Sunday, March 29, 2015

ദൈവരൂപിയാകാന്‍ നമ്മള്‍ മനഃപൂര്‍വ്വം മറക്കുകയാണ്


                   കൈയ്യും കാലും നീറിപ്പുകയുകയാണ്...രാവിലെ, അഹങ്കാരത്തിന്റെ കൂടുതലുകൊണ്ട് സംഭവിച്ച അപകടത്തിന്റെ ബാക്കി വേദനയാണത്. കൈ മുഴുവന്‍ ചിരവകൊണ്ട് വരഞ്ഞപോലെയായി..കാല്‍മുട്ടിലെ തൊലിയും പൊളിഞ്ഞു...ജീന്‍സിനുള്ളില്‍ അതിരുന്ന് കുത്തുകയാണ്..ഒപ്പം മനസ്സിനുള്ളില്‍ അസ്വസ്ഥതയുടെ കൂമ്പാരത്തിലേക്ക് തീ പാറിപ്പിടിച്ചിരിക്കുന്നു..മാലിന്യക്കൂമ്പാരങ്ങള്‍ കത്തുന്നപോലെ, തീനാളങ്ങളില്ലാതെ, പുകച്ചുരുളുകള്‍ മാത്രമായി ദുര്‍ഗന്ധം വമിപ്പിച്ചങ്ങനെ പുകയുന്നു..കണ്ണുകളില്‍ വരുന്ന നനവ് അപ്പപ്പോള്‍ തുടച്ചു നീക്കുകയാണ്..അതിനും സമ്മതിക്കാതെ ചിലപ്പോള്‍ പെട്ടന്ന് നറയുമ്പോള്‍ തലകുനിച്ചു പിടിച്ച്, എവിടേയും കണ്ണുനീരിന്റെ തുള്ളിപോലും പറ്റിക്കാതെ ഭൂമിയിലേക്ക് തുളുമ്പിച്ച് കളയും...ഇടയ്ക്കിങ്ങനെ ചെയ്യുന്നതിനിടയിലാണ് തലയില്‍ ഒരു വിരലുകൊണ്ടുള്ള മാന്ത്!!

തലയുയര്‍ത്തി നോക്കുമ്പോള്‍ ഒരു പിച്ചക്കാരി..പഴകിയ പച്ചസാരി മാത്രം വ്യക്തമാണ്...അതിനുള്ളില്‍ ശരീരമുണ്ടെന്ന് ഊഹിച്ചെടുക്കേണ്ടി വരും..ബ്ലൗസിന്റെ വട്ടക്കഴുത്തിനു പുറത്തേക്ക് ആമക്കഴുത്തുപോലെ ഒരു കറുത്ത തലയുമുണ്ടെന്ന് തോന്നുന്നു..സൂക്ഷിച്ച് നോക്കി, അത്ര ദയനീയമല്ലാത്ത മുഖം!!.....
എല്ലാ ഭിക്ഷക്കാരേയും പോലെ എനിക്കു നേരെ വിരലുകള്‍ കൂട്ടിവച്ച കൈനീണ്ടു, അതിനുശേഷം അവരുടെ വായിലേക്കും പിന്നെ വയറിലേക്കും. വീണ്ടും എന്റെ നേര്‍ക്ക്, വായിലേക്ക് വയറിലേക്ക്..ഇത് ചില കംപ്യൂട്ടര്‍ ക്രിയകള്‍ നേരത്തേ ഫീഡ് ചെയ്തു വച്ചിരിക്കുന്ന പോലെയാണ്.. പണം-ഭക്ഷണത്തിന്- വിശപ്പകറ്റാന്‍ എന്നുള്ള പൊതുതത്വം..പതിവിലധികം തവണ കാണിച്ചിട്ടും ഞാന്‍ അനങ്ങുന്നില്ലെന്ന് കണ്ട് അവര്‍ അടുത്തിരുന്ന മധ്യവയസ്‌കന്റെ അരികിലേക്ക് നീങ്ങി....ശല്യങ്ങളെല്ലാം ഒഴിഞ്ഞതും കണ്ണ് വീണ്ടും മനസ്സിലേക്ക് ശ്രദ്ധിച്ചു തുടങ്ങി..വീണ്ടും ഈറനണിയിച്ച കണ്ണിനെ മറയ്ക്കാന്‍ ഞാന്‍ തലകുനിച്ചു. രണ്ടു നിമിഷം, അതേപോലെ തന്നെ വീണ്ടും തോണ്ടല്‍!!......പണ്ടാരം.....#@*&%....തലയുയര്‍ത്തി നോക്കി അതേ പച്ച സാരി, കറുത്ത മുഖം.....ഇതും പതിവാണ്..ശുഭാപ്തിവിശ്വാസം കൂടിയവരാണിവര്‍, എത്ര പ്രാവശ്യം വേണമെങ്കിലും തളരാതെ തങ്ങളുടെ ആവശ്യം നിറവേറുന്നതുവരെ, അല്ലെങ്കില്‍ നമ്മള്‍ ദേഷ്യപ്പെടുന്നതുവരെ ഇവര്‍ ഇങ്ങനെ തോണ്ടിക്കൊണ്ടേയിരിക്കും....

പക്ഷേ, ഇത്തവണത്തെ നില്‍പ്പിലും ഭാവത്തിലും ആകെയൊരു മാറ്റമുണ്ട്..മുഖത്ത് അപേക്ഷയല്ല, ചോദ്യഭാവമാണ്..ഞാന്‍ അവരുടെ മുഖത്തേക്ക് നോക്കി.  എന്നെ വീണ്ടും തലയില്‍ തോണ്ടി അവര്‍ ചോദിച്ചു'എന്തു പറ്റി?'.....ചോദ്യം ആഞ്ഞ് വന്ന് തറച്ചത് എന്റെ ചെവിയിലേക്കായിരുന്നില്ല..എന്റെ ഒറ്റപ്പെടലെന്ന തോന്നലിന്റെ ഭിത്തിയിലേക്കായിരുന്നു..തറച്ചയുടനെ ഭിത്തിയില്‍ നിന്നും ചോര പൊടിഞ്ഞു..ആ വേദനയില്‍ അത്യാവശ്യം നന്നായി ചിരിച്ചു കൊണ്ടു പറഞ്ഞു 'ഒന്നുമില്ല'..കൂടുതലൊന്നും ചോദിക്കാതെ അവര്‍ തിരിഞ്ഞു നടന്നു...ഞാന്‍ പറഞ്ഞതവര്‍ കേട്ടിട്ടുണ്ടാവില്ല, പക്ഷേ എന്നെ വഞ്ചിച്ച് എന്റെ കണ്ണുകളില്‍ നിന്നും ഊര്‍ന്നിറങ്ങിയ കണ്ണുനീര്‍ നല്‍കിയ മറുപടി അവര്‍ക്ക് ധാരാളമായിരുന്നിരിക്കണം...

എന്റെ ആത്മത്തോട് ചേര്‍ന്നു നില്‍ക്കുന്നവരോടെല്ലാം, ഞാന്‍ പറഞ്ഞ (അല്ല, വിശദീകരിച്ച) എന്റെ അസ്വസ്ഥതകളേക്കുറിച്ച് അവര്‍ക്കിതുവരെ മനസ്സിലായിട്ടില്ല...

ജീവിതത്തില്‍ പലതവണ ദൈവത്തെ കണ്ടുമുട്ടിയിട്ടുണ്ടെന്ന് വിശ്വസിക്കുന്നവളാണ് ഞാന്‍...കുറച്ചധികകാലം എനിക്ക് എന്റെ സമീപത്തെ ദൈവത്തെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല..ബ്ലോഗിലൂടെ ആ ദൈവങ്ങളേക്കുറിച്ച് പറയാന്‍ ഞാന്‍ ശ്രമിച്ചതുമില്ല...വീണ്ടും, വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ മുന്നിലെത്തിയ മരിച്ചവരുടെ കുര്‍ബ്ബാനയിലെ മാലാഖയേപ്പോലെ, ഇന്ന് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്നകത്ത് ചോദ്യവുമായൊരു മാലാഖയേക്കണ്ടു - മുന്നിലിരിക്കുന്ന വിഷാദമുഖത്തേക്ക് നോക്കി ഒന്ന് ചിരിക്കാന്‍, അവരുടെ മുന്നിലേക്ക് എന്താ പറ്റിയേ എന്നൊരു ചോദ്യമെറിഞ്ഞ് ദൈവരൂപിയാകാന്‍ ഞാനും മറക്കുന്നു എന്നൊരു ഓര്‍മ്മപ്പെടുത്തലുമായി ആ മാലാഖ വന്ന് പോയി....

2 comments:

  1. Ezhuthumbol varshathil orikal ezhuthiyal enginey nintey varikal vayikan kathirikunna alukalke edake edake ezhuthanam

    ReplyDelete
  2. Marupadi tharaanum marannu. Ini muthal angottu ezhuthukal undaavum...

    ReplyDelete

Related Posts Plugin for WordPress, Blogger...