Wednesday, March 20, 2013



ആനവണ്ടി പ്രേമം

രാത്രി 12 കഴിഞ്ഞും തിരക്കൊഴിയാത്ത ദേശീയ പാതയിലൂടെ വിദഗ്ധമായി വണ്ടിയോടിക്കുന്ന ഡ്രൈവറുടെ കാലിലേക്കും കൈയ്യിലേക്കും നോക്കിയിരിക്കുകയായിരുന്നു ഞാന്‍. മുന്നില്‍ കാണുന്നവയ്‌ക്കൊപ്പം കേള്‍ക്കുന്ന മുന്നറിയിപ്പുകളെ ഏകോപിപ്പിച്ച്, കൈകളും കാലുകളും ചലിപ്പിക്കുന്ന സുന്ദരമായ കാഴ്ച. പത്തു പന്ത്രണ്ട് മീറ്ററുള്ള ഒരു സാധനത്തിന്റെ ഒരറ്റത്ത് മൂക്കു കയറിട്ട് പിടിച്ച് വളയ്ക്കുന്ന രസമുള്ള കൂത്ത്. നാട്ടിലെ കയറ്റങ്ങളില്‍ ഇടയ്‌ക്കൊന്ന് നിന്ന് ശ്വാസം വലിച്ചെടുത്ത് മുക്കി മുക്കി കയറുന്ന ആന വണ്ടി നിരപ്പെത്തിയാല്‍ പിന്നെ നിലം തൊടില്ല. 


പണ്ടൊരിക്കല്‍ കൂറ്റം ചെയ്ത സ്റ്റേറ്റ് ബസിനെ കൈയ്യോടെ കൊണ്ടു പോകാന്‍ പോലീസെത്തിയതോര്‍ക്കുന്നു. ഡ്രൈവര്‍ക്കു പറ്റിയ ചെറിയൊരു അബദ്ധത്തില്‍ മുഖം ചളുങ്ങിപ്പോയ ടൊയോട്ട ക്വാളിസിന്റെ കിടപ്പ് കണ്ട് ചിരിയാണ് വന്നത്. പകുതിയിലധികം പേര്‍ക്കും ആ കിടപ്പൊരു സുഖം നല്കി. ക്വാളിസിലിരുന്ന് അവന്‍ കാണിച്ച ജാഡയ്ക്ക് കൈയ്യില്‍ നിന്ന് കാശിറക്കി പണി കൊടുത്തതിന്റെ അഹങ്കാരം പോലെയൊരു ഭാവം. സര്‍ക്കാര്‍ വണ്ടിയോട് പോലീസ് പൊതുവേ കാണിക്കാറുള്ള ഉദാര മനോഭാവം തെറ്റിച്ച് ക്വാളിസുകാരന്റെ പുത്തന്‍ പണത്തിനുള്ള നന്ദി എസ്.ഐ കാണിച്ചു. ഡ്രൈവറെ ജീപ്പിനുള്ളിലേക്ക് തള്ളിക്കൊണ്ട് അയാള്‍ പറഞ്ഞു ' മനോജേ ബസ് കസ്റ്റഡിയിലെടുത്തേക്ക്'. കണ്ടക്ടറുടെ മുഖത്തേക്ക് ദയനീയമായി നോക്കി എന്തോ പറയാനാഞ്ഞ ബസ് ഡ്രൈവറുടെ തല പിടിച്ച് അകത്തേക്കിട്ട് എസ്. ഐ പോയി. 


പെട്ടു പോയത് കോണ്‍സ്റ്റബിള്‍ ആണ്. അരമണിക്കൂര്‍ കഷ്ടപ്പെട്ടിട്ടും ബസ് സ്റ്റാര്‍ട്ടായില്ല. നാട്ടുകാര്‍ ചേര്‍ന്ന് തള്ളി വണ്ടി സ്റ്റാര്‍ട്ടാക്കിയതും സാറിന്റെ ഒരു ആര്‍ത്തനാദം കേട്ടു. ബ്രേക്കില്‍ കയറി നില്‍ക്കുകയാണ്. പക്ഷേ അപ്പോഴും പതുക്കെ ഉരുണ്ടിറങ്ങുകയാണ് ബസ്. മലയോരമാണ്. ഇറക്കം തുടങ്ങിയാല്‍ കിലോമീറ്ററോളം കുത്തനെയുള്ള ഇറക്കം മാത്രമാണ്. ഇടിച്ചു നിര്‍ത്താന്‍ പോലും കഴിയാത്ത വിധം വേഗതയിലായിരിക്കും ചക്രം കറങ്ങുക. ബസിന്റെ പോക്ക് കണ്ട് തലയിലും നെഞ്ചത്തുമായി പല കൈകള്‍ ഉയര്‍ന്നു താഴ്ന്നു. അപ്പോഴേക്കും അഞ്ചാറു പേര്‍ ബസിനൊപ്പം ഓടിയെത്തിയിരുന്നു. റോഡിന്റെ വശങ്ങളില്‍ നിന്നും കിട്ടിയതൊക്കെ ബസിനു മുമ്പിലേക്കവര്‍ വലിച്ചെറിഞ്ഞു. വലിയ കല്ലുകളും തടിയും ഞെരിച്ചമര്‍ത്തി പോകുന്ന ബസ് വശത്തെ ചെറിയ കാനയിലേക്ക് ചാടിച്ചു നിര്‍ത്തിയതും മനോജ് പ്രാണരക്ഷാര്‍ത്ഥം പുറത്തേക്കു ചാടിയതും ഒരുമിച്ചായിരുന്നു. 


വൈകീട്ട് വണ്ടിയെടുക്കാന്‍ വന്ന ഡ്രൈവറെ നാട്ടുകാര്‍ അത്യാദരവോടെയാണ് നോക്കിയത്. സുനിത വില്യംസിനെ കണ്ടാല്‍ പോലും ഇത്രയും ബഹുമാനം ചിലപ്പോള്‍ അവര്‍ കാണിച്ചെന്നു വരില്ല. കുഴിയില്‍ കിടന്ന ബസ്സ് പുറത്തെടുക്കാന്‍ ചേട്ടാ ഒന്നു കൈ വയ്‌ക്കേണ്ടി വരും എന്നു പറഞ്ഞ് അയാള്‍ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി, കൂളായി വണ്ടി സ്റ്റാര്‍ട്ടാക്കി, ഓടിച്ചു പോയി. പാപ്പാന്റെ വാക്കിനു മാത്രം മതിപ്പു നല്കുന്ന ചില മദമിളകിയ ആനയെപ്പോലെ തോന്നിച്ചു അപ്പോഴാ ബസ്സ്. ആനവണ്ടിയെന്നു വെറുതേയല്ല വിളിക്കുന്നതെന്നും.


ബസ്സിലെ യാത്രയെ പ്രണയിക്കുന്ന അനേകര്‍ക്കൊപ്പം ചേര്‍ന്ന് ഞാനുമുണ്ട്. കണ്ടം ചെയ്യേണ്ട കുന്ത്രാണ്ടത്തിലും ലോകത്തെവിടെയും കിട്ടാത്ത സുഖവും സ്വസ്ഥതയും ലഭിക്കുമ്പോള്‍, ഡ്രൈവര്‍ സീറ്റിലിരിക്കുന്നവരോടും ആദരവാണ്. നിരത്തിലിറക്കാന്‍ കൊള്ളാത്ത ബസ്സിനെ നിയന്ത്രിക്കുന്നതിന്റേയും പത്തു നൂറ് പേരുടെ ജീവന് സമാധാനം പറയേണ്ടതിന്റെയും മാനസിക സമ്മര്‍ദ്ദത്തിനിടയിലും ചിരിക്കാനും കൂട്ടിരിക്കാനെത്തുന്ന കണ്ടക്ടറോട് കുശലം പറയാനും അവര്‍ മറക്കുന്നില്ലല്ലോ.



1 comment:

  1. Beautiful narration as always…
    it s like the movie Ordinary part II :P
    after trains, our KSRTC is what I like most for travelling and never our pvt buses

    ReplyDelete

Related Posts Plugin for WordPress, Blogger...