Saturday, November 23, 2013

പയ്യന്നൂര്‍ ഗവ. ആയുര്‍വ്വേദം


ചുറ്റുപാടുകളേയെല്ലാം വെയില് പൊള്ളിക്കുമ്പോള്‍ ശീതളിമയോടെ ചിരിച്ചു നില്‍ക്കുന്ന ഒരാശുപത്രി. പയ്യന്നൂര്‍ ഗവ. ആയ്യുര്‍വേദാശുപത്രിയെ ഒറ്റവരിയില്‍ അങ്ങനെ പറയാം. മുറ്റം നിറഞ്ഞു നില്‍ക്കുന്ന മരങ്ങളുടെ നിഴലില്‍ രണ്ടുവട്ടം നോക്കിയാല്‍ മാത്രം കാണുന്ന മണ്ണിന്റെ നിറമുള്ള ആശുപത്രി. ഒന്നേയുള്ളൂവെങ്കിലും ഒരാലസ്യത്തില്‍ നില്‍ക്കുന്ന ഗേറ്റിനു നേരെയുള്ള ഓഫീസ് തുറന്നല്ലായെങ്കില്‍ ഇതൊരു ആള്‍വാസമുള്ള ആശുപത്രിയാണെന്ന് തിരിച്ചറിയുക പ്രയാസം.


കിലോമീറ്ററുകള്‍ താണ്ടി, കൂവോട് ആയുര്‍വ്വേദ ഗവേഷണ ആശുപത്രിയും പരിയാരം ആയുര്‍വ്വേദ മെഡിക്കല്‍ കോളേജും മൈന്‍ഡ് ആക്കാതെ നേരെ പയ്യന്നൂര്‍ക്ക് വച്ചു പിടിക്കാനുണ്ടായ ചേതോവികാരമെന്താണെന്ന് ഇവിടെ അഡ്മിറ്റായ അന്നുമുതല്‍ ഡോക്ടര്‍മാര്‍ മുതല്‍ അറ്റന്‍ഡര്‍മാര്‍ വരെ ചോദിച്ചു തുടങ്ങിയതാണ്. വ്യക്തമായൊരുത്തരം എന്റെ പക്കലുമില്ലാത്തതിനാല്‍ - വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോയെന്ന് പാതി എനിക്കും പാതി അവര്‍ക്കും കൊള്ളുന്ന കുസൃതിയുത്തരത്തില്‍ ഞാനവരെ ഒതുക്കി.
ആശുപത്രി ഗേറ്റിനു മുമ്പില്‍ നിന്നും ആരംഭിച്ച അമ്മയുടെ നെറ്റി ചുളിക്കല്‍ ഡോക്ടറെ കണ്ടപ്പോഴും, അഡ്മിറ്റാകണമെന്നാവശ്യപ്പെട്ടപ്പോഴും കൂടിക്കൂടി വന്നു. ഒടുവില്‍ വാര്‍ഡുകള്‍ മാത്രമുള്ള ഒരു ചെറിയ ആശുപത്രിയാണിതെന്നറിഞ്ഞപ്പോള്‍ അമ്മ സംശയത്തോടെ എന്നെ നോക്കി. ആദ്യമായി കാഴ്ചബംഗ്ലാവിലെത്തുന്ന കുട്ടിന്നയുടെ കൗതുകത്തില്‍ നില്‍ക്കുന്ന എന്നെ പിന്‍തിരിപ്പിക്കാനുള്ള അമ്മയുടെ കച്ചിത്തുരുമ്പായിരുന്നു ആ കാര്യം. അമ്മയ്ക്കറിയാം, പകല്‍ എങ്ങനെയൊക്കെ അര്‍മാദിച്ചാലും രാത്രി എന്റെ മാത്രമാകണമെന്ന് എനിക്കു നിര്‍ബന്ധമുണ്ട്. എന്നില്‍ നിന്നും പ്രതികരണമൊന്നും കാണാതായപ്പോള്‍ അമ്മ വീണ്ടും ചോദിച്ചു - പരിയാരത്തേക്കു തിരിച്ചു പോയാലോ? ഇവിടെ റൂമില്ലല്ലോ. എല്ലാത്തിനും എന്തേലും കാരണമുണ്ടാകും അമ്മേ....മറുപടിക്കുപകരം മകള്‍ ഫിലോസഫി പറഞ്ഞതു അമ്മയ്ക്കത്ര പിടിച്ചില്ല. നിന്റെയിഷ്ടം എന്ന വാക്കില്‍ എല്ലാം തീരുമാനിക്കപ്പെട്ടു. അത്യാവശ്യമുള്ളതെല്ലാം ചെയ്തിട്ട് രാവിലെ തന്നെ അമ്മ വീട്ടിലേക്ക് പോയി, നാളെ അവശ്യസാധനങ്ങളുമായി വരാമെന്നും പറഞ്ഞ്. ഞാന്‍ വാര്‍ഡിന്റെ വരാന്തയിലൊരു കസേരയില്‍ എനിക്കായി എഴുതപ്പെട്ട കട്ടിലിലെ രോഗി ഡിസ്ചാര്‍ജാകുന്നതുവരെ കാത്തിരിക്കേണ്ടിവന്നു. പുതുപ്പെണ്ണിനെ കാണാന്‍ അയല്‍പക്കക്കാരെത്തുന്ന ആര്‍ജവത്തോടെ ഓരോരുത്തരായി വന്ന് അന്വേഷണവും ആരംഭിച്ചു. ആദ്യത്തെ അഞ്ചു ചോദ്യങ്ങള്‍ പൊതുവായതാണ്. അതുതന്നെ ഇരുപതോളം തവണ ആവര്‍ത്തിക്കപ്പെട്ടു. അവിടെയിരുന്ന മണിക്കൂറുകളില്‍ ഞാന്‍ തിരിച്ചറിഞ്ഞ യാഥാര്‍ത്ഥ്യം എന്റെയുള്ളിലൊരു ആര്‍ത്തനാദം തന്നെ ഉണ്ടാക്കി. ഈശ്വരാ! വയസ്സിത്തള്ളമാരുടെ അയല്‍ക്കൂട്ടത്തില്‍ പെട്ട പോലെ. ഇനിയിവിടെ നില്‍ക്കണ്ടായെന്ന്  അമ്മയോട് പറയാനും വയ്യ.. ഓഫീസില്‍ നിന്നും ശുഭ്രവസ്ത്രധാരിയായ ഒരാള്‍ ആവശ്യപ്പെട്ടു - റേഷന്‍ കാര്‍ഡ്. രണ്ടും കല്പിച്ച് ഞാനെന്റെ കയ്യിലിരുന്ന റേഷന്‍കാര്‍ഡിന്റെ കോപ്പി ചിരിച്ചുകൊണ്ടയാള്‍ക്കു നല്‍കി.
 

തൊട്ടടുത്ത കട്ടിലിലെ അന്നാമ്മച്ചി മുതല്‍ തുടങ്ങിയതാണ്. വാത്സല്യവും സ്‌നേഹവും വാരിക്കോരിത്തന്ന് കുറേ അമ്മമാര്‍ക്കു നടുവില്‍ ഇതിപ്പോള്‍ 33 ാം ദിവസം. പത്രക്കാരിയായതോടെ എന്നിലേക്കാവാഹിക്കപ്പെട്ട കപട പക്വതയും ഗൗരവവുമെല്ലാം ആദ്യത്തെ ചില ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പടംപൊഴിച്ചു കഴിഞ്ഞിരുന്നു. കൊഞ്ചിച്ചു വഷളാക്കപ്പെട്ടവളെന്ന അമ്മയുടെ പരാതി ദിവസവും കേള്‍ക്കാറുണ്ടായിരുന്ന ഞാന്‍ കൊഞ്ചുന്നതെങ്ങനെയെന്നു പോലും വിസ്മരിച്ചു പോയിരുന്നു. ഉറക്കെച്ചിരിക്കാനോ മുന്‍പുണ്ടായിരുന്ന പോലെ വട്ടുകള്‍ കാണിക്കാനോ സമയമോ സന്ദര്‍ഭമോ എനിക്കുണ്ടായിരുന്നില്ല. ജീവനുള്ളതിനേയും ഇല്ലാത്തതിനേയും, പുല്ലിനേയും പുഴുവിനേയും,  സുഹൃത്തിനേയും ശത്രുവിനേയും, കണ്ടതിനേയും കാണാത്തതിനേയും....അങ്ങനെ എല്ലാത്തിനേയും സ്‌നേഹിച്ചിരുന്ന എന്നില്‍ അവശേഷിച്ചത് എല്ലാത്തിനോടുമുണ്ടായ നിസ്സംഗതയില്‍ നിന്നുള്ള ശാന്തത മാത്രമായിരുന്നു.


ഓരോ കട്ടിലിലും പോയിരുന്ന് ഓരോ തരത്തില്‍ കൊഞ്ചുമ്പോള്‍, അവരില്‍ നിന്നും പലതരത്തിലുള്ള വാത്സല്യങ്ങള്‍ സ്വീകരിക്കുമ്പോള്‍, അവരിലൂടെ അവരുടെ വീട്ടുകാരുടേയും ഇഷ്ടം കാണുമ്പോള്‍, അടങ്ങിക്കിടക്കാത്തതിന് അവരെന്നെ ശകാരിക്കുമ്പോള്‍, മുറ്റത്തെ മാവിനെ കെട്ടിപ്പിടിച്ച് നില്‍ക്കുമ്പോള്‍ ......നന്ദിയുണ്ട് ചിലരോട്, ചിലതിനോട്, എന്നെ തിരിച്ചു നല്‍കിയതിന്....ഇനിയൊരു പത്രക്കാരിയിലേക്ക് അന്തര്‍മുഖയാകാന്‍ ഞാനില്ലെന്ന തീരുമാനത്തില്‍ ഉറപ്പിച്ചതിന്.
 

എന്റെ ഇവിടുത്തെ അമ്മമ്മമാരെല്ലാം പറയാറുണ്ട് ഞങ്ങള്‍ക്കു ഭേദമായില്ലെങ്കിലും ഞങ്ങളുടെ കുഞ്ഞിക്ക് വേഗം ഭേദമാകണേയെന്ന് .. അവരറിയുന്നില്ലല്ലോ - അവരെ വിട്ടു പോകാന്‍ മനസ്സുവരാത്തതുകൊണ്ട് രണ്ടു ദിവസം കഴിഞ്ഞ് പൊയ്‌ക്കോളാന്‍ പറഞ്ഞ ഡോക്ടറോട് ഞാന്‍ ഒരു ഏഴു ദിവസം കൂടി ഏതെങ്കിലും ട്രീറ്റ്‌മെന്റ് നടത്തി എന്നെ   ഇവിടെ കിടത്താന്‍ ആവശ്യപ്പെട്ടത്.







1 comment:

  1. i was waiting for this one to come up here, but never thought or expected it to pop here while you are still ridden there... great job yaar...
    i m even your fading memories will have a lot to do to keep these memories alive here on...
    of course, it wont be easy to now say good bye, but you got to be out soon..

    ReplyDelete

Related Posts Plugin for WordPress, Blogger...