Thursday, April 4, 2024

തെളിവ് സഹിതം

കൊറോണ അതിന്റെ മൂര്‍ദ്ധന്യാവസ്ഥ കുറച്ചു നില്‍ക്കുന്ന സമയം. കൂടെ താമസിച്ചിരുന്ന കുട്ടിക്ക് കൊറോണ വന്നതോടെ ക്വാറന്റൈന്‍ പുലര്‍ത്തേണ്ടി വരികയും ശേഷം തോണ്ടിയെടുത്ത് പരിശോധിച്ച് കൊറോണയ്ക്ക് പോലും എന്നെ വേണ്ടായെന്ന് സ്വയം തിരിച്ചറിയുകയും മറ്റുള്ളവരെ അറിയിക്കുകയും ചെയ്ത് പുറത്തിറങ്ങാന്‍ പ്രാപ്തയായ ദിവസങ്ങള്‍. കെ എഫ് ആര്‍ ഐ യിലെ ജോലി രണ്ടാമതും രാജിവച്ച് സുഖമായി വീട്ടിലിരുപ്പിന്റെ ദിവസങ്ങള്‍.  ലോകം മുഴുവന്‍ അനിശ്ചിതത്വത്തില്‍ വെറളി പിടിച്ച് നടക്കുമ്പോള്‍ രാജി വച്ചു എന്ന അഹങ്കാരത്തിനു പുറമേ ആ കാലങ്ങളില്‍ ഏറ്റവുമധികം സമാധാനം അനുഭവിച്ചിരുന്നു എന്നും പറഞ്ഞു നടക്കുന്ന സമയം. 


അപ്രതീക്ഷിതമായി ഒരു ദിവസം രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ എന്നത്തേയും പോലെ സന്തോഷിക്കാനാവുന്നില്ല. രാവിലെ സാധാരണ പ്രകാശം പരത്തുന്ന പെണ്‍കുട്ടിയും സമയം കഴിയുന്തോറും മൂകസന്ധ്യയുമാകുന്ന എന്റെ പതിവ് ബോര്‍ഡര്‍ലൈന്‍ ഒരു മുന്നറിയിപ്പും കൂടാതെ കൊറോണ വൈറസ് പോലെ ശരീരമാസകലം പിടി മുറുക്കിയതു പോലെ തോന്നി. എങ്ങോട്ടു നോക്കിയാലും ആരെ വിളിച്ചാലും അനിശ്ചിതത്വത്തിന്റെയും പരാതീനതകളുടെയും കഥകളല്ലാതെ മറ്റൊന്നും കേള്‍ക്കാനില്ല താനും. 


മനസ്സിനെ എല്ലാക്കാലത്തും അലട്ടിയിരുന്ന ചോദ്യം വളരെ ശക്തമായി മനസ്സില്‍ അലയടിക്കാന്‍ തുടങ്ങി. 'ഇങ്ങനെ കഷ്ടപ്പെട്ട് ജീവിക്കുന്നതെന്തിനാ?' പലപ്പോഴും ഞാനീ ചോദ്യം ചോദിക്കുമ്പോള്‍ എല്ലാവരും അസ്വസ്ഥതയോടെ എന്നെ നോക്കും. കാരണം പര്‍പ്പസ് ഇല്ലാതെ തോന്നുക എന്നത് വിഷാദ രോഗത്തിന്റെ ലക്ഷണമാണെന്നൊക്കെ സംശയിച്ച് കളയും. പക്ഷേ പൂര്‍ണ മാനസീകാരോഗ്യത്തോടെ ഇരിക്കുന്ന നേരത്തും വളരെ തിരക്കേറിയ ജീവിതത്തിലായിരിക്കുമ്പോഴും ഈ ചോദ്യം ഞാന്‍ ചോദിക്കാറുണ്ട്. ഞാനാലോചിക്കുമ്പോഴൊന്നും ഇത്ര കഷ്ടപ്പെട്ട് ജീവിക്കാന്‍ മാത്രം ശ്രേഷ്ഠത ഞാനീ ഭൂമിയില്‍ കാണുന്നില്ല. 


ബോധമുള്ള ഭ്രാന്തും അസുഖമായുള്ള ഭ്രാന്തും കൂടി തലയ്ക്കകത്തു പിരിയന്‍ കയറുണ്ടാക്കുന്നതുപോലെ പിരിഞ്ഞ് പിരിഞ്ഞ് സമ്മര്‍ദ്ദം കൂടി ഇപ്പം പൊട്ടുമെന്ന അവസ്ഥയായപ്പോള്‍ ഞാന്‍ ഒരു ആവശ്യം മുന്നോട്ട് വച്ചു. എനിക്ക് തെളിവ് വേണം. ഞാനീ ഭൂമിയില്‍ ജീവിക്കുന്നതിന് എന്തെങ്കിലും കാരണമുണ്ടെന്ന് തെളിയിക്കണം. ഇത് പതിവുള്ളതാണ്. ഈ ചോദ്യം ചോദിക്കുന്നത് കൃത്യമായ ആശയവിനിമയം നടത്തി ഞാനുമായി ഒരു പ്രത്യേക സൗഹൃദത്തില്‍ പോകുന്ന പ്രകൃതിയോടാണ്. എന്നെ അടുത്തറിയാവുന്ന എല്ലാവര്‍ക്കും മനസിലാകുന്നതാണ് ഞാനും പ്രകൃതിയുമായുള്ള ഈ സംജ്ഞകള്‍. ഇത്തരത്തിലുള്ള നിരവധി യുക്തിക്കു നിരക്കാത്ത ഭ്രാന്തന്‍ വിശ്വാസങ്ങളില്‍ അഭിരമിക്കാറുള്ള ഞാന്‍ ഉറച്ച ബോധ്യത്തിലാണ് ആ ചോദ്യം മുന്നോട്ട് വച്ചത്. 


കുറച്ചു നേരം തെളിവിനായി കാത്തിരുന്നെങ്കിലും പിന്നീട് വെറുതേയിരുന്ന് മടുത്തപ്പോള്‍ കിടന്നുറങ്ങി. ഫോണ്‍ ബെല്ലടിക്കുന്നതു കേട്ടാണ് ഉണര്‍ന്നത്. പരിചയമില്ലാത്ത നമ്പറാണ്. അതു കൊണ്ടു തന്നെ വേഗമെടുത്തു. അപ്പുറത്തുള്ളത് പ്രതീക്ഷിച്ചതു പോലെ പരിചയമില്ലാത്ത ശബ്ദമാണ്. ലെസ്‌ലി ആണോ?

പേര് വളരെ കൃത്യമായി പറഞ്ഞതു കൊണ്ട് പെട്ടന്നു തന്നെ സമ്മതിച്ചു കൊടുത്തു. 


പിന്നീട് അയാളെന്നോട് സംസാരിച്ചത് മനസ്സിലാക്കിയെടുക്കാന്‍ കുറേ നേരമെടുത്തു. അതിന്റെ സംക്ഷിപ്തം ഇങ്ങനെയായിരുന്നു: തേക്കിന്‍കാട് മൈതാനത്തു നിന്നാണ് ഞാന്‍ വിളിക്കുന്നത്. എനിക്കൊപ്പം സംസാരിക്കാന്‍ സാധിക്കാത്ത ഒരാളുണ്ട്. അയാളാണ് ഈ നമ്പറില്‍ വിളിക്കാന്‍ പറഞ്ഞത്. അയാള്‍ കുറേ ദിവസമായി ഭക്ഷണം കഴിച്ചിട്ട് എന്നു തോന്നുന്നു. എന്തെങ്കിലും സഹായം വേണോ എന്ന് ചോദിച്ചപ്പോള്‍ ഈ നമ്പറില്‍ വിളിച്ച് അയാള്‍ക്ക് കാണണം എന്നു പറഞ്ഞാല്‍ മതി എന്നാണ് പറഞ്ഞത്. നിങ്ങളെ കണ്ടാല്‍ അയാളുടെ പ്രശ്‌നമെല്ലാം തീരുമെന്ന് പറയുന്നു'. എനിക്ക് പക്ഷേ അയാള്‍ പറയുന്നതിന്റെ ഉള്ളടക്കം പിടി കിട്ടിയെങ്കിലും അയാളാരാണെന്ന് ഒരു സൂചനയും കിട്ടിയില്ല. ഞാന്‍ റൗണ്ടിലേക്ക് ഉടനെ ചെല്ലാമെന്നും കൃത്യമായി രാഗം തിയ്യറ്ററിന്റെ മുന്നില്‍ വണ്ടി നിര്‍ത്താം അയാളോട് അങ്ങോട്ട് വന്നു നില്‍ക്കാനും പറഞ്ഞ് ഫോണ്‍ വച്ചു. ഫോണ്‍ വിളിച്ചയാള്‍ അധികനേരം അവിടെ കാണില്ലെന്നും അയാളോട് കാര്യങ്ങളെല്ലാം പറഞ്ഞേക്കാം എന്നും പറഞ്ഞിരുന്നു. 


ഞാന്‍ വേഗം വണ്ടിയുമെടുത്ത് പറഞ്ഞ സ്ഥലത്തേക്ക് ചെന്നു. വണ്ടി നിര്‍ത്തി രണ്ടു മിനിട്ടിനുള്ളില്‍ അങ്ങോട്ടേക്ക് ഒരാള്‍ വന്നു. കൈയ്യിലൊരു പ്‌ളാസ്റ്റിക് സഞ്ചിയും പിടിച്ച് ചിരിച്ചു കൊണ്ടാണയാള്‍ വന്നത്. എന്നെ കണ്ട് ആംഗ്യഭാഷയില്‍ ആദ്യം ചോദിച്ചത് 'എന്നെ ഓര്‍മ്മയുണ്ടോ?' എന്നാണ്. 


എനിക്കോര്‍മ്മയുണ്ട്. ഞാന്‍ മാതൃഭൂമിയില്‍ ജോലി ചെയ്തിരുന്ന കാലത്ത് ഡബിള്‍ എക്‌സ് ഹോട്ടലില്‍ രാത്രി സ്ഥിരമായി ചായ കുടിക്കാന്‍ വന്നിരുന്ന ആളാണ്. അന്ന് കണ്ടപ്പോള്‍ ഇനിയെന്തെങ്കിലും ആവശ്യം വന്നാല്‍ വിളിക്കാല്ലോ എന്നും പറഞ്ഞ് നമ്പര്‍ വാങ്ങിയതാണ്. ഇതെല്ലാം വിശദീകരിച്ചു കൊണ്ട് ഫോണ്‍ നമ്പര്‍ കുറിച്ചു വച്ച കുഞ്ഞു നോട്ട് ബുക്ക് എനിക്ക് കാണിച്ചു തന്നു.  അതില്‍ എന്റെ കൈപ്പടയിലുള്ള പേരും ഫോണ്‍ നമ്പറുമുണ്ട്. 


ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചപ്പോള്‍ രണ്ടു ദിവസമായി എന്നു പറഞ്ഞു. ഹോട്ടലുകളൊന്നും പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. അതു കൊണ്ട് വീട്ടില്‍ കൊണ്ടു പോകാം. അതു വേണ്ടായെന്ന് പറഞ്ഞു. എന്നാല്‍ പിന്നെ കുറച്ചുപൈസ തരട്ടെ എന്നും ചോദിച്ച് അഞ്ഞൂറ് രൂപാ നീട്ടി. അതും അയാള്‍ നിരസിച്ചു. അപ്പോള്‍ പിന്നെ എന്തിനാണ് എന്നെ അന്വേഷിച്ചത് എന്നു ചോദിച്ചപ്പോള്‍ ജോലി ചെയ്തു വന്നിരുന്ന ക്വാറി പണി നിര്‍ത്തി വച്ചിരിക്കുകയാണ്. എന്തെങ്കിലും ജോലി ഉണ്ടെങ്കില്‍ അറിയിക്കണം എന്നു പറഞ്ഞു. ഞാന്‍ ഉറപ്പായും ജോലി അന്വേഷിക്കാം എന്നു ആശ്വസിപ്പിച്ചു. എത്ര നിര്‍ബന്ധിച്ചിട്ടും പൈസ വാങ്ങാന്‍ അയാള്‍ കൂട്ടാക്കിയില്ല. സ്വന്തം നാടായ സേലത്തേക്ക് പൊയ്ക്കൂടായിരുന്നോ എന്നു ചോദിച്ചപ്പോള്‍ കൊറോണ മാറിയാലല്ലേ ഇനി പോകാന്‍ പറ്റൂ എന്ന നിസ്സഹായത പറഞ്ഞു. താമസിക്കുന്ന സ്ഥലവും ചില സംഘടനകള്‍ തരുന്ന സൗജന്യ ഭക്ഷണത്തേക്കുറിച്ചും അയാള്‍ പറഞ്ഞു. 


ഇടയ്ക്ക് വിളിക്കാമെന്നും പറഞ്ഞ് പിരിയുമ്പോള്‍ അയാളുടെ മനസ്സ് നിറഞ്ഞ ചിരിയും കണ്ണുകളും ഹൃദയത്തില്‍ പതിഞ്ഞു. തിരിച്ചു വരുന്ന വഴി ഞാനാലോചിച്ചു. ആറോ ഏഴോ വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്ട എന്നെ ഇന്നയാള്‍ക്ക് വിളിക്കാന്‍ തോന്നിയത് എന്തു കൊണ്ടാവും?. ഈ കാലയളവിനിടയില്‍ ജീവിതത്തിലൊരിക്കലും കഷ്ടപ്പാടുണ്ടാവാതിരിക്കില്ല. ഇത്ര കാലത്തിനിടയില്‍ മറ്റൊരാളെയും പരിചയപ്പെടാതിരിക്കാനും തരമില്ല. എന്നിട്ടും ഒരു പത്തു രൂപ പോലും വാങ്ങാതെ, കാര്യമായ ഒരു സഹായവും ചോദിക്കാതെ അയാള്‍ എന്നെ വിളിക്കുകയും കാണുകയും ഓര്‍മ്മിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഇത്ര വര്‍ഷങ്ങള്‍ക്കപ്പുറവും ഞാനയാളെ തിരിച്ചറിയുമെന്നയാള്‍ വിശ്വസിക്കുകയും എന്നെ കണ്ടാല്‍ അയാളുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടുമെന്ന് മറ്റൊരാളോട് തറപ്പിച്ച് പറയുകയും ചെയ്തത് എങ്ങനെയാണ്?


ഒരുപക്ഷേ സ്‌നേഹത്തോടെ സംസാരിക്കാന്‍ ഒരാളെ അന്വേഷിച്ചതാകുമോ? പിന്നീടെനിക്ക് തോന്നി ഇന്ന് അയാളേക്കാള്‍ എനിക്കായിരുന്നല്ലോ അങ്ങനെയൊരാളുടെ ആവശ്യം. ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് എനിക്ക് വേണ്ടത്. ഞാന്‍ ജീവിച്ചിരിക്കുന്നതു കൊണ്ട് ഒരു പുല്‍ക്കൊടിക്കെങ്കിലും എന്തെങ്കിലും ഉപകാരമുണ്ടോ എന്നായിരുന്നു എനിക്കറിയേണ്ടത്!! ഒരാളുടെ വിശ്വാസമാകാന്‍, ഒരാളുടെ സാന്ത്വനമാകാന്‍, പ്രതീക്ഷയാകാന്‍ എനിക്കു കഴിയുമെന്നല്ലേ തെളിവ് ലഭിച്ചിരിക്കുന്നത്. ഞാന്‍ ആ മനുഷ്യനോട് കടപ്പെട്ടിരിക്കുന്നു. ഇന്നെന്നെ വിളിച്ചതിന്. കണ്ടതിന്. സഹായം ചോദിച്ചതിന് എല്ലാം. 


Monday, April 1, 2024

ഒരു രൂപാ തുട്ട് അഥവാ പൊക്കിഷം



ഇന്നും രാവിലെ ഞാനാ തുട്ടു നാണയങ്ങള്‍ ജനല്‍ പടിയിന്‍മേല്‍ കണ്ടു. സ്വര്‍ണ്ണ നിറമുള്ള ഒരു അഞ്ചു രൂപാ തുട്ടും കരിമ്പനടിച്ച വെള്ളിനിറമുള്ള ഒരു രൂപാ തുട്ടും. എത്ര ദിവസമായി ഞാനീ തുട്ടുകളിങ്ങനെ ഉപേക്ഷിക്കപ്പെട്ടതു പോലെ കാണുന്നു. കാലിയായ സോപ്പു ലായനിക്കുപ്പികള്‍ നിരത്തിവച്ചിരിക്കുന്നതിന്റെ ഇടയില്‍ മാറാലയും പൊടിയും വെള്ളത്തില്‍ കുഴഞ്ഞ് പ്രത്യേക നിറത്തില്‍ സിമന്റില്‍ പറ്റിപ്പിടിച്ചു കിടക്കുന്ന ചെളിയുടെ മുകളില്‍ അവരീ കിടപ്പ് തുടങ്ങിയിട്ട് ഒരു വര്‍ഷത്തിന്നടുത്തായിട്ടുണ്ടാകും. ഏതോ ഒരു പാന്റ്‌സിന്റെ പോക്കറ്റിനുള്ളില്‍ നോട്ട് കൊടുത്ത് ബാക്കി കിട്ടിയ തുട്ടുകളായിരുന്നു. തുണി അലക്കാനായി പോക്കറ്റ് കാലിയാക്കുമ്പോള്‍ കൈയ്യെത്തും ദൂരത്തുണ്ടായിരുന്നത് ഈ ജനലരികാണ്. അലക്കാനുള്ളതെല്ലാമിട്ട് വാഷിംഗ് മെഷീനും ഓണ്‍ ആക്കിയതിനു ശേഷം ഞാനവയെ നോക്കി. എത്രയോ വട്ടം ഈ തുട്ടുകളെടുത്ത് ഭദ്രമായി അലമാരയ്ക്കുള്ളില്‍ കൊണ്ടുവയ്ക്കണമെന്ന് വിചാരിച്ചതാണ്. പക്ഷേ, അത്ര പരിഗണിക്കാന്‍ മാത്രം അവയ്ക്ക് മൂല്യമുണ്ടെന്ന് തോന്നിയില്ലായിരിക്കാം അല്ലെങ്കില്‍ അവഗണിച്ചാലും എന്റെ സാമ്പത്തിക നിലയ്ക്ക് ഒരു കോട്ടവും തട്ടില്ല എന്ന ധാരണയാവാം അവയെ നിര്‍ദ്ദാഷണ്യം അവിടെ തന്നെ കിടത്തിയത്. 


പണം ലക്ഷ്മിയാണ്, ഐശ്വര്യമാണ് എന്നൊക്കെയുള്ള പഴയ ചൊല്ലുകളും മറ്റും തലയിലൂടെ കടന്നു പോയി. ഇന്ന് അവയെ കടന്ന് പോകാന്‍ കഴിയുന്നില്ല. ഞാന്‍ ചെന്ന് അഞ്ചു രൂപാ തുട്ട് നഖം കൊണ്ട് ഇളക്കിയെടുത്തു. ഒറ്റ രൂപാ തുട്ടിന്റെ മുകളില്‍ പല്ലിക്കാട്ടം വീണ് കിടപ്പുണ്ട്. പതിയെ അതിനെയും ഇളക്കിയെടുത്ത് കഴുകി വൃത്തിയാക്കിയെടുത്തു. ഒറ്റ രൂപാ നാണയം ചിരിച്ചു കാണിച്ചതു പോലെ തിളങ്ങുന്നു. അതെനിക്കും സന്തോഷത്തിന്റെ ഒരു നുള്ള് സമ്മാനിച്ചു. 


ഒരു രൂപാ നാണയം.


സ്‌കൂള്‍ ജീവിതകാലത്ത് ഏറ്റവും മൂല്യമുണ്ടായിരുന്നത് ഈ ഒറ്റ രൂപാ തുട്ടിനായിരുന്നുവല്ലോ. പെട്ടന്ന് നൂണിയെയും ഇന്ദിരയെയും ഓര്‍മ വന്നു. ആ ഓര്‍മയില്‍ ചെറുപുഞ്ചിരി മുഖത്തുണ്ടായത് സന്തോഷത്തിന്റെ നുള്ള് വെടിമരുന്നെന്ന പോലെ നിര്‍ത്താതെ ഓര്‍മ്മച്ചെപ്പുകള്‍ പൊട്ടിക്കാന്‍ തുടങ്ങി. അവസാന പീരിയഡിന്റെ മുന്നിലുള്ള ഇന്ററവെല്ലിന് ഞങ്ങള്‍ തീരുമാനിക്കും. ഇന്ന് ഓട്ടോയ്ക്ക് പോകണോ നടക്കണോ?  ഇന്നും നമുക്ക് നടന്നു പോയാലോ? രണ്ടര കിലോമീറ്റര്‍ നടന്നു പോകുന്നത് ഞങ്ങള്‍ക്ക് നിസ്സാരമാണ്. പക്ഷേ വീട്ടില്‍ അവതരിപ്പിക്കപ്പെടുന്നത് അങ്ങനേയേ ആയിരുന്നില്ല. 'രാവിലെ മുതല്‍ നാല് മണി വരെ ക്ലാസ്സിലിരുന്ന് മടുത്ത്, വിശപ്പ് സഹിക്കാന്‍ കഴിയാതെ, എങ്ങനെയെങ്കിലും വീട്ടിലെത്തിയാല്‍ മതിയെന്ന തോന്നലില്‍ സ്‌കൂളിറങ്ങുമ്പോള്‍ പിന്നെ നടക്കാന്‍ വല്യ പാടാണെന്നേ..' കൂടെ ലേശം അതിശയോക്തിയോടെ വാലറ്റം പോലെ ഞങ്ങള്‍ പറയും 'എല്ലാവരും ഓട്ടോയ്ക്കാന്നേ പോകുന്നേ' അങ്ങനെ കിട്ടുന്ന ഒരു രൂപയാണ് ഞങ്ങളുടെ നിധി. ആ നിധി ഞങ്ങളുടെ ഇഷ്ടാനുസരണം ഉപയോഗിക്കണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പദ്ധതിയനുസരിച്ച് ചെയ്യേണ്ടതുണ്ട്. നാല് മണി വിടുമ്പോള്‍ ദേശീയഗാനം പാടാന്‍ തുടങ്ങുമ്പോഴേയ്ക്കും പുസ്തകങ്ങളൊക്കെ അടുക്കിയെടുത്ത് വയ്ക്കണം. ക്ലാസിന്റെ വശങ്ങളില്‍ വച്ചിരിക്കുന്ന ചോറ്റുപാത്രം എടുത്തു വയ്ക്കാന്‍ മറക്കരുത്. ഇനി അഥവാ ഇതൊന്നും ചെയ്യാന്‍ അവസാന പീരിയഡില്‍ സമയം കിട്ടിയില്ലെങ്കില്‍ ജനഗണമന യ്ക്കിടെ ടീച്ചറ് കാണാതെ ഇതെല്ലാം ചെയ്യണം. കാരണം ജനഗണമന യുടെ ഓരോ വരിയിലും നമ്മള്‍ ഓരോ അടി മുന്നോട്ടെടുത്തു വയ്‌ക്കേണ്ടതാണ്. അവസാനത്തെ ജയ ജയ ഹേ പാടുമ്പോള്‍ ഒരു കാല്‍ മുന്നിലായി ഓങ്ങി നില്‍ക്കണം. കൂട്ട ബെല്ലിന്റെ ആദ്യത്തെ മണിശബ്ദത്തില്‍ മനസ്സില്‍ കാണേണ്ടത് ഒളിംപിക്‌സിലെ വെടിയൊച്ചയാണ്. ആ ഓട്ടത്തില്‍ മൂന്ന് ഡിവിഷനിലായി ചിതറിക്കിടക്കുന്ന ഞങ്ങള്‍ റിലേ മത്സരത്തിലെ ടീമെന്ന പോലെ ഒരേ ട്രാക്കിലെത്തും. പുളിക്കക്കാരുടെ പറമ്പിലെ കുറുക്കു വഴിയിലൂടെ ചാടിയോടി ഇറങ്ങുന്നതിനിടയില്‍ ഇന്ദിയുടേയും നൂണിയുടേയും പപ്പയുടെ വര്‍ക്ക് ഷോപ്പിന്റെ അടുത്തൂടെയുള്ള കയ്യാല സ്റ്റെപ്പുകള്‍ ഇറങ്ങി ഞങ്ങള്‍ പുറഞ്ഞാണിലേക്ക് വച്ചു പിടിക്കും. ഞങ്ങളുടെ സ്വതവേയുള്ള ശീലം വച്ച് അറിയാതെയെങ്ങാനും നടപ്പ് പയ്യെ ആയിപ്പോയാല്‍ ഇന്ദി ഓര്‍മിപ്പിക്കും. 'വേം വാ..അവരെത്തുമ്പോഴേയ്ക്കും എത്തണ്ടേ.' ഓട്ടോയില്‍ കയറി പോകുന്ന 'അവരെ'ത്തുമ്പോഴേയ്ക്കും പുറഞ്ഞാണിലെത്തിയില്ലെങ്കില്‍ ഞങ്ങള്‍ നടന്നാണ് വന്നതെന്ന് വീട്ടിലറിയും. അപ്പോള്‍ ആ ഒരു രൂപ എന്തിനാണ് ഉപയോഗിച്ചതെന്ന് ചോദ്യം വരും. അതൊഴിവാക്കാനാണ് ഈ ഓട്ടം. പുറഞ്ഞാണെത്തി മീമി ചേട്ടന്റെ കടയില്‍ നിന്നും കൂട് ഐസു വാങ്ങണം. അമ്പതു പൈസയുടെ ആ കൂട് ഐസിനും ബാക്കിയുള്ള അമ്പതിന് അഞ്ച് ഗ്യാസ് മുട്ടായിയും വാങ്ങി ഞങ്ങള്‍ ആടിപ്പാടി നടക്കും. ചില ദിവസം ഇന്ദിയും നൂണിയും ഓട്ടോയ്ക്ക് പോകാന്‍ പൈസ കൊണ്ടു വരില്ല. അന്ന് ഞങ്ങള്‍ ഒരു രൂപയ്ക്ക് ഒരു കൂട് ഐസും അഞ്ചു ഗ്യാസ് മുട്ടായിയും തന്നെ വാങ്ങും. കൂട് ഐസിലെ കട്ട ഐസ് വെള്ളമാകുന്നതുവരെ കാത്തിരുന്ന് ഞങ്ങള്‍ മൂന്ന് പേരും കൂടി കുടിക്കും. ഗ്യാസ് മുട്ടായി തിന്ന് വഴിയിലെ ഏതെങ്കിലും കിണറ്റീന്ന് വെള്ളം കുടിക്കുമ്പോള്‍ അനുഭവിക്കുന്ന അനിര്‍വചനീയമായ തണുത്ത അനുഭവത്തില്‍ ലയിച്ച് ഞങ്ങള്‍ നടക്കും. ഗ്യാസ് മുട്ടായി തിന്നിട്ട് വെള്ളം കുടിക്കുമ്പോള്‍ കിട്ടുന്ന ആ തണുപ്പ് പിന്നെ ജീവിതത്തില്‍ ഒരിക്കല്‍ പോലും കിട്ടിയിട്ടില്ല. ഗ്യാസ് മുട്ടായിയുടെ ആധുനിക രൂപമായ പോളോ പക്ഷേ ഞങ്ങള്‍ക്കിഷ്ടമല്ല. ചെമ്പേരിയില്‍ നിന്നും പുറഞ്ഞാണിലേക്കുള്ള രണ്ടര കിലോമീറ്റര്‍ നടക്കാന്‍ ഞങ്ങള്‍ക്ക് ഇരുപത് മിനിട്ടും പുറഞ്ഞാണില്‍ നിന്നുള്ള വീട്ടിലേക്കുള്ള അര കിലോമീറ്ററിന് ഒരു മണിക്കൂറും ഞങ്ങള്‍ ചിലവിടുമായിരുന്നു. 


ഓര്‍മ്മകള്‍ക്കിടെ ഞാന്‍ ചേട്ടനോട് ചോദിച്ചു പണ്ടത്തെ ഒരു രൂപ ഒരു ഒന്നൊന്നര രൂപയായിരുന്നുവല്ലേ? 


കുഞ്ഞാച്ചനോട് സംസാരിക്കുന്നതിനിടെ ലിജോ സ്‌റ്റോഴ്‌സില്‍ നിന്നും പത്തു പൈസ കൊടുത്ത് മഷി നിറച്ച് കൊണ്ടുപോകുന്നതും അഞ്ചു പൈസയുടെ സ്‌ളേറ്റ് പെന്‍സില്‍ ഒടിച്ചൊടിച്ച് പങ്കുവയ്ക്കുന്നതുമെല്ലാം വീണ്ടുമോര്‍ത്തെടുത്തു. അന്നത്തെ ഒരു രൂപയ്ക്കുള്ളത്ര മൂല്യം തോന്നിയ ഏതെങ്കിലും നാണയമോ പണമോ പിന്നെ ഞാനനുഭവിച്ചിട്ടുണ്ടോ എന്നതും സംശയമാണ്. 


ഞങ്ങളുടെ പൊക്കിഷമായിരുന്നു ഒരു രൂപ!


Wednesday, March 20, 2024

കുമ്പിടി

 


കഴിഞ്ഞ ദിവസം ഞാനൊരു കുമ്പിടിയെ കണ്ടു. എം.ജി റോഡിലുള്ള സെന്റര്‍ സ്‌ക്വയര്‍ മാളിലെ ഫുഡ് കോര്‍ട്ടിലിരിക്കുമ്പോഴാണത്. അവിടെ പോയിരുന്ന് എഴുതുന്നത് ഇപ്പോള്‍ സ്ഥിരമാക്കിയിട്ടുണ്ട് ഞാന്‍. കൊച്ചീലേക്ക് മാറിയതിനു ശേഷം ഞാന്‍ ഏറ്റവും ബുദ്ധിമുട്ടിയത് ഒരിടം കിട്ടാതെയാണ്. നോര്‍ത്ത്, സൗത്ത്, തൃപ്പൂണിത്തുറ റെയില്‍വേ സ്‌റ്റേഷനുകള്‍, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി സ്ഥലത്തുള്ള കഫേകള്‍, ഗ്രൗണ്ടുകള്‍ പാര്‍ക്കുകള്‍ അങ്ങനെ മൂടമര്‍ത്തിയിരുന്ന് എഴുതാനുള്ള മൂഡ് വരുന്ന ഇടം കിട്ടാത്തതായിരുന്നു എന്റെ പ്രശ്‌നം. ഒട്ടുമുക്കാല്‍ വരുന്ന മഹാന്‍മാരും ശാന്ത സുന്ദര ഭൂമികകള്‍ തേടി പോകുമ്പോള്‍ ഞാന്‍ നടക്കുന്നത് ഒച്ചയും ബഹളവും തിരക്കും നിറഞ്ഞ ഇടനാഴികകളോ ചായക്കടകളോ ആണ്. ഞാനും ഒരു നാള്‍ ബല്യ എഴുത്തുകാരിയായിക്കഴിയുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രശസ്തമാകാന്‍ പോകുന്നത് തൃശ്ശൂരിലെ റെയില്‍വേ സ്‌റ്റേഷനും, മുന്‍പുണ്ടായിരുന്ന ഡബിളെക്‌സ് ഹോട്ടലുമാണ്. ഈ രണ്ടു സ്ഥലങ്ങളിലുമിരുന്നാണ് ഏറ്റവുമധികം എഴുതിയിട്ടുള്ളത്. ചുറ്റും ബഹളമയമാകുമ്പോള്‍ ഏകാഗ്രമാകുന്ന ഒരു തലതിരിഞ്ഞ തലയാണ് എന്റേത്. 


അങ്ങനെ ഫുഡ് കോര്‍ട്ടിലെ വലിയ ടി വിയുടെ കീഴെ ആരും ശ്രദ്ധിക്കാത്ത ഒരിടത്തിരുന്ന് എഴുതി നോക്കി. ആഹാ...ആഹാഹാ.....അനര്‍ഗനിര്‍ഗളമൊഴുകുന്ന ഭാവനകള്‍ കണ്ട് ഞാന്‍ കോരിത്തരിച്ചു. അതങ്ങ് ശീലമാക്കി. വലിയ ടി വിയില്‍ നിന്നുള്ള ശബ്ദവും ചുറ്റും വന്നിരുന്ന് ഭക്ഷണം കഴിക്കുന്നവരുടെ സംസാരങ്ങളും ബിസിനസ് മീറ്റിംഗുകളും ചേര്‍ന്ന് എനിക്ക് വേണ്ടത്ര chaos  ഉണ്ടാക്കി തന്നു. ടി. വിയിലേയ്ക്ക് നോക്കുമെന്നല്ലാതെ എന്നെ ശ്രദ്ധിക്കില്ല എന്നതും സന്തോഷിപ്പിച്ചു. അങ്ങനെ സുഖസുന്ദരമായി എഴുതിക്കൊണ്ടിരുന്ന ഒരു ദിവസം.

എഴുത്തിനിടയിലെ ചിന്തകള്‍ക്കിടയില്‍ തല പൊക്കിയതാണ്. ഒരാള്‍ എന്നെ നോക്കി ചിരിക്കുന്നു. എന്നെത്തന്നെയാണോ എന്ന സംശയത്തില്‍ ഞാന്‍ ചുറ്റും നോക്കി. തല ചെരിച്ച് ടി വി യിലേക്കും. ഇനി വല്ല തമാശയും അതില്‍ കണ്ടിട്ടാകുമോ എന്നറിയണമല്ലോ. എന്റെ സംശയം തീര്‍ക്കാനായി അവരെന്റെ അടുത്തു വന്നിരുന്നു. 


എഴുതുവാണോ?


ഞാന്‍ ചിരിച്ചതേയുള്ളൂ. അങ്ങനെ എഴുതുകയാണ് എന്ന് പറയാനുള്ള മാഹാത്മ്യം എനിക്കായിട്ടില്ലായെന്നാണ് എന്റെ ഒരു വിലയിരുത്തല്‍.


എന്റെ മനസ്സിലൊരു കഥയുണ്ട്. ഞാന്‍ പറഞ്ഞു തന്നാല്‍ എഴുതാമോ?


വീണ്ടും ഞാന്‍ ചിരിച്ചതേയുള്ളൂ. അങ്ങനെ അവരുടെ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ മാത്രം കെല്പുള്ള ആളാണെന്നതില്‍ എനിക്ക് സംശയമുണ്ടേ. 


പിന്നെ ചോദ്യങ്ങളൊന്നുമല്ല. കഥകളാണ്. മുന്നേ പറഞ്ഞ മനസ്സിലുള്ള കഥയല്ല. സ്വന്തം കഥകള്‍. അനാഥത്വം, ദുരന്തമായിരുന്ന കുട്ടിക്കാലം, പ്രണയ പരാജയം, വീണ്ടെടുത്ത ആത്മാഭിമാനം, സന്തോഷങ്ങള്‍, നേട്ടങ്ങള്‍, നേടിയെടുത്ത ആത്മവിശ്വാസം, വാശികള്‍, സ്വപ്‌നങ്ങള്‍.. അങ്ങനെ മൂന്ന് മണിക്കൂര്‍ കൊണ്ട് അവളെന്നോടൊരു സിനിമാക്കഥ പറഞ്ഞു തന്നതു പോലെ. പതിവു പോലെ ഇതിന്നിടയ്ക്ക്  ഞാന്‍ എന്റെ പതിവ് രീതിയിലുള്ള ഉപദേശം, നിര്‍ദ്ദേശം, വിമര്‍ശനം, പരിഹാരം, മുന്നറിയിപ്പ്, സ്‌നേഹം എന്നിവ വാരിക്കോരി കൊടുത്തു കൊണ്ടിരുന്നു. പിരിയുമ്പോള്‍ ഞങ്ങള്‍ സെല്‍ഫി എടുക്കുകയും ഫോണ്‍ നമ്പര്‍ കൈമാറുകയും കെട്ടിപ്പിടിച്ച് സ്‌നേഹചുംബനങ്ങള്‍ കൈമാറുകയും ചെയ്തു. 


തിരിച്ച് വീട്ടിലേക്കുള്ള യാത്രയില്‍ മനസ്സില്‍ മുഴുവന്‍ അവളായിരുന്നു. ഭംഗിയുള്ള നീളമുള്ള മുടിയുള്ള നല്ല വിടര്‍ന്ന കണ്ണുള്ള വെളുത്തു സുന്ദരിയായ ഞാന്‍ ആയിരുന്നു അവള്‍. എന്റെ ജീവിതത്തിന്റെ പ്രതിബിംബം പോലെ. ഞാന്‍ പറഞ്ഞതൊക്കെയും ആലോചിച്ചു. എല്ലാം എനിക്കു നല്‍കേണ്ട ഉപദേശങ്ങളാണ്. ഞാന്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങളാണ്. സ്വയം ചോദിക്കേണ്ട ചോദ്യങ്ങളാണ്. ശ്രദ്ധയോടെ പരിഹാരങ്ങള്‍ ചെയ്ത് മുന്നോട്ട് പോകേണ്ടത് ഞാനാണ്. ഞാന്‍ എന്നെ തന്നെ കൗണ്‍സില്‍ ചെയ്യുകയായിരുന്നു എന്ന് തോന്നി. എന്റെ മുന്നിലുണ്ടായിരുന്ന പെണ്‍കുട്ടി ശരിക്കും എന്റെ ഭാവനയായിരുന്നോ എന്ന് വരെ തോന്നി. 


ആ ദിവസം മുതല്‍ ഞാനവളെ വീണ്ടും കാണാന്‍ ശ്രമിക്കുകയാണ്. സന്ദേശങ്ങള്‍ക്കോ വിളികള്‍ക്കോ മറുപടിയില്ല. അന്നെടുത്ത സെല്‍ഫി പോലും അയച്ചു തന്നിട്ടില്ല. ഒടുക്കം ക്ഷമ കെട്ട് ഇന്ന് രാവിലെ ഞാനവള്‍ക്കൊരു സന്ദേശമയച്ചു.


ശെരിക്കും കുമ്പിടിയായിരുന്നോ??


Tuesday, March 19, 2024

 എന്റെ തമ്പുരാന്റെ അമ്മേ! 



ഭരണങ്ങാനത്തെ കപ്പൂച്ചിന്‍ ആശ്രമത്തിന്റെ ചെറിയ കുന്ന് നടന്നു കയറുമ്പോള്‍ എന്റെ പിന്നാലെ ഓടി വരുന്ന മേക്കരയച്ചനെയാണ് ഓര്‍മ വന്നത്. ഞാന്‍ രണ്ടാം ക്ലാസ്സിലോ മറ്റോ പഠിക്കുമ്പോഴാണ് ഓര്‍മ്മയിലെ ആദ്യത്തെ മേക്കരക്കൂട്ട് തുടങ്ങുന്നത്. ശരിക്കും അതിനും മുന്നേ പല തവണ മേക്കരയച്ചന്‍ വീട്ടില്‍ വന്നിട്ടുണ്ടെന്നും എന്റെ കൂടെ കുറേ കളിച്ചിട്ടുണ്ടെന്നും കൈ നിറയെ കളിപ്പാട്ടങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്നും അമ്മ പറഞ്ഞ് തന്നിട്ടുണ്ട്. പക്ഷേ കുഞ്ഞായ എനിക്ക് അതൊക്കെ എങ്ങനെ ഓര്‍മ്മയിലുണ്ടാവാനാണ്. അതുകൊണ്ട് രണ്ടില്‍ പഠിക്കുമ്പോഴാണ് ഞാന്‍ മേക്കരയച്ചനെ ആദ്യമായി കാണുന്നത്. 


മേക്കരയച്ചന്‍ വരുന്നതുമായി ബന്ധപ്പെട്ട് എല്ലാവരും ഓരോ പണികളിലായിരിക്കും. ഞാന്‍ പക്ഷേ ഇടയ്ക്കിടയ്ക്ക് കുത്തനെയുള്ള കല്‍ നടകളിറങ്ങി റോഡില്‍ ചെന്ന് വലത്തോട്ടും ഇടത്തോട്ടും നോക്കി ആരുമില്ലെന്നു കാണുമ്പോ തിരിച്ച് വീട്ടിലേക്ക് കയറി വരും. പിന്നെയും ഒരു പത്തു മിനിട്ട് കഴിയുമ്പോള്‍ മെയ്മാസ റാണി പൂവിന് ചുറ്റും പല നിറത്തിലുള്ള പൂക്കള്‍ അടുക്കി വച്ച് കൂട്ടിപ്പിടിച്ച പൂച്ചെണ്ടുമായി പോകും. വലത്തോട്ടും ഇടത്തോട്ടും നോക്കി ആരുമില്ലെന്ന് ഉറപ്പ് വരുമ്പോള്‍ വീട്ടിലേക്ക് വരും. പൂച്ചെണ്ടിലെ പിടി വിട്ടാല്‍ ഇനിയും അങ്ങനെ ഭംഗിയില്‍ അടുക്കി വയ്ക്കാന്‍ പറ്റിയില്ലെങ്കിലോ എന്ന ആശങ്കയില്‍ അങ്ങനെ തന്നെ പിടിച്ചിരിക്കും. കൈക്കുള്ളില്‍ വിയര്‍പ്പ് തോന്നിയാല്‍ ഇടത്തേ കൈയ്യിലേക്ക് മാറ്റി പിടിക്കും എന്നല്ലാതെ നിലത്ത് വയ്ക്കില്ല.  ഇതുവരെ കാണാത്ത ഒരാളെ സ്വാഗതം ചെയ്യാന്‍ എനിക്കാകുന്ന എല്ലാ ആഡംബരവും ഞാന്‍ പരീക്ഷിച്ചു.  അപ്പന്‍ പറഞ്ഞതു വെച്ച് നോക്കിയാല്‍ ഈ ഭൂമിയില്‍ എന്നെ ഇത്രയധികം സ്‌നേഹിക്കുന്ന മറ്റാരുമില്ല.


സന്ധ്യയായപ്പോള്‍ ഒടുക്കം പോയ നോട്ടത്തില്‍ റോഡിന്റെ വളവ് തിരിഞ്ഞ് ഒരു കാപ്പിക്കുപ്പായം കണ്ടു. കയ്യിലിരുന്ന പൂവും കൊണ്ട് ഓടി. പക്ഷേ അടുത്തെത്തിയപ്പോള്‍ പടത്തിലൊക്കെ വരുന്ന ഡ്രാക്കുളയുടെ കുപ്പായവും വരിഞ്ഞ് കെട്ടിവച്ചിരിക്കുന്ന പോലെ കയറും കണ്ടതോടെ പേടിച്ചു. അലറിക്കരഞ്ഞ് അതേ വേഗതയില്‍ തിരിച്ചോടി എന്നു മാത്രമല്ല, നടകള്‍ ഓടിക്കയറുന്നതിനിടെ കാല് തട്ടി വീണ് കൈയ്യിലിരുന്ന പൂക്കളൊക്കെയും ഇരുട്ടില്‍ എവിടെയോ നഷ്ടപ്പെട്ട് ഒരു പരുവത്തിലിരിക്കുമ്പോഴാണ് മേക്കരയച്ചന്‍ വീട്ടിലേക്കു കയറി വരുന്നത്. മുഖം മുഴുവന്‍ കണ്ണീരും മൂക്കില്‍ നിന്നും മൂക്കളയും ഒലിപ്പിച്ച് നില്‍ക്കു എന്നെ നോക്കി മേക്കരയച്ചന്‍ ചിരിച്ചതിന് കയ്യും കണക്കുമില്ല. പേടിച്ച് വിരണ്ട് കണ്ണുമടച്ചിരുന്ന ഞാന്‍ കണ്ണു തുറന്നത് ലുങ്കിയും ബനിയനുമിട്ട്  വന്ന മേക്കരയച്ചനാണ് മുന്നിലെന്ന് അപ്പായി ഉറപ്പ് വരുത്തിയതിന് ശേഷം മാത്രമാണ്. എന്നെ സോപ്പിട്ട്് കൂട്ട്  കൂടിക്കാനായി ആ രാത്രി മുഴുവന്‍ മേക്കരയച്ചന്‍ കഷ്ടപ്പെട്ടു. അത്താഴം കഴിക്കാന്‍ വിളിക്കുക, വെള്ളം വേണോയെ്ന്ന് ചോദിക്കുക, തോര്‍ത്ത് വേണോയെന്ന് ചോദിക്കുക, രണ്ടു ദിവസം ഇവിടെ നിന്നിട്ട് പോയാല്‍ മതിയെന്ന് പറയുക തുടങ്ങി അപ്പായിയും അമ്മയും ചേര്‍ന്ന് ഞങ്ങള്‍ക്ക് സംസാരിക്കാനുള്ള വിഷയങ്ങള്‍ ഇട്ടു തരാനും മറന്നില്ല. പിറ്റേന്ന് രാവിലെ ഉറക്കമുണര്‍ന്ന് ആദ്യം പോയി നോക്കിയത് അച്ചന്‍ റൂമില്‍ തന്നെയില്ലേയെന്നാണ്. ആളെ കണ്ടില്ലെങ്കിലും ബാഗ് കണ്ടതോടെ സമാധാനമായി. അന്നത്തെ ദിവസം മുഴുവന്‍ ഞാന്‍ മേക്കരയച്ചന്റെ വാലായി നടന്നു. ഞങ്ങള്‍ കൂട്ടുകാരായി. പോകാന്‍ ദിവസം ഞാന്‍ ചങ്കു പൊട്ടി കരഞ്ഞു. അച്ചന്‍ പോകാതിരിക്കാന്‍  ഞാന്‍ അച്ചന്റെ പല്ലു തേയ്ക്കുന്ന ബ്രഷ് പാത്തു വച്ചു. കള്ളത്തരം കണ്ടു പിടിച്ചതോടെ ബ്രഷ് കൊടുക്കാതിരിക്കാനായി അതും പിടിച്ച് ഓടും. വീടിന്റെ പിന്നിലെ ചെറിയ കുന്ന് ഞാന്‍ അനായാസം ഓടി കയറും. മേക്കരയച്ചനും സംഘവും പിന്നാലെയും. പിന്നെ എന്റെ കുഞ്ഞാങ്ങളയാണ് എന്നെ പിടിച്ചു നിര്‍ത്തി ബ്രഷ് ബലമായി പിടിച്ചു വാങ്ങി മേക്കരയച്ചന് കൊടുക്കുന്നത്.


ഞാന്‍ വളരുന്ന മുറയ്്ക്ക് ഞങ്ങളുടെ സൗഹൃദവും വളര്‍ന്നു. എല്ലാ വര്‍ഷത്തെയും വേനലവധിക്ക് കാപ്പിക്കുപ്പായത്തില്‍ വരുന്ന ചങ്കിനേയും കാത്തിരിക്കുന്നത് പതിവായി. ഞാന്‍ പ്ലസ്ടു കഴിഞ്ഞതോടെ പിന്നെ എന്റെ കല്യാണത്തിലായി മുഴുശ്രദ്ധയും. അതു കഴിഞ്ഞ് കണ്ടപ്പോഴൊക്കെയും ഇവളെ നല്ലൊരാളെ കൊണ്ട് കെട്ടിക്കണ്ടേ നമുക്ക് എന്നും പറഞ്ഞ് ആരംഭിക്കും. തെക്കു ഭാഗത്ത് എവിടെയെങ്കിലും ഉള്ള ഒരു കുടുംബ പേരും പറഞ്ഞ്, അവര് നല്ല കൂട്ടക്കാരാ എന്നും പറയും. ഓരോ തവണയും ഞാന്‍ പഴുത്തു പാകമാകാന്‍ കാത്തിരിക്കുന്ന പോലെ കല്യാണ വിശേഷങ്ങള്‍ക്ക് പദ്ധതിയിടും. അപ്പായിയെ കൂടാതെ എന്നെ മുത്തേ എന്നു വിളിക്കുന്ന അപൂര്‍വ്വം ചിലരില്‍ ഒരാളാണ് മേക്കരയച്ചന്‍. എനിക്ക് അപ്പായിയെ കൂടാതെ അപ്പനെ പോലെ തോന്നിയ ഒരാളും


ആശ്രമത്തിന്റെ സ്വാഗതമുറിയില്‍ കുറച്ചു നേരം കാത്തിരിക്കേണ്ടി വന്നു. ഒരു മധ്യവയസ്‌കനായ അച്ചന്‍ വന്ന് മുറിയിലേക്ക് ചെന്നോളാന്‍ പറഞ്ഞു. അപ്പായി മുന്നിലും അമ്മ പിന്നിലും ഞാന്‍ അതിനും പുറകിലായി നടന്നു. മുറിയിലേക്ക് വാതില്‍ തുറന്ന് അപ്പായി നടന്നു കയറി ' ഈശോ മിശിഹായ്ക്ക് സുഖമായിരിക്കട്ടെ' എന്നു പറഞ്ഞു'.

ഒരു കൈ ഉയര്‍ത്തി തല കുലുക്കി മറുപടി പോലെ മേക്കരയച്ചന്‍ പറഞ്ഞു - ' മത്തായീടാടു പെറ്റു'. 


അപ്പായി ഒ്ന്നും മനസ്സിലാകാതെ മേക്കരയച്ചനെ നോക്കി.


അപ്പന്‍ ചോദിച്ചു '' എന്നെ മനസ്സിലായോ?'


തലയാട്ടിക്കൊണ്ട് മേക്കരയച്ചന്‍ പറഞ്ഞു 'മത്തായീടാടു പെറ്റു'.

അമ്മ ചോദിച്ചു 

എന്നെ മനസ്സിലായോ? 

അമ്മയെ നോക്കി ചിരിച്ചു കൊണ്ടു പറഞ്ഞു 'മത്തായീടാടു പെറ്റു.' 


എന്നാ പിന്നെ ഇതാരാന്നു പറ. അമ്മ കൂടെയുള്ള എന്റെ സഹോദരനെ ചൂണ്ടിയാണ് ചോദിച്ചത്. കുറച്ചു നേരം മിണ്ടാതെയിരുന്നിട്ട് അമ്മയോട് ചോദ്യഭാവത്തില്‍ 'മത്തായീടാടു പെറ്റു?' 


ഞാനപ്പോഴും പിന്നില്‍ തന്നെ ചെറിയൊരു വിറയലുമായി നില്‍ക്കുകയായിരുന്നു. ഞാനങ്ങനെയാണ്. ഒരുപാട് സ്‌നേഹമുള്ളവരെ കുറേ നാളുകള്‍ക്കു ശേഷം കാണുമ്പോള്‍ വിറയ്ക്കാന്‍ തുടങ്ങും. സന്തോഷവും സങ്കോചവും എന്തെല്ലാമോ വികാരങ്ങള്‍ ഒരേ സമയം വന്ന് മസ്തിഷ്‌കത്തെ കുഴപ്പിക്കുന്നതുകൊണ്ടായിരിക്കാമത്. 


ആദ്യം കണ്ട മധ്യവയസ്‌കനായ അച്ചന്‍ രണ്ടാമത്തെ സ്‌ട്രോക്കിനു ശേഷം മത്തായീടാടു പെറ്റു എന്ന വാക്കുകള്‍ മാത്രമാണ് മേക്കരയച്ചന്‍ പറയുന്നത് എന്ന് പറഞ്ഞു. അതു കേട്ടപ്പോള്‍ അപ്പായീടെ ചങ്കൊന്നു പിടഞ്ഞു. കട്ടിലിന്റെ അരികിലിരുന്ന് തന്റെ പ്രീയപ്പെട്ട കൂട്ടുകാരന്റെ കൈ പിടിച്ച് പറഞ്ഞു 'പ്രാര്‍ത്ഥിക്കാം.' ഇനിയെന്തു സംസാരിക്കാനാണ് എന്ന നിരാശ അപ്പായിക്കുണ്ടായിരുന്നു. 


മേക്കരയച്ചന്‍ തൃപ്തിയോടെ അപ്പായീടെ കൈ മുറുക്കെ കുലുക്കി കൊണ്ട് പറഞ്ഞു 'മത്തായീടാടു പെറ്റു'(നീ പ്രാര്‍ത്ഥിക്കണം). 


അമ്മയും അടുത്ത് ചെന്ന് 'പ്രാര്‍ത്ഥിക്കാം. എല്ലാം ശെരിയാകും' എന്ന് പറഞ്ഞു.


മേക്കരയച്ചന്‍ അമ്മയെ ആശ്വസിപ്പിച്ചു കൊണ്ട് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു 'മത്തായീടാടു പെറ്റു' (എല്ലാം നല്ലതിന്)


ഞാന്‍ പതിയെ എല്ലാവരെയും മറികടന്ന് മുന്നില്‍ പോയി നിന്നു. പഴയ രൂപവും ഭാവവുമല്ല എനിക്ക്. നീളമുള്ള മുടി പിന്നിയിട്ട്, ചുരിദാറിടുന്ന വലിയ പെണ്ണാണ് ഞാന്‍. 


മേക്കരയച്ചന്റെ കണ്ണിലേക്ക് നോക്കി ഞാന്‍ ചോദിച്ചു. സുഖമാണോ?


അപ്പായിയുടെ മുഖത്തു നിന്നും എന്നിലേക്കു മുഖം തിരിക്കുന്ന നിമിഷാര്‍ദ്ധങ്ങള്‍ക്കുള്ളില്‍ എന്റെ ശബ്ദം തിരിച്ചറിഞ്ഞുവെന്ന് മനസ്സിലായി. വാ തുറന്ന് ഉറക്കെ അതിശയത്തോടെ ചിരിച്ച്, അത്യാഹ്‌ളാദത്തില്‍ പറഞ്ഞു 

'മത്തായീടാടു പെറ്റു. മത്തായീടാടു പെറ്റു മത്തായീടാടു പെറ്റു' (അയ്യോ എന്റെ കുഞ്ഞു വന്നോ. സുഖം സുഖം. എന്റെ പൊന്നേ)


എന്റെ കയ്യില്‍ പിടിച്ച് നിയന്ത്രിക്കാനാവാത്ത സന്തോഷത്തില്‍ എന്റെ തലയില്‍ തൊട്ട് പറഞ്ഞു - 'എന്റെ തമ്പുരാന്റെ അമ്മേ!'...ആ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഇത്രയും നേരം വിശേഷം പറയാന്‍ മത്തായീടാടു പെറ്റു മാത്രം മതിയായിരുന്നു. പക്ഷേ ഇനി പോരാ. മേക്കരയച്ചന്‍ വാ തോരാതെ പറയാന്‍ തുടങ്ങി. കണ്ടു നിന്നവര്‍ അത്ഭുതത്തില്‍ മരവിച്ചിരുന്നു. 


എന്റെ കുഞ്ഞീ, ഇത്രയും കാലം എവിടെയായിരുന്നു. അപ്പായി പറഞ്ഞായിരുന്നു ബയോടെക്‌നോളജിയാണ് പഠിക്കുന്നതെന്ന്. പഠിപ്പൊക്കെ കഴിഞ്ഞില്ലേ?. ഓ. എന്നാലും എന്റെ ദൈവമേ. എന്റെ കുഞ്ഞിയെ എനിക്ക് കാണാന്‍ കഴിഞ്ഞല്ലോ. എന്താ ഇപ്പോ മുടി മുറിച്ചു കളയാറില്ലേ? പണ്ടേ ഞാന്‍ പറയുന്നതാ മുടിയുള്ളതാ കുഞ്ഞിക്ക് ഭംഗിയെന്ന്. ഓ എന്റെ ദൈവമേ. സുന്ദരിയായിരിക്കുന്നു. വല്യ കുട്ടിയായി. കല്യാണം കഴിക്കാറായി ഇപ്പോ. ഇപ്പോ എവിടെയാ? അപ്പ പറഞ്ഞല്ലോ ജേര്‍ണലിസ്റ്റാണെന്ന്. അതെന്താ അങ്ങനെ? തൃശ്ശൂരാല്ലേ. മാതൃഭൂമിയിലാന്ന് പറഞ്ഞ്. വല്യ പത്രക്കാരിയായി. ഓ എന്റെ ദൈവമേ എന്റെ കുഞ്ഞി മിടുക്കിയായി. വല്ലോം കഴിച്ചായിരുന്നോ? ഞാന്‍ ഇപ്പോള്‍ എന്നും കഞ്ഞിയാ കുടിക്കാറ്. എന്റെ അസുഖമൊക്കെ ഇപ്പോ നല്ല ഭേദമുണ്ട്. ഇടയ്ക്ക് നടക്കും. ആരേലും പക്ഷേ കൈ പിടിച്ച് സഹായിക്കണം...

വളരെ കാലങ്ങള്‍ക്ക് ശേഷം സംസാരിക്കുന്നതു കൊണ്ടാവണം മേക്കരയച്ചന് പെട്ടന്ന് ക്ഷീണം തോന്നി. ശ്വാസം തടസ്സപ്പെട്ടതു പോലെ തോന്നിയപ്പോള്‍ കെയര്‍ ടേക്കര്‍ അച്ചന്‍ വന്ന് പറഞ്ഞു - അച്ചാ ഇനി കുറച്ചു കഴിഞ്ഞിട്ട് സംസാരിക്കാം. ഒന്ന് കിടക്കൂ. ഭക്ഷണം കഴിഞ്ഞുള്ള സ്ഥിരം വിശ്രമം ഇന്നുണ്ടായില്ലല്ലോ. മേക്കരയച്ചന്‍ നല്ല കുട്ടിയെപ്പോലെ കട്ടിലില്‍ പൊക്കി വച്ചിരിക്കുന്ന തലയിണകള്‍ക്കു മുകളിലേക്ക് ചെരിഞ്ഞു. ഞാന്‍ കാലെടുത്ത് മുകളിലേക്ക് കയറ്റി വച്ചു കൊടുത്തപ്പോള്‍ എന്നോട് ചിരിച്ചു കൊണ്ടു പറഞ്ഞു. 


'പ്രായമായി. കാലിനൊന്നും ബലമില്ലന്നേ.' 


ഞാനും ചിരിച്ചു കൊണ്ട് പറഞ്ഞു - ഉറങ്ങിക്കോ, ഞാന്‍ പുറത്തുണ്ടാകും. 


പുറത്തേക്ക് വന്ന് സ്വാഗതമുറിയിലെ സെറ്റിയിലിരുന്ന അപ്പനോട് ഞാന്‍ ചോദിച്ചു - അപ്പായി ഇതിനു മുന്നേ മേക്കരയച്ചനെ കാണാന്‍ വന്നിരുന്നോ?


'ആദ്യത്തെ സ്‌ട്രോക്ക് കഴിഞ്ഞപ്പോള്‍ ഞാനും അമ്മയും കൂടെ വന്ന് കണ്ടിരുന്നു.' അപ്പായി പറഞ്ഞു. 'എന്തേ?'


''അല്ലാ.....ബയോടെക്‌നോളജി കഴിഞ്ഞതും മാതൃഭൂമിയില്‍ ജോലി ചെയ്യുന്നതുമെല്ലാം അച്ചന്‍ കൃത്യമായി ഓര്‍ക്കുന്നുണ്ടേ..'' 



ങ്‌ഹേ!!.......എല്ലാവരും ഒരുമിച്ച് അങ്ങനെയൊരു ശബ്ദം പുറപ്പെടുവിച്ചു. അസ്വാഭാവികമായ നിശബ്ദത ശീലിച്ച ആശ്രമത്തിനകത്ത് അതൊരു ഇടിമുഴക്കമുണ്ടാക്കി. ഞാനും ഞെട്ടി. 


മത്തായീടാടു പെറ്റു, എന്റെ തമ്പുരാന്റെ അമ്മേ ഈ രണ്ടു വാക്കുകളല്ലാതെ മറ്റൊന്നും ഞങ്ങള്‍ കേട്ടില്ലല്ലോ.


ഞാന്‍ തരിച്ചിരുന്നു....ഞാന്‍ കേട്ടത് മുഴുവന്‍ നല്ല സ്ഫുടമായ വ്യക്തതയുള്ള വാക്കുകളായിരുന്നു. 


അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങള്‍ ഹൃദയം കൊണ്ട് സംസാരിക്കുകയായിരുന്നുവെന്നോ!!!!


Related Posts Plugin for WordPress, Blogger...