിരുത്തല്‍.


എന്റെ മനസ്സിലൊരു കഥയുണ്ട്. ഞാന്‍ പറഞ്ഞു തന്നാല്‍ എഴുതാമോ?


വീണ്ടും ഞാന്‍ ചിരിച്ചതേയുള്ളൂ. അങ്ങനെ അവരുടെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ മാത്രം കെല്പുള്ള ആളാണെന്നതില്‍ എനിക്ക് സംശയമുണ്ടേ. 


പിന്നെ ചോദ്യങ്ങളൊന്നുമല്ല. കഥകളാണ്. മുന്നേ പറഞ്ഞ മനസ്സിലുള്ള കഥയല്ല. സ്വന്തം കഥകള്‍. അനാഥത്വം, ദുരന്തമായിരുന്ന കുട്ടിക്കാലം, പ്രണയ പരാജയം, വീണ്ടെടുത്ത ആത്മാഭിമാനം, സന്തോഷങ്ങള്‍, നേട്ടങ്ങള്‍, നേടിയെടുത്ത ആത്മവിശ്വാസം, വാശികള്‍, സ്വപ്‌നങ്ങള്‍.. അങ്ങനെ മൂന്ന് മണിക്കൂര്‍ കൊണ്ട് അവളെന്നോടൊരു സിനിമാക്കഥ പറഞ്ഞു തന്നതു പോലെ. പതിവു പോലെ ഇതിന്നിടയ്ക്ക്  ഞാന്‍ എന്റെ പതിവ് രീതിയിലുള്ള ഉപദേശം, നിര്‍ദ്ദേശം, വിമര്‍ശനം, പരിഹാരം, മുന്നറിയിപ്പ്, സ്‌നേഹം എന്നിവ വാരിക്കോരി കൊടുത്തു കൊണ്ടിരുന്നു. പിരിയുമ്പോള്‍ ഞങ്ങള്‍ സെല്‍ഫി എടുക്കുകയും ഫോണ്‍ നമ്പര്‍ കൈമാറുകയും കെട്ടിപ്പിടിച്ച് സ്‌നേഹചുംബനങ്ങള്‍ കൈമാറുകയും ചെയ്തു. 


തിരിച്ച് വീട്ടിലേക്കുള്ള യാത്രയില്‍ മനസ്സില്‍ മുഴുവന്‍ അവളായിരുന്നു. ഭംഗിയുള്ള നീളമുള്ള മുടിയുള്ള നല്ല വിടര്‍ന്ന കണ്ണുള്ള വെളുത്തു സുന്ദരിയായ ഞാന്‍ ആയിരുന്നു അവള്‍. എന്റെ ജീവിതത്തിന്റെ പ്രതിബിംബം പോലെ. ഞാന്‍ പറഞ്ഞതൊക്കെയും ആലോചിച്ചു. എല്ലാം എനിക്കു നല്‍കേണ്ട ഉപദേശങ്ങളാണ്. ഞാന്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളാണ്. സ്വയം ചോദിക്കേണ്ട ചോദ്യങ്ങളാണ്. ശ്രദ്ധയോടെ പരിഹാരങ്ങള്‍ ചെയ്ത് മുന്നോട്ട് പോകേണ്ടത് ഞാനാണ്. ഞാന്‍ എന്നെ തന്നെ കൗണ്‍സില്‍ ചെയ്യുകയായിരുന്നു എന്ന് തോന്നി. എന്റെ മുന്നിലുണ്ടായിരുന്ന പെണ്‍കുട്ടി ശരിക്കും എന്റെ ഭാവനയായിരുന്നോ എന്ന് വരെ തോന്നി. 


ആ ദിവസം മുതല്‍ ഞാനവളെ വീണ്ടും കാണാന്‍ ശ്രമിക്കുകയാണ്. സന്ദേശങ്ങള്‍ക്കോ വിളികള്‍ക്കോ മറുപടിയില്ല. അന്നെടുത്ത സെല്‍ഫി പോലും അയച്ചു തന്നിട്ടില്ല. ഒടുക്കം ക്ഷമ കെട്ട് ഇന്ന് രാവിലെ ഞാനവള്‍ക്കൊരു സന്ദേശമയച്ചു.


ശെരിക്കും കുമ്പിടിയായിരുന്നോ??


Tuesday, March 19, 2024

 എന്റെ തമ്പുരാന്റെ അമ്മേ! 



ഭരണങ്ങാനത്തെ കപ്പൂച്ചിന്‍ ആശ്രമത്തിന്റെ ചെറിയ കുന്ന് നടന്നു കയറുമ്പോള്‍ എന്റെ പിന്നാലെ ഓടി വരുന്ന മേക്കരയച്ചനെയാണ് ഓര്‍മ വന്നത്. ഞാന്‍ രണ്ടാം ക്ലാസ്സിലോ മറ്റോ പഠിക്കുമ്പോഴാണ് ഓര്‍മ്മയിലെ ആദ്യത്തെ മേക്കരക്കൂട്ട് തുടങ്ങുന്നത്. ശരിക്കും അതിനും മുന്നേ പല തവണ മേക്കരയച്ചന്‍ വീട്ടില്‍ വന്നിട്ടുണ്ടെന്നും എന്റെ കൂടെ കുറേ കളിച്ചിട്ടുണ്ടെന്നും കൈ നിറയെ കളിപ്പാട്ടങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്നും അമ്മ പറഞ്ഞ് തന്നിട്ടുണ്ട്. പക്ഷേ കുഞ്ഞായ എനിക്ക് അതൊക്കെ എങ്ങനെ ഓര്‍മ്മയിലുണ്ടാവാനാണ്. അതുകൊണ്ട് രണ്ടില്‍ പഠിക്കുമ്പോഴാണ് ഞാന്‍ മേക്കരയച്ചനെ ആദ്യമായി കാണുന്നത്. 


മേക്കരയച്ചന്‍ വരുന്നതുമായി ബന്ധപ്പെട്ട് എല്ലാവരും ഓരോ പണികളിലായിരിക്കും. ഞാന്‍ പക്ഷേ ഇടയ്ക്കിടയ്ക്ക് കുത്തനെയുള്ള കല്‍ നടകളിറങ്ങി റോഡില്‍ ചെന്ന് വലത്തോട്ടും ഇടത്തോട്ടും നോക്കി ആരുമില്ലെന്നു കാണുമ്പോ തിരിച്ച് വീട്ടിലേക്ക് കയറി വരും. പിന്നെയും ഒരു പത്തു മിനിട്ട് കഴിയുമ്പോള്‍ മെയ്മാസ റാണി പൂവിന് ചുറ്റും പല നിറത്തിലുള്ള പൂക്കള്‍ അടുക്കി വച്ച് കൂട്ടിപ്പിടിച്ച പൂച്ചെണ്ടുമായി പോകും. വലത്തോട്ടും ഇടത്തോട്ടും നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുമ്പോള്‍ വീട്ടിലേക്ക് വരും. പൂച്ചെണ്ടിലെ പിടി വിട്ടാല്‍ ഇനിയും അങ്ങനെ ഭംഗിയില്‍ അടുക്കി വയ്ക്കാന്‍ പറ്റിയില്ലെങ്കിലോ എന്ന ആശങ്കയില്‍ അങ്ങനെ തന്നെ പിടിച്ചിരിക്കും. കൈക്കുള്ളില്‍ വിയര്‍പ്പ് തോന്നിയാല്‍ ഇടത്തേ കൈയ്യിലേക്ക് മാറ്റി പിടിക്കും എന്നല്ലാതെ നിലത്ത് വയ്ക്കില്ല.  ഇതുവരെ കാണാത്ത ഒരാളെ സ്വാഗതം ചെയ്യാന്‍ എനിക്കാകുന്ന എല്ലാ ആഡംബരവും ഞാന്‍ പരീക്ഷിച്ചു.  അപ്പന്‍ പറഞ്ഞതു വെച്ച് നോക്കിയാല്‍ ഈ ഭൂമിയില്‍ എന്നെ ഇത്രയധികം സ്‌നേഹിക്കുന്ന മറ്റാരുമില്ല.


സന്ധ്യയായപ്പോള്‍ ഒടുക്കം പോയ നോട്ടത്തില്‍ റോഡിന്റെ വളവ് തിരിഞ്ഞ് ഒരു കാപ്പിക്കുപ്പായം കണ്ടു. കയ്യിലിരുന്ന പൂവും കൊണ്ട് ഓടി. പക്ഷേ അടുത്തെത്തിയപ്പോള്‍ പടത്തിലൊക്കെ വരുന്ന ഡ്രാക്കുളയുടെ കുപ്പായവും വരിഞ്ഞ് കെട്ടിവച്ചിരിക്കുന്ന പോലെ കയറും കണ്ടതോടെ പേടിച്ചു. അലറിക്കരഞ്ഞ് അതേ വേഗതയില്‍ തിരിച്ചോടി എന്നു മാത്രമല്ല, നടകള്‍ ഓടിക്കയറുന്നതിനിടെ കാല് തട്ടി വീണ് കൈയ്യിലിരുന്ന പൂക്കളൊക്കെയും ഇരുട്ടില്‍ എവിടെയോ നഷ്ടപ്പെട്ട് ഒരു പരുവത്തിലിരിക്കുമ്പോഴാണ് മേക്കരയച്ചന്‍ വീട്ടിലേക്കു കയറി വരുന്നത്. മുഖം മുഴുവന്‍ കണ്ണീരും മൂക്കില്‍ നിന്നും മൂക്കളയും ഒലിപ്പിച്ച് നില്‍ക്കു എന്നെ നോക്കി മേക്കരയച്ചന്‍ ചിരിച്ചതിന് കയ്യും കണക്കുമില്ല. പേടിച്ച് വിരണ്ട് കണ്ണുമടച്ചിരുന്ന ഞാന്‍ കണ്ണു തുറന്നത് ലുങ്കിയും ബനിയനുമിട്ട്  വന്ന മേക്കരയച്ചനാണ് മുന്നിലെന്ന് അപ്പായി ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമാണ്. എന്നെ സോപ്പിട്ട്് കൂട്ട്  കൂടിക്കാനായി ആ രാത്രി മുഴുവന്‍ മേക്കരയച്ചന്‍ കഷ്ടപ്പെട്ടു. അത്താഴം കഴിക്കാന്‍ വിളിക്കുക, വെള്ളം വേണോയെ്ന്ന് ചോദിക്കുക, തോര്‍ത്ത് വേണോയെന്ന് ചോദിക്കുക, രണ്ടു ദിവസം ഇവിടെ നിന്നിട്ട് പോയാല്‍ മതിയെന്ന് പറയുക തുടങ്ങി അപ്പായിയും അമ്മയും ചേര്‍ന്ന് ഞങ്ങള്‍ക്ക് സംസാരിക്കാനുള്ള വിഷയങ്ങള്‍ ഇട്ടു തരാനും മറന്നില്ല. പിറ്റേന്ന് രാവിലെ ഉറക്കമുണര്‍ന്ന് ആദ്യം പോയി നോക്കിയത് അച്ചന്‍ റൂമില്‍ തന്നെയില്ലേയെന്നാണ്. ആളെ കണ്ടില്ലെങ്കിലും ബാഗ് കണ്ടതോടെ സമാധാനമായി. അന്നത്തെ ദിവസം മുഴുവന്‍ ഞാന്‍ മേക്കരയച്ചന്റെ വാലായി നടന്നു. ഞങ്ങള്‍ കൂട്ടുകാരായി. പോകാന്‍ ദിവസം ഞാന്‍ ചങ്കു പൊട്ടി കരഞ്ഞു. അച്ചന്‍ പോകാതിരിക്കാന്‍  ഞാന്‍ അച്ചന്റെ പല്ലു തേയ്ക്കുന്ന ബ്രഷ് പാത്തു വച്ചു. കള്ളത്തരം കണ്ടു പിടിച്ചതോടെ ബ്രഷ് കൊടുക്കാതിരിക്കാനായി അതും പിടിച്ച് ഓടും. വീടിന്റെ പിന്നിലെ ചെറിയ കുന്ന് ഞാന്‍ അനായാസം ഓടി കയറും. മേക്കരയച്ചനും സംഘവും പിന്നാലെയും. പിന്നെ എന്റെ കുഞ്ഞാങ്ങളയാണ് എന്നെ പിടിച്ചു നിര്‍ത്തി ബ്രഷ് ബലമായി പിടിച്ചു വാങ്ങി മേക്കരയച്ചന് കൊടുക്കുന്നത്.


ഞാന്‍ വളരുന്ന മുറയ്്ക്ക് ഞങ്ങളുടെ സൗഹൃദവും വളര്‍ന്നു. എല്ലാ വര്‍ഷത്തെയും വേനലവധിക്ക് കാപ്പിക്കുപ്പായത്തില്‍ വരുന്ന ചങ്കിനേയും കാത്തിരിക്കുന്നത് പതിവായി. ഞാന്‍ പ്ലസ്ടു കഴിഞ്ഞതോടെ പിന്നെ എന്റെ കല്യാണത്തിലായി മുഴുശ്രദ്ധയും. അതു കഴിഞ്ഞ് കണ്ടപ്പോഴൊക്കെയും ഇവളെ നല്ലൊരാളെ കൊണ്ട് കെട്ടിക്കണ്ടേ നമുക്ക് എന്നും പറഞ്ഞ് ആരംഭിക്കും. തെക്കു ഭാഗത്ത് എവിടെയെങ്കിലും ഉള്ള ഒരു കുടുംബ പേരും പറഞ്ഞ്, അവര് നല്ല കൂട്ടക്കാരാ എന്നും പറയും. ഓരോ തവണയും ഞാന്‍ പഴുത്തു പാകമാകാന്‍ കാത്തിരിക്കുന്ന പോലെ കല്യാണ വിശേഷങ്ങള്‍ക്ക് പദ്ധതിയിടും. അപ്പായിയെ കൂടാതെ എന്നെ മുത്തേ എന്നു വിളിക്കുന്ന അപൂര്‍വ്വം ചിലരില്‍ ഒരാളാണ് മേക്കരയച്ചന്‍. എനിക്ക് അപ്പായിയെ കൂടാതെ അപ്പനെ പോലെ തോന്നിയ ഒരാളും


ആശ്രമത്തിന്റെ സ്വാഗതമുറിയില്‍ കുറച്ചു നേരം കാത്തിരിക്കേണ്ടി വന്നു. ഒരു മധ്യവയസ്‌കനായ അച്ചന്‍ വന്ന് മുറിയിലേക്ക് ചെന്നോളാന്‍ പറഞ്ഞു. അപ്പായി മുന്നിലും അമ്മ പിന്നിലും ഞാന്‍ അതിനും പുറകിലായി നടന്നു. മുറിയിലേക്ക് വാതില്‍ തുറന്ന് അപ്പായി നടന്നു കയറി ' ഈശോ മിശിഹായ്ക്ക് സുഖമായിരിക്കട്ടെ' എന്നു പറഞ്ഞു'.

ഒരു കൈ ഉയര്‍ത്തി തല കുലുക്കി മറുപടി പോലെ മേക്കരയച്ചന്‍ പറഞ്ഞു - ' മത്തായീടാടു പെറ്റു'. 


അപ്പായി ഒ്ന്നും മനസ്സിലാകാതെ മേക്കരയച്ചനെ നോക്കി.


അപ്പന്‍ ചോദിച്ചു '' എന്നെ മനസ്സിലായോ?'


തലയാട്ടിക്കൊണ്ട് മേക്കരയച്ചന്‍ പറഞ്ഞു 'മത്തായീടാടു പെറ്റു'.

അമ്മ ചോദിച്ചു 

എന്നെ മനസ്സിലായോ? 

അമ്മയെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു 'മത്തായീടാടു പെറ്റു.' 


എന്നാ പിന്നെ ഇതാരാന്നു പറ. അമ്മ കൂടെയുള്ള എന്റെ സഹോദരനെ ചൂണ്ടിയാണ് ചോദിച്ചത്. കുറച്ചു നേരം മിണ്ടാതെയിരുന്നിട്ട് അമ്മയോട് ചോദ്യഭാവത്തില്‍ 'മത്തായീടാടു പെറ്റു?' 


ഞാനപ്പോഴും പിന്നില്‍ തന്നെ ചെറിയൊരു വിറയലുമായി നില്‍ക്കുകയായിരുന്നു. ഞാനങ്ങനെയാണ്. ഒരുപാട് സ്‌നേഹമുള്ളവരെ കുറേ നാളുകള്‍ക്കു ശേഷം കാണുമ്പോള്‍ വിറയ്ക്കാന്‍ തുടങ്ങും. സന്തോഷവും സങ്കോചവും എന്തെല്ലാമോ വികാരങ്ങള്‍ ഒരേ സമയം വന്ന് മസ്തിഷ്‌കത്തെ കുഴപ്പിക്കുന്നതുകൊണ്ടായിരിക്കാമത്. 


ആദ്യം കണ്ട മധ്യവയസ്‌കനായ അച്ചന്‍ രണ്ടാമത്തെ സ്‌ട്രോക്കിനു ശേഷം മത്തായീടാടു പെറ്റു എന്ന വാക്കുകള്‍ മാത്രമാണ് മേക്കരയച്ചന്‍ പറയുന്നത് എന്ന് പറഞ്ഞു. അതു കേട്ടപ്പോള്‍ അപ്പായീടെ ചങ്കൊന്നു പിടഞ്ഞു. കട്ടിലിന്റെ അരികിലിരുന്ന് തന്റെ പ്രീയപ്പെട്ട കൂട്ടുകാരന്റെ കൈ പിടിച്ച് പറഞ്ഞു 'പ്രാര്‍ത്ഥിക്കാം.' ഇനിയെന്തു സംസാരിക്കാനാണ് എന്ന നിരാശ അപ്പായിക്കുണ്ടായിരുന്നു. 


മേക്കരയച്ചന്‍ തൃപ്തിയോടെ അപ്പായീടെ കൈ മുറുക്കെ കുലുക്കി കൊണ്ട് പറഞ്ഞു 'മത്തായീടാടു പെറ്റു'(നീ പ്രാര്‍ത്ഥിക്കണം). 


അമ്മയും അടുത്ത് ചെന്ന് 'പ്രാര്‍ത്ഥിക്കാം. എല്ലാം ശെരിയാകും' എന്ന് പറഞ്ഞു.


മേക്കരയച്ചന്‍ അമ്മയെ ആശ്വസിപ്പിച്ചു കൊണ്ട് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു 'മത്തായീടാടു പെറ്റു' (എല്ലാം നല്ലതിന്)


ഞാന്‍ പതിയെ എല്ലാവരെയും മറികടന്ന് മുന്നില്‍ പോയി നിന്നു. പഴയ രൂപവും ഭാവവുമല്ല എനിക്ക്. നീളമുള്ള മുടി പിന്നിയിട്ട്, ചുരിദാറിടുന്ന വലിയ പെണ്ണാണ് ഞാന്‍. 


മേക്കരയച്ചന്റെ കണ്ണിലേക്ക് നോക്കി ഞാന്‍ ചോദിച്ചു. സുഖമാണോ?


അപ്പായിയുടെ മുഖത്തു നിന്നും എന്നിലേക്കു മുഖം തിരിക്കുന്ന നിമിഷാര്‍ദ്ധങ്ങള്‍ക്കുള്ളില്‍ എന്റെ ശബ്ദം തിരിച്ചറിഞ്ഞുവെന്ന് മനസ്സിലായി. വാ തുറന്ന് ഉറക്കെ അതിശയത്തോടെ ചിരിച്ച്, അത്യാഹ്‌ളാദത്തില്‍ പറഞ്ഞു 

'മത്തായീടാടു പെറ്റു. മത്തായീടാടു പെറ്റു മത്തായീടാടു പെറ്റു' (അയ്യോ എന്റെ കുഞ്ഞു വന്നോ. സുഖം സുഖം. എന്റെ പൊന്നേ)


എന്റെ കയ്യില്‍ പിടിച്ച് നിയന്ത്രിക്കാനാവാത്ത സന്തോഷത്തില്‍ എന്റെ തലയില്‍ തൊട്ട് പറഞ്ഞു - 'എന്റെ തമ്പുരാന്റെ അമ്മേ!'...ആ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഇത്രയും നേരം വിശേഷം പറയാന്‍ മത്തായീടാടു പെറ്റു മാത്രം മതിയായിരുന്നു. പക്ഷേ ഇനി പോരാ. മേക്കരയച്ചന്‍ വാ തോരാതെ പറയാന്‍ തുടങ്ങി. കണ്ടു നിന്നവര്‍ അത്ഭുതത്തില്‍ മരവിച്ചിരുന്നു. 


എന്റെ കുഞ്ഞീ, ഇത്രയും കാലം എവിടെയായിരുന്നു. അപ്പായി പറഞ്ഞായിരുന്നു ബയോടെക്‌നോളജിയാണ് പഠിക്കുന്നതെന്ന്. പഠിപ്പൊക്കെ കഴിഞ്ഞില്ലേ?. ഓ. എന്നാലും എന്റെ ദൈവമേ. എന്റെ കുഞ്ഞിയെ എനിക്ക് കാണാന്‍ കഴിഞ്ഞല്ലോ. എന്താ ഇപ്പോ മുടി മുറിച്ചു കളയാറില്ലേ? പണ്ടേ ഞാന്‍ പറയുന്നതാ മുടിയുള്ളതാ കുഞ്ഞിക്ക് ഭംഗിയെന്ന്. ഓ എന്റെ ദൈവമേ. സുന്ദരിയായിരിക്കുന്നു. വല്യ കുട്ടിയായി. കല്യാണം കഴിക്കാറായി ഇപ്പോ. ഇപ്പോ എവിടെയാ? അപ്പ പറഞ്ഞല്ലോ ജേര്‍ണലിസ്റ്റാണെന്ന്. അതെന്താ അങ്ങനെ? തൃശ്ശൂരാല്ലേ. മാതൃഭൂമിയിലാന്ന് പറഞ്ഞ്. വല്യ പത്രക്കാരിയായി. ഓ എന്റെ ദൈവമേ എന്റെ കുഞ്ഞി മിടുക്കിയായി. വല്ലോം കഴിച്ചായിരുന്നോ? ഞാന്‍ ഇപ്പോള്‍ എന്നും കഞ്ഞിയാ കുടിക്കാറ്. എന്റെ അസുഖമൊക്കെ ഇപ്പോ നല്ല ഭേദമുണ്ട്. ഇടയ്ക്ക് നടക്കും. ആരേലും പക്ഷേ കൈ പിടിച്ച് സഹായിക്കണം...

വളരെ കാലങ്ങള്‍ക്ക് ശേഷം സംസാരിക്കുന്നതു കൊണ്ടാവണം മേക്കരയച്ചന് പെട്ടന്ന് ക്ഷീണം തോന്നി. ശ്വാസം തടസ്സപ്പെട്ടതു പോലെ തോന്നിയപ്പോള്‍ കെയര്‍ ടേക്കര്‍ അച്ചന്‍ വന്ന് പറഞ്ഞു - അച്ചാ ഇനി കുറച്ചു കഴിഞ്ഞിട്ട് സംസാരിക്കാം. ഒന്ന് കിടക്കൂ. ഭക്ഷണം കഴിഞ്ഞുള്ള സ്ഥിരം വിശ്രമം ഇന്നുണ്ടായില്ലല്ലോ. മേക്കരയച്ചന്‍ നല്ല കുട്ടിയെപ്പോലെ കട്ടിലില്‍ പൊക്കി വച്ചിരിക്കുന്ന തലയിണകള്‍ക്കു മുകളിലേക്ക് ചെരിഞ്ഞു. ഞാന്‍ കാലെടുത്ത് മുകളിലേക്ക് കയറ്റി വച്ചു കൊടുത്തപ്പോള്‍ എന്നോട് ചിരിച്ചു കൊണ്ടു പറഞ്ഞു. 


'പ്രായമായി. കാലിനൊന്നും ബലമില്ലന്നേ.' 


ഞാനും ചിരിച്ചു കൊണ്ട് പറഞ്ഞു - ഉറങ്ങിക്കോ, ഞാന്‍ പുറത്തുണ്ടാകും. 


പുറത്തേക്ക് വന്ന് സ്വാഗതമുറിയിലെ സെറ്റിയിലിരുന്ന അപ്പനോട് ഞാന്‍ ചോദിച്ചു - അപ്പായി ഇതിനു മുന്നേ മേക്കരയച്ചനെ കാണാന്‍ വന്നിരുന്നോ?


'ആദ്യത്തെ സ്‌ട്രോക്ക് കഴിഞ്ഞപ്പോള്‍ ഞാനും അമ്മയും കൂടെ വന്ന് കണ്ടിരുന്നു.' അപ്പായി പറഞ്ഞു. 'എന്തേ?'


''അല്ലാ.....ബയോടെക്‌നോളജി കഴിഞ്ഞതും മാതൃഭൂമിയില്‍ ജോലി ചെയ്യുന്നതുമെല്ലാം അച്ചന്‍ കൃത്യമായി ഓര്‍ക്കുന്നുണ്ടേ..'' 



ങ്‌ഹേ!!.......എല്ലാവരും ഒരുമിച്ച് അങ്ങനെയൊരു ശബ്ദം പുറപ്പെടുവിച്ചു. അസ്വാഭാവികമായ നിശബ്ദത ശീലിച്ച ആശ്രമത്തിനകത്ത് അതൊരു ഇടിമുഴക്കമുണ്ടാക്കി. ഞാനും ഞെട്ടി. 


മത്തായീടാടു പെറ്റു, എന്റെ തമ്പുരാന്റെ അമ്മേ ഈ രണ്ടു വാക്കുകളല്ലാതെ മറ്റൊന്നും ഞങ്ങള്‍ കേട്ടില്ലല്ലോ.


ഞാന്‍ തരിച്ചിരുന്നു....ഞാന്‍ കേട്ടത് മുഴുവന്‍ നല്ല സ്ഫുടമായ വ്യക്തതയുള്ള വാക്കുകളായിരുന്നു. 


അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങള്‍ ഹൃദയം കൊണ്ട് സംസാരിക്കുകയായിരുന്നുവെന്നോ!!!!


Related Posts Plugin for WordPress, Blogger...