Thursday, October 4, 2012


പെണ്‍മനസ്സിന്റെ നന്മ 


രാവിലെ വൈകിയെഴുന്നേറ്റ് പല്ലു തേക്കാന്‍ മടിച്ച് ബാല്‍ക്കണിയില്‍ ഇന്നലെ രാത്രി പുറത്തേക്കെടുത്തിട്ട കസേരയില്‍ കുത്തിയിരുന്നു. ഉറച്ചുതുടങ്ങിയ വെയിലില്‍ നിന്നും മാറിയിരിക്കാനും തോന്നിയില്ല. റോഡിലൂടെ പോകുന്ന വാഹനങ്ങളുടെ ഇരമ്പലും ഗട്ടറില്‍ വീഴുന്ന ലോറിയുടെ ഭാഗങ്ങള്‍ ഇളകി വീഴുന്ന മാതിരിയുള്ള ശബ്ദവും ഇന്‍ഡിക്കേറ്ററുകളും ഹോണടികളും എല്ലാം കൂടിക്കുഴഞ്ഞ് എന്റടുത്തേക്ക് ശബ്ദം മാത്രമായെത്തി. നേരംപോക്കിന് ശബ്ദം കേട്ട് വണ്ടി തിരിച്ചറിയുന്ന കളിയും നടത്തി. ഓട്ടോ...ഓട്ടോ...ബൈക്ക്...ബസ്...ഓട്ടോ...സ്‌കൂള്‍ വാന്‍...ഓട്ടോ....ബൈക്ക്...ലോറി...പെട്ടി ഓട്ടോ....ഡീസല്‍ ഓട്ടോ..സ്‌കൂട്ടി...കാര്‍...നാനോ കാര്‍...
ഇത് പണ്ടേയുള്ള കളിയാണ്..അന്നും ഇന്നും ഒറ്റയ്ക്കാകുമ്പോഴാണ് കൂടുതല്‍ രസകരമായ കളികളുണ്ടാകുന്നത്. കൂട്ടുകാര്‍ക്ക് ഇങ്ങനെയുള്ള കളികളോടൊക്കെ പുച്ഛമായിരുന്നു. ഇപ്പോഴാകട്ടെ, ഓരോ വട്ടെന്നു പറഞ്ഞ് കളിയാക്കും...ഓരോ വണ്ടിക്കും ഹോണിന്റെ ശബ്ദത്തില്‍ വ്യത്യാസമുണ്ട്..ഡീസല്‍, പെട്രോള്‍ വണ്ടികള്‍ക്കു വ്യത്യാസമുണ്ട്..പഴകും തോറും വണ്ടിയുടെ ശബ്ദത്തില്‍ മാറ്റം വരും..അങ്ങനെ കുറേ കണ്ടുപിടുത്തങ്ങള്‍...വീല്‍ കവര്‍ നോക്കി വാഹനം ഏതു കമ്പനിയുടേതാണെന്ന് പറയും...പിന്നെ മുന്നിലുള്ള ചിഹ്നം..നമ്പര്‍ നോക്കി ഏവിടുന്നുള്ള വണ്ടിയാണെന്നും മറ്റും കണ്ടുപിടിക്കും... ഇപ്പോള്‍ അത്രയ്‌ക്കൊന്നും ആവില്ല...മുതിര്‍ന്നപ്പോള്‍ ഇടയ്‌ക്കെനിക്കും തോന്നിയിരിക്കണം ഇതൊക്കെ ബാലിശമാണെന്ന്.
റോഡിലെ വണ്ടികളുടെ ശബ്ദം ശ്രദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ കേട്ടു....നാളത്തെ നാളത്തെ നാളത്തെ കേരള....നിങ്ങളുടെ കാരുണ്യ....ഒന്നാം സമ്മാനം........വെള്ള അംബാസിഡര്‍ കാറില്‍ സ്പീക്കര്‍ പെട്ടിയും വച്ച് ലോട്ടറി....നാട്ടിന്‍പുറത്തേക്കിങ്ങനെ എത്തുന്ന ലോട്ടറിക്കാരനോട് അന്നു തോന്നിയിരുന്ന ബഹുമാനത്തിന് കണക്കില്ലായിരുന്നു.മുന്തിരിങ്ങാട്ടുകുന്നേലെ കൊച്ചേട്ടന്‍ കക്ഷത്തില്‍ തിരുകിയ കൊണ്ടുവരുന്ന കാര്‍ബോര്‍ഡ് കഷണത്തില്‍ തോരണം പോലെ തൂക്കിയ ലോട്ടറികള്‍ മാത്രം പരിചയമുള്ള ഞങ്ങള്‍ക്ക് കാറില്‍ എത്തുന്ന ലോട്ടറിക്കാരനോട് ആരാധന തോന്നാതിരിക്കില്ലല്ലോ.ജെറ്റുവിമാനം പോലെ വാക്കുകള്‍ പെറുക്കി പെറുക്കി മൂക്കിനും അണ്ണാക്കിനും ഇടയിലൂടെ പറയുന്ന 'നാളെയാണ് നാളെയാണ് നാളെയാണ്' വിളികള്‍. റോഡിനരികിലുള്ള വീടായതിനാല്‍ ഞാനാദ്യം കേള്‍ക്കും എന്ന ധാരണ തെറ്റിച്ച് ഇന്ദിരയും നൂണിയും റോഡില്‍ ഹാജരായിട്ടുണ്ടാകും...തോടും തൊടിയും കടന്ന് കുന്നിന്‍ മുകളിലുള്ള ഇവര്‍ക്കെങ്ങനെ ഇത് സാധിക്കുന്നു എന്ന് ആലോചിച്ച് തലപുണ്ണാക്കിയതിന് അറുതി വരുത്തിയത് ഫിസിക്‌സാണ്. ശബ്ദതരംഗങ്ങള്‍...പണ്ടാരങ്ങള്‍...അവരാണിതിനെല്ലാം കാരണം...വളവു തിരിഞ്ഞ് അമ്പാസഡറിന്റെ വെള്ള കാണുമ്പോള്‍ തുടങ്ങും ഇവിടെ നിന്ന് തുള്ളിച്ചാടാന്‍...നിരങ്ങി നിരങ്ങി എത്തുന്നതു വരെ കാത്തിരിക്കാനുള്ള ക്ഷമയൊന്നുമില്ല. കാറിനടുത്തേക്കോടും..കുട്ടികളെല്ലാം കൂടി ആര്‍ത്തലച്ച് ഓടുന്നതു കണ്ട് പേടിച്ച് ഡ്രൈവര്‍ വണ്ടി നിര്‍ത്തും. മുന്‍സീറ്റിലിരുന്ന് ടിക്കറ്റ് വില്‍ക്കുന്ന ഞങ്ങളുടെ ആരാധനാ പാത്രത്തിന്റെ മുഖത്ത് പാല്‍പുഞ്ചിരി...പക്ഷേ ഞങ്ങളാരും ലോട്ടറി വാങ്ങുന്നില്ല എന്നറിയുമ്പോള്‍ ആ പുഞ്ചിരി കള്ളന്‍ കൊണ്ടുപോകും..കാറില്‍ പിടിച്ച് അതിനൊപ്പം നടക്കും...ചിരട്ടയപ്പം ഉണ്ടാക്കിയ കൈകള്‍, മണ്ണപ്പം ചുട്ട കൈകള്‍, കുട്ടിയും കോലും കളിച്ച കൈകള്‍, മീന്‍ പിടിച്ച കൈകള്‍, മാമ്പഴച്ചാറ് ഒലിച്ചിറങ്ങുന്ന കൈകള്‍. അങ്ങനെ നിറങ്ങള്‍ പൂശിയ ഫാന്റസി കാറായി അത് മാറും.....ഫിംഗര്‍ പ്രിന്റുകള്‍ ഏറ്റുവാങ്ങി മറയുന്ന കാറിനായി പിന്നെ ഒരു മാസത്തോളം കാത്തിരിക്കും...
ഓര്‍മകളില്‍ നിന്നും തട്ടിത്തെറുപ്പിച്ച് താഴത്തെ വീട്ടിലെ പൗരുഷ ശബ്ദമുയര്‍ന്നു.' നിന്നോട് എത്ര തവണ പറയണം. ആള്‍ക്കാരെ കൊണ്ട് അതും ഇതും പറയിപ്പിക്കരുത്. നീയെന്താ പൊട്ടിയാണോ' ലോട്ടറി ശബ്ദം അകന്നു പോയിട്ട് ഏറെ നേരമായെന്നും ഇപ്പോള്‍ കേള്‍ക്കുന്ന നിര്‍ത്താതെയുള്ള ശബ്ദം ഭാര്യയെ ചീത്ത പറയുന്ന ഭര്‍ത്താവിന്റെയാണെന്നും തിരിച്ചറിഞ്ഞതോടെ വീടിനുള്ളിലേക്ക് വലിയാന്‍ തീരുമാനിച്ചു. പക്ഷേ തടഞ്ഞത് അയാള്‍ പറഞ്ഞ അടുത്ത വാക്കുകളാണ് ' ഇങ്ങനെ വരുന്നോരോടും പോകുന്നോരോടും ഒക്കെ വര്‍ത്തമാനം പറയാന്‍ നിന്നാല്‍ നീ പൊട്ടിയാണെന്നല്ലേ ധരിക്കുക' ...അപ്പോള്‍ അങ്ങനെയും ഉണ്ട് ചില ധാരണകള്‍..ഈ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കാന്‍ എത്തിയ ദിവസം ഓര്‍ത്തു. വളരെ പ്രസന്നമായ മുഖമുള്ള, ഒത്തിരി കുശലാന്വേഷണങ്ങള്‍ നടത്തുന്ന ചേച്ചി.നല്ല സംസാരങ്ങളും സഹൃദഭാവവുമുള്ള ആ ചേച്ചിക്ക് ബോധം കുറവാണെന്ന് ഇന്നേ വരെ എനിക്കു തോന്നിയിട്ടില്ല. തുറന്നു സംസാരിക്കുന്ന ചേച്ചിയുടെ നല്ല മനസ്സ് എനിക്കിഷ്ടപ്പെടുകയും ചെയ്തു. അധ്യാപിക കൂടിയായതിനാല്‍ ചേച്ചിയോട് എനിക്ക് കൂടുതല്‍ ഇഷ്ടം തോന്നുകയും ചെയ്തിരുന്നു. കുറച്ചു ദിവസങ്ങളായി ചേച്ചിയില്‍ കണ്ട മാറ്റങ്ങള്‍ക്ക് അപ്പോള്‍ ഇതായിരുന്നിരിക്കാം കാരണം. അല്പ ഭാഷിണിയായ ഭര്‍ത്താവിന്റെ സ്വഭാവം ഭാര്യയും ശീലിക്കണമെന്ന വാശി. എനിക്കദ്ദേഹത്തോട് വിയോജിപ്പു തോന്നി. നല്ലതിനെ അനുകരിച്ചില്ലെങ്കിലും അംഗീകരിക്കാമല്ലോ.  ചേച്ചിയുടെ അവസ്ഥയില്‍ തോന്നിയ വിഷമത്തില്‍ ഇരിക്കുമ്പോള്‍ താഴെക്കൂടി തലയും താഴ്ത്തി പോകുന്ന ചേച്ചിയെ കണ്ടു. ഭര്‍ത്താവിന്റെ ഇഷ്ടത്തിന് ആരോടും മിണ്ടാതെ പോകാന്‍ ശ്രമിക്കുന്ന ഭാര്യ. ഒരാഴ്ചയായി അവരതു ശീലിക്കുകയായിരുന്നു. ബഹുമാനം തോന്നി - താന്‍ സ്‌നേഹിക്കുന്നവരുടെ വാശിക്ക് നിന്നു കൊടുക്കാന്‍ തഴക്കം വന്ന ഭൂരിപക്ഷം വരുന്ന പെണ്‍ മനസ്സുകളോട്.


2 comments:

  1. heyy very interesting post…
    a seemingly commonplace theme, but you have made it very appealing….
    I would like to insert another chapter to this.. how about bird watching? I used to do that with this same distinction…
    and yea, I guess everyone does change for the loved one.. nha?

    ReplyDelete

Related Posts Plugin for WordPress, Blogger...