Wednesday, October 31, 2012

ഡെസ്പറേറ്റ്‌ലി വാസ് ഇന്‍ നീഡ് ഓഫ് എ മിറക്കിള്‍



      ഒരു റീ യൂണിയന്‍ എന്നതിനേക്കാള്‍ മറ്റു പല ഉദ്ദേശ്യങ്ങളുമുണ്ടായിരുന്നു എന്റെ ട്രിച്ചി യാത്രയ്ക്ക്. സാധാരണ പെണ്‍കുട്ടിയാകുകയെന്ന ബലഹീനതയ്ക്കുള്ളിലകപ്പെടുന്നതിന്റെ ഫലമായിരുന്നു അത്. മൂന്ന് ദിവസം മുമ്പുള്ള യാത്രയ്ക്കും മുമ്പ് രണ്ടു ദിവസം എന്റെ മനസ്സു നിറയെ ഒരു സിനിമയുടെ അവശിഷ്ടങ്ങള്‍ മാത്രമായിരുന്നു. മനസ്സില്‍ കിടന്ന് ചീഞ്ഞ് വമിച്ച ദുര്‍ഗന്ധത്തില്‍ നിന്നും രക്ഷപെടാന്‍ ഞാന്‍ പല മാര്‍ഗങ്ങളും പയറ്റി നോക്കി. ' എ മൊമന്റ് ടു റിമമ്പര്‍ ' എന്ന സിനിമ എനിക്കു സമ്മാനിച്ചത് എന്റെ അടുത്ത സുഹൃത്താണ്. പക്ഷേ ഒരു വര്‍ഷത്തോളം എന്റെ ലാപ്‌ടോപ്പിനകത്ത് തുറക്കാതെ കിടക്കുന്ന മുറി പോലെ അത് ഭദ്രമായി ഇരുന്നു. കഴിഞ്ഞ ദിവസം ഉള്‍വിളി കേട്ട് ആ മുറി ഞാന്‍ തുറന്നു. ഇരുപത്തിയേഴാം വയസ്സില്‍ ഓര്‍മ നഷ്ടപ്പെട്ട് പെണ്‍കുട്ടിയുടെ കഥ. പ്രണയവും കുടുംബവും തലച്ചോറില്‍ നിന്നും മാഞ്ഞു പോകുമെന്നറിയുമ്പോള്‍ നില തെറ്റുന്ന പെണ്‍കുട്ടി. പിന്നീട് ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയവയെ ഒക്കെ മറന്ന അവള്‍ക്കു ചുറ്റും നിസ്സഹായരാകുന്ന ഭര്‍ത്താവും, അവളുടെ കുടുംബവും. മുറി തുറന്ന എന്നിലേക്ക് പരകായപ്രവേശം ചെയ്ത പെണ്‍കുട്ടിയുടെ പ്രേതത്തെ എനിക്ക് കുടഞ്ഞെറിഞ്ഞു കളയാന്‍ കഴിഞ്ഞില്ല. അസ്വസ്ഥതയുടെ രണ്ടു ദിവസം. മെഡിക്കല്‍ കോളേജിലെ പ്രശസ്തനായ ന്യൂറോ സര്‍ജന്റെ അടുത്തേക്കോടിയ എന്റെ അസ്വസ്ഥത എനിക്കു പരിചിതമുള്ളതായിരുന്നില്ല. രണ്ടു മൂന്ന് വാചകങ്ങള്‍ക്കുടന്‍ വന്ന നിര്‍ദ്ദേശം സി.ടി. സ്‌കാന്‍ ചെയ്തു നോക്കാം എന്നായിരുന്നു. സ്‌കാനിങ് സെന്ററിലേക്കുള്ള വഴി അഞ്ചാറു തവണ തെറ്റിയപ്പോഴേക്കും പിടിച്ചാല്‍ കിട്ടാതെയായി.

 

      ഓര്‍മകളില്‍ ജീവിക്കുന്നവളാണ് ഞാന്‍. ആ ഓര്‍മകളെല്ലാം സൂക്ഷിച്ചിരിക്കുന്നത് ഞാന്‍ പഠിച്ച ഹൈസ്‌കൂളിന്റെ മുറ്റത്ത് നില്‍ക്കുന്ന വാകമരക്കൊമ്പുകളിലും. ഇടയ്ക്ക ഓര്‍മകളോട് ഒത്തിരി സ്‌നേഹം തോന്നുമ്പോള്‍ പുലിക്കുരുമ്പ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിന്റെ മുറ്റത്തെ വാകമരം ഞാന്‍ പിടിച്ചുലയ്ക്കും. വര്‍ഷം പോലെ ഉതിര്‍ന്നു വീഴുന്ന ചുവന്ന പൂക്കള്‍ക്കു മീതെ ഞാന്‍ ചെരുപ്പിടാതെ നടക്കും. ആ ഓര്‍മ്മ മരത്തിനു ചോട്ടില്‍ വച്ചുണ്ടായ ഒരപകടം എന്റെ ഓര്‍മകളെ മരക്കൊമ്പില്‍ നിന്നും വേരുകളിലേക്ക് വലിച്ചെടുക്കുകയാണെന്നു തോന്നിത്തുടങ്ങിയിരിക്കുന്നു. എന്റെ ഓര്‍മകള്‍ക്കു വേണ്ടി ഇനി ഞാനാ മണ്ണു കുഴിച്ചു നോക്കേണ്ടി വരുമെന്നും.

 

         'ലെ..സി..യ...അഗസ്റ്റിന്‍.. ഇതെന്തു പേരാ...' എന്റെ പേരു വായിക്കാന്‍ കഷ്ടപ്പെടുന്ന സിസ്റ്ററിന്റെ ശബ്ദം കേട്ടാണ് എനിക്ക് ബോധം വന്നത്. അവരുടെ അടുത്തേക്ക്ു ചെന്ന എന്നെ അവര്‍ തുറിച്ചു നോക്കി. എന്തേ സുഖമില്ലേ? ..ആ ചോദ്യത്തില്‍ ഞാനും അത്ഭുതപ്പെട്ടു. പെട്ടന്നവരുടെ മുഖത്തു കണ്ട സഹതാപത്തിന്റെ കാരണമെന്തെന്ന് അതിശയിച്ചു. അടുത്ത മാസം 14 ാം തിയതിക്ക് സ്‌കാനിങ്ങിനു തിയതി നിശ്ചയിച്ചു കുറിപ്പെഴുതി തന്നതും പിടിച്ച് പുറത്തേക്കു നടക്കുന്നതിനിടയില്‍, കുറിപ്പിലേക്ക് വീണ തുള്ളികള്‍ അവരുടെ സഹതാപത്തിന്റെ പൊരുളറിയിച്ചു. അടുത്ത സുഹൃത്തിനോട് എന്റെ പേടിയേക്കുറിച്ചും മറ്റും പറയാന്‍ ശ്രമിച്ച് പരാജയപ്പെട്ടു. പ്രതീക്ഷയോടെയാണ് ട്രിച്ചിയിലുള്ള സുഹൃത്ത് ബാലയുടെ അടുത്തേക്ക് പോയത്. അരിയല്ലൂരില്‍ ബാലയുടെ വീട്ടില്‍ തങ്ങി. ഇടയ്ക്ക് സംസാരത്തിനിടയ്ക്ക് ഞാന്‍ എന്റെ ഓര്‍മത്തെറ്റുകളേക്കുറിച്ച് സൂചിപ്പിച്ചു. ' അങ്ങനെ വിചാരിക്കുന്നത് നിര്‍ത്ത് ' ആദ്യത്തെ പ്രതികരണം എന്റെ വായടപ്പിച്ചു. മൂന്നാം ദിവസം ടിക്കറ്റ് ബുക്ക് ചെയ്യാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ ക്യൂ നില്‍ക്കുമ്പോള്‍ എന്റെ വരവിന്റെ ഉദ്ദേശ്യം നടന്നില്ലല്ലോ എന്നു വേദനിച്ചു. കൗണ്ടറില്‍ ചെന്ന് ടിക്കറ്റ് ബുക്ക് ചെയ്ത് 261  രൂപയ്ക്കു വേണ്ടി പേഴ്‌സ് തുറന്ന ഞാന്‍ കരഞ്ഞുപോയി. പേഴ്‌സില്‍ ആകെ 150 രൂപ. അപ്രതീക്ഷിതമായ എന്റെ കരച്ചില്‍ കണ്ട് കൗണ്ടറിലുള്ളയാള്‍ പറഞ്ഞു' ഏ മാ, നീങ്കെ പോയി കാസെടുത്തിട്ട് വാങ്കെ...പറവാലേ'..എന്റെ കരച്ചിലിന് അതായിരുന്നില്ല കാരണം. പേഴ്‌സിലെ പണം തികയില്ലെന്നും ഇടയ്ക്ക് എ.ടി.എം ല്‍ നിന്നും പണമെടുക്കണമെന്നും ഞാന്‍ തീരുമാനിച്ചതാണ്. പക്ഷേ ഇടയ്ക്കതു മറന്നു. എല്ലാം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി ബാലയോട് ശാന്തമായി നടന്നത് പറയുമ്പോഴും കണ്ണുകളെ മാത്രം നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. അടുത്തുള്ള ഡോക്ടറെ കാണാം എന്നു പറഞ്ഞ ബാലയുടെ അമ്മയോട് ഞാന്‍ പറഞ്ഞു ' ഏന്‍ ഊരിലും ഡോക്ടര്‍മാര്‍ ഇറുക്ക് അമ്മാ..എന്നെ കേക്കതുക്ക് ഒരു നല്ല ഫ്രണ്ട് താ ഇല്ലാമെ പോച്ച് '........

 

      തിരിച്ചുള്ള യാത്രയില്‍ പലയിടത്തു വച്ചും ഓര്‍മ്മത്തെറ്റുകള്‍ ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ മനസ്സുകൊണ്ട് ആഗ്രഹിച്ചു - ഒരു അത്ഭുതം - എന്തെങ്കിലും, എന്റെ വട്ടുകളിലേതെങ്കിലും ആയിക്കോട്ടെ...ബട്ട് ഐ വാസ് ഡെസ്പറേറ്റ്്‌ലി ഇന്‍ നീഡ് ഓഫ് എ മിറക്കിള്‍..ട്രയിനിന്റെ വാതില്‍പ്പടിയില്‍ നിന്ന് എന്റൊപ്പം ഓടുന്ന ചന്ദ്രനെ നോക്കി ഞാന്‍ പറഞ്ഞു. അക്കങ്ങളോടും പേരുകളോടും ദിശകളോടും എന്റെ തലച്ചോറു കാണിക്കുന്ന അകല്‍ച്ചയെപ്പറ്റി, പെട്ടന്ന് നഷ്ടപ്പെടുന്ന ഓര്‍മകളേപ്പറ്റി, വണ്ടിയോടിക്കുകയാണെന്ന് മറക്കുന്നതിന്റെയും, ഇന്റര്‍വ്യൂ നടത്തുമ്പോള്‍ മുന്നിലിരിക്കുന്ന വ്യക്തിത്വം ആരെന്ന് മറക്കുന്നതിന്റെയും അപകടത്തേപ്പറ്റി, മുപ്പതിലധികം തവണ ഇന്നെന്താ ദിവസം, എന്താ തിയ്യതി എന്നു ചോദിച്ച് ശല്യപ്പെടുത്തുമ്പോള്‍ അസ്വസ്ഥമായേക്കാവുന്ന സഹപ്രവര്‍ത്തകന്‍ രതീഷേട്ടനേപ്പറ്റി, രണ്ടു വര്‍ഷമായിട്ടും പരിചിതമല്ലാത്ത വഴികളേക്കുറിച്ച്...എന്റെ ഓര്‍മക്കുറവിന്റെ പേരില്‍ എനിക്കു നഷ്ടപ്പെട്ട നല്ല ബന്ധങ്ങളേക്കുറിച്ച്..വായിച്ച പുസ്തകങ്ങളെല്ലാം മറന്നതിനേക്കുറിച്ച്..മറവിയെ മറക്കാന്‍ പത്രവായന നിര്‍ത്തിയതിനേക്കുറിച്ച്..ഇടയ്ക്ക് സ്വയം മറക്കുന്നതിനേക്കുറിച്ച്.. ഒടുവില്‍ ഞാന്‍ പറയുന്നതൊന്നും ആര്‍ക്കും മനസ്സിലാകാത്തപ്പോള്‍ ഞാനനുഭവിക്കുന്ന നിസ്സഹായതയേക്കുറിച്ച്....ജീവന്‍ പോയാലും എന്റെ ഓര്‍മ്മകള്‍ മരിക്കല്ലേയെന്ന് പറഞ്ഞ് കണ്ണടച്ചു നിന്നു...തൃശ്ശൂരില്‍ ട്രയിനിറങ്ങുമ്പോഴും ഒരത്ഭുതത്തിനായി ഞാന്‍ കാത്തു. വീട്ടില്‍ എത്തി വാതില്‍ തുറന്ന്, ലൈറ്റിടാന്‍ പോകുന്നതിനിടയില്‍ എന്റെ കാലില്‍ തട്ടി തെറിച്ച പുസ്തകം കൈയ്യിലെടുത്തു. ലൈറ്റിട്ട് പുസ്തകത്തില്‍ തൊട്ട് നെറ്റിയില്‍ തൊട്ട് ഷെല്‍ഫിലേക്ക് തിരുകുന്നതിനിടയ്ക്ക് പുസ്തകത്താളിനുളളില്‍ നിന്നും പുറത്തേക്ക് നീണ്ടു നിന്ന കടലാസ്സു കഷണം ഞാന്‍ പുറത്തേക്കെടുത്തു. ബാംഗ്ലൂരിലായിരുന്ന സമയത്ത് എന്റെ മുറിക്കുള്ളില്‍ ഭിത്തിയില്‍ ഒട്ടിച്ചു വച്ചിരുന്ന ശകലമായിരുന്നു അത്. അവസാനത്തെ വരിയാണ് കണ്ണില്‍ പെട്ടത്...If God doesn't hear you - he thinks you can handle it.....കടലാസ്സു കഷണത്തിലെ വാക്കുകള്‍ക്കുള്ളില്‍ കിടന്നു ഞാന്‍ പിടഞ്ഞു. എന്റെ കഴുത്തില്‍ ചുറ്റിവരിഞ്ഞ് ശ്വാസം മുട്ടിച്ചു. പിന്നെ കരഞ്ഞു. ദൈവം എന്നോടു കാണിക്കുന്ന സ്‌നേഹത്തിനു പകരം നല്കാന്‍ ഒന്നുമില്ലാതെ ഞാന്‍ കരഞ്ഞു..ഇത് ദൈവം കാണിച്ച അത്ഭുതമെന്ന് വിശ്വസിക്കാനിയിരുന്നു എനിക്കും ഇഷ്ടം..എല്ലാം കഴിഞ്ഞ് ആശ്വാസത്തോടെ കിടന്നപ്പോള്‍ എന്നെ അചഞ്ചലമായ ദൈവവിശ്വാസിയാക്കാന്‍ നൂറ് ശതമാനവും കാരണമായ അപ്പനോടും അമ്മയോടും നന്ദി പറഞ്ഞു. മൊബൈലിന്റെ ഇന്‍ബോക്‌സില്‍ കിടന്ന ' സോറി ലെസ്..വി കാന്‍ മേക്ക് ഇറ്റ്' എന്ന ബാലയുടെ മെസേജ് സന്തോഷത്തോടെ ഡിലീറ്റ് ചെയ്ത് ഞാനുറങ്ങി.

No comments:

Post a Comment

Related Posts Plugin for WordPress, Blogger...