Tuesday, October 9, 2012

ചിലര്‍ അങ്ങനെയാണ്- നമ്മളെ പോലും മാറ്റുന്ന നന്മയായിരിക്കും അവരിലുണ്ടാകുക.


അഞ്ചാഴ്ചയ്ക്കു ശേഷം ഊഴമനുസരിച്ചെത്താറുള്ള രാത്രിജോലിക്കു വേണ്ടി കാത്തിരിക്കുന്നയാളാണ് ഞാന്‍. പകല്‍ സമയം മുഴുവന്‍ കിട്ടുമല്ലോ എന്ന ചിന്തയില്‍ എന്നും രാത്രി വരാനും ഞാന്‍ തയ്യാറാണ്. സാധാരണ ദിവസങ്ങളില്‍ വൈകീട്ട് ആറു മണി മുതല്‍ 10 മണി വരെയുള്ള അതിസമ്മര്‍ദ്ദം ഏറ്റെടുക്കാന്‍ തയ്യാറായാല്‍ മാത്രം മതി പിന്നീടുള്ള സമയം നമുക്കാഘോഷിക്കാം. ചില ദിവസങ്ങളില്‍ മാത്രം സമ്മര്‍ദ്ദ സമയം കൂടാന്‍ സാധ്യതയുണ്ടെന്നതു തള്ളിക്കളഞ്ഞാല്‍ രാത്രി ഡ്യൂട്ടി ഏറെ പ്രീയപ്പെട്ടതാണ്. ഇന്നും ഞാനായിരുന്നു രാത്രി ജോലിക്ക്. പക്ഷേ ഓഫീസിലെ സാങ്കേതിക തകരാറുകളും മറ്റും ചേര്‍ന്ന് എന്റെ നിയന്ത്രണത്തിന് മേലെ കാര്യങ്ങള്‍ കത്തിപ്പിടിച്ചു തുടങ്ങി. ചിലരോടുള്ള ദേഷ്യവും കൂടി നെയ്യായി അതിലേക്ക് ഉരുകി വീണു കൊണ്ടിരുന്നത് അതാളിക്കത്തിച്ചു. എന്റെ തരക്കാരായ പ്രാദേശിക ലേഖകരില്‍ പലരും അന്നെനിക്കു ഇരകളായി. ദൈവം സഹായിച്ചതു കൊണ്ടു മാത്രമാണ് മുതിര്‍ന്നവരോട് ദേഷ്യപ്പെടാതിരിക്കാന്‍ കഴിഞ്ഞത്. നിര്‍ത്താതെ അടിക്കുന്ന ഫോണുകളും ഒഴുകി വന്നു കൊണ്ടിരുന്ന ചരമക്കുറിപ്പുകളും, സമയം തെറ്റി വരുന്ന വാര്‍ത്തകളും എല്ലാം എന്റെ ദേഷ്യത്തില്‍ ഉരുകിത്തീര്‍ന്നു കൊണ്ടിരിക്കേ, വടക്കേക്കാട് പോലീസ് സ്‌റ്റേഷനു മുന്നില്‍ പ്രശ്‌നമുണ്ട് ഒന്നെഴുതിയെടുക്കണമെന്ന് പറഞ്ഞ് പുന്നയൂര്‍ക്കുളത്തുള്ള ലേഖകന്‍ വിളിച്ചു. രാത്രി വൈകിയുണ്ടാകുന്ന സംഭവങ്ങള്‍ എഴുതിയെടുക്കുന്നതില്‍ വിരോധമില്ല. അയാള്‍ പറഞ്ഞ വാര്‍ത്ത എഴുതിയെടുത്ത് ഫോണ്‍ വയ്ക്കാന്‍ തുടങ്ങുമ്പോള്‍ വന്ന രണ്ട് ബിറ്റ് വാര്‍ത്തകള്‍ കൂടി എഴുതിയെടുക്കാനുള്ള അഭ്യര്‍ത്ഥന എന്റെ നിയന്ത്രണം തെറ്റിച്ചു. എഴുതിയെടുക്കുന്നതിനിടയില്‍ ശബ്ദമുയര്‍ത്തിയും താഴ്ത്തിയും ഞാന്‍ ദേഷ്യപ്പെട്ടു, ശരണകെട്ടു, അപ്പോഴെന്റെ അടുത്തു വന്ന അറ്റന്‍ഡറോടും ചൂടായി. എല്ലാത്തിനും ഇടയില്‍ ലേഖകന്‍ പറയാന്‍ ശ്രമിച്ചതൊന്നും ഞാന്‍ കേട്ടില്ല. 'നീ ചൂടാകല്ലേ' എന്നു കേട്ടത് ഊഷ്മാവ് 5 ഡിഗ്രിയെങ്കിലും കൂട്ടി. 'കൂള്‍ ആയിട്ട് എടുക്ക് '...പിന്നെയും കൂടിയത് 5 ഡിഗ്രി... 'നീയിങ്ങനെ സ്‌ട്രെസ്ഡ് ആകുന്നത് നിന്റെ ആരോഗ്യത്തെ ബാധിക്കും'..പോരെ ഫോണ്‍ ടപ്പേന്ന് വെയ്ക്കുമ്പോള്‍ എന്റെ ചൂട് 110 ഡിഗ്രി.

പന്ത്രണ്ടു മണിക്കു ശേഷം തിരക്കുകള്‍ കഴിഞ്ഞ് മേശപ്പുറത്തേക്ക് തലചായ്ച്ച് കിടന്നപ്പോള്‍ ഒരു യുദ്ധം കഴിഞ്ഞ പോലെ തോന്നി. ഒപ്പം അപലക്ഷണമുള്ള ഒരു ചിന്തയും. പൊരുതി എന്നല്ലാതെ ജയിച്ചില്ല, മാത്രമല്ല തോറ്റു എന്നു വേണമെങ്കില്‍ പറയാം. മനസ്സൊന്നു തണുത്തപ്പോ കഷ്ടം തോന്നി. ഞാന്‍ അത്രയും ദേഷ്യപ്പെടുമ്പോഴും തിരിച്ചൊന്നും പറയാതെ, എന്റെ ആരോഗ്യത്തേപ്പറ്റി ആശങ്കപ്പെട്ട മനസ്സിനേപ്പോലും അപമാനിച്ചല്ലോ എന്നു തോന്നി. രാത്രി ഡ്യൂട്ടിയും കഴിഞ്ഞ് രാത്രി 2 മണിക്ക് വീട്ടിലെത്തി ലാപ്‌ടോപ്പില്‍ ഇതെഴുതി വയ്ക്കുമ്പോള്‍ ഉദ്ദേശ്യം ആ നല്ല മനസ്സിനോടൊരു ക്ഷമാപണം നടത്തുക എന്നതായിരുന്നു. ഇനിയൊരിക്കലും എന്റെ സമ്മര്‍ദ്ദം മറ്റുള്ളവരിലേക്ക് പടര്‍ത്തില്ല എന്നൊരു തീരുമാനവും ഒപ്പമെടുത്തു. ചിലര്‍ അങ്ങനെയാണ്- നമ്മളെ പോലും മാറ്റുന്ന നന്മയായിരിക്കും അവരിലുണ്ടാകുക.

1 comment:

  1. areee so very true yaar...
    i have to go thru all most same stuff at office, but i dont remember to have come across this sort of good Samaritan yet.....
    but all that i try to do, control myself...

    ReplyDelete

Related Posts Plugin for WordPress, Blogger...